മഞ്ചേരി: മഞ്ചേരി കച്ചേരിപ്പടിയിലെ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഓഫീസില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ 1.10 ഓടെയാണ് സംഭവം. അഭയം റസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിലെ അടി നിലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് തീപിടിത്തമുണ്ടായത്.
ഫാന്‍, അലമാര, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ഏതാനും ഫയലുകള്‍, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആധാരങ്ങള്‍, ബില്‍ഡിംഗ് സീലിംഗ്, വയറിംഗ്, കസേരകള്‍, ഷെല്‍ഫും അതിലടങ്ങിയ ഫയലുകളും ഭാഗികമായും കത്തിനശിച്ചു. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
25 ലധികം അലമാരകളിലായാണ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഓഫീസിലെ സ്വിച്ച് ബോര്‍ഡില്‍നിന്ന് തീ പടര്‍ന്നതാകാമെന്നാണ് വിവരം. ഇതിനോട് ചേര്‍ന്നുള്ള അലമാരയാണ് കത്തി നശിച്ചത്.
കെട്ടിടത്തിന് മുകളില്‍ താമസിക്കുന്നവരുടെ മുറികളിലേക്ക് ഡക്ട് വഴി പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം അറിഞ്ഞത്. ഇവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ആദ്യം താമസക്കാരെ ഒഴിപ്പിച്ചു.
ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിന്റെ യൂണിറ്റ് ഒന്ന്, രണ്ട്, സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് എന്നിവയാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. പാലക്കാട് കോഴിക്കോട് ദേശീയപാതയുടെ ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിന്റെ ഓഫീസാണിത്. രണ്ട് നിലകളിലായാണ് ഓഫീസിന്റെ പ്രവര്‍ത്തനം.
മഞ്ചേരി പോലീസ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. താല്‍ക്കാലിക ജീവനക്കാരടക്കം 60 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇന്നലെ ജീവനക്കാര്‍ എത്തിയെങ്കിലും ഓഫീസ് പ്രവര്‍ത്തിക്കാനായില്ല.
രണ്ട് ദിവസത്തിനകം ഓഫീസ് വൃത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഡോ.ജെ.ഒ. അരുണ്‍ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഇ. ശിഹാബുദ്ദീന്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വിപിന്‍,
ഫയര്‍ ഓഫീസര്‍മാരായ എം. സൈനുല്‍ ആബിദ്, എം. സജീഷ്, എം.വി. അജിത്ത്, കെ.കെ. പ്രജിത്ത്, പി. സുരേഷ്, കെ. ബിനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.