മഞ്ചേരി: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്ക് വേണ്ടി പുതുതായി 11 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കും.
പാതയിലൂടെ ഓടുന്ന ചരക്ക് വാഹനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒതുക്കി നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കാനും റിങ് റോഡ്, അപ്രോച്ച് റോഡ് എന്നിവ നിര്‍മിക്കാനുമാണ് ഏഴ് വില്ലേജുകളില്‍ നിന്ന് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്ത ആഴ്ച ഇറങ്ങും. നിലവില്‍ 45 മീറ്റര്‍ വീതിയിലാണ് പാത.
പുതിയ ഏഴിടങ്ങളില്‍ 60 മീറ്റര്‍ വീതിയിലാകും ദേശീയപാതയുടെ നിര്‍മാണം. വാഴയൂരും കരുവാരക്കുണ്ടും ടോള്‍ പിരിവിന് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ നീക്കമുണ്ടായിരുന്നു. ഇത് ഉപേക്ഷിക്കും.
പകരം ടോള്‍ കേന്ദ്രങ്ങളില്ലാതെ ഓട്ടോമാറ്റിക് സിസ്റ്റം ഏര്‍പ്പെടുത്തും. വാഴയൂര്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂര്‍, കാവനൂര്‍, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂര്‍, പോരൂര്‍, ചെമ്പ്രശേരി, വെട്ടിക്കാട്ടിരി, തുവ്വൂര്‍, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് ജില്ലയില്‍ പാത കടന്നുപോകുന്നത്.
15 വില്ലേജുകളില്‍ നിന്നായി 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ജില്ലയ്ക്ക് നഷ്ടപരിഹാരം നല്കാന് 1986.64 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1831 കോടി രൂപ വിതരണം ചെയ്തു. 97 ശതമാനം ഭൂമി ഏറ്റെടുത്തു. കൈവശങ്ങള്‍ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചതിലെ അപാകത ഇതിനകം പരിഹരിച്ചു. പുതിയ കാറ്റഗറി പ്രകാരം ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിക്കും.
ഇതിനായി ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ 59.81 കോടി രൂപയുടെ പദ്ധതി ദേശീയ പാത അതോറിറ്റിക്ക് സമര്‍പ്പിച്ചു. വാഴക്കാട് ഒഴികെയുള്ള 14 വില്ലേജുകളില്‍ നിന്നാണ് വില നിര്‍ണയത്തിലെ അപാകത സംബന്ധിച്ച പരാതി ഉയര്‍ന്നത്. ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികിന്റെ നിര്‍ദേശ പ്രകാരമാണ് പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്.