ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണം മുന്നിൽനിന്നു നയിച്ചത് ഉദയനിധിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉദയനിധി കടന്നാക്രമണംതന്നെ നടത്തി. 29 പൈസ മോദിയെന്നായിരുന്നു പ്രധാനമന്ത്രിയെ ഉദയനിധി ആക്ഷേ പിച്ചിരുന്നത്. ഒരു രൂപ നികുതിയായി കേന്ദ്രത്തിനു നല്കുന്പോൾ 29 പൈസയാണ് തിരികെ നല്കുന്നതെന്നായിരുന്നു ഉദയനിധിയുടെ വിമർശനം.
സനാതന ധർമത്തിനെതിരേ ഉദയനിധി നടത്തിയ പരാമർശം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കി. എന്നാൽ, പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ഉദയനിധി ചെയ്തത്. പാർട്ടിയുടെ പൂർണ പിന്തുണ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ വിജയത്തിലേക്കു നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഉദയനിധിക്കുള്ളത്. യുവാക്കളായ നടൻ വിജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഡിഎംകെയ്ക്ക് ഉദയനിധിയെന്ന യുവനേതാവ് അനിവാര്യമാണ്.