സുൽത്താൻ ബത്തേരി: ജില്ലയിലെ ഭൂസമര കേന്ദ്രങ്ങളിൽ ആദിവാസി കുടുംബങ്ങൾക്കു ദുരിതം. തല ചായ്ക്കാനും കൃഷിയിറക്കാനും സ്വന്തം ഭൂമി എന്ന സ്വപ്നവുമായി വനഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന പട്ടികവർഗ കുടുംബങ്ങളാണ് ദുരിതത്തിൽ. കാലവർഷം ആരംഭിച്ചതോടെ വിഷമതകൾ വർധിച്ചു.
മഴ പെയ്താൽ ചോരുന്നതാണ് സമരകേന്ദ്രങ്ങളിലെ കുടിലുകൾ. കെട്ടിമറച്ച് പ്ലാസ്റ്റിക് മേഞ്ഞതാണ് വൈദ്യുതിയുടെയും മറ്റു അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം, കാട്ടാനശല്യം എന്നിവയും സമരകേന്ദ്രങ്ങളിലുള്ളവർ നേരിടുന്ന പ്രതിസന്ധികളാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിറ്റാണ്ടു മുന്പ് തുടങ്ങിയതാണ് രണ്ടാം ഘട്ട ആദിവാസി ഭൂസമരം.
ആദിവാസി ക്ഷേമ സമിതി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള പട്ടികവർഗ സംഘടനകളുടെ നേതാക്കൾ ആഹ്വാനം ചെയ്തതനുസരിച്ചാണ് ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ കുടുംബങ്ങൾ വനഭൂമി കൈയേറി കുടിൽ കെട്ടിയത്.
സമരകേന്ദ്രങ്ങളിലെ കുടുംബങ്ങൾക്ക് ഭൂമി അളന്നുതിരിച്ച് കൈവശരേഖ നൽകുന്നതിനു നടപടികൾ എങ്ങുമെത്തിയില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ഭൂമി അളന്നുതിരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തടസമെന്നാണ് പട്ടികവർഗ സംഘടനാനേതാക്കൾ പറയുന്നത്.
സൗത്ത് വയനാട് വനം ഡിവിഷനിൽ ഇരുളം, ചീയന്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി, ആവയൽ, ചൂണ്ടേൽ ആനപ്പാറ, മേപ്പാടി കുന്നന്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിൽ ഭൂസമരം നടക്കുന്നുണ്ട്. മൂന്നാനക്കുഴി, ചീയന്പം സമരകേന്ദ്രങ്ങളിലാണ് കൂടുതൽ ഗോത്രകുടുംബങ്ങളുള്ളത്.
നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി, പേരിയ, ബേഗൂർ റേഞ്ചുകളിലാണ് ഭൂസമരം. മാനന്തവാടി റേഞ്ചിൽ മക്കിയാട് തുന്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് സമരകേന്ദ്രങ്ങൾ.
ആദിവാസി ക്ഷേമ സമിതി നടത്തിയ ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി വനം കൈയേറിയ പട്ടികവർഗ കുടുംബങ്ങൾക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഇത് രണ്ടാംഘട്ട ഭൂസമരത്തിൽ വലിയ പങ്കാളിത്തത്തിനു കാരണമായിരുന്നു.
ആദിവാസി സംസ്ഥാന അധ്യക്ഷനുമായ ഒ.ആർ. കേളു പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായത് സമര കേന്ദ്രങ്ങളിലെ കുടുംബങ്ങളിൽ പ്രതീക്ഷയായിട്ടുണ്ട്. സമരകേന്ദ്രങ്ങളിലുള്ളതിൽ അർഹതയുള്ള കുടുംബങ്ങളെ മണ്ണിന്റെ ഉടയോരാക്കുന്നതിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് അവർ കരുതുന്നത്.