ഒതുങ്ങി നാളികേരം നവരാത്രി ബയിംഗ് പൂർത്തിയായതോടെ നാളികേരോത്പന്നങ്ങളുടെ കുതിപ്പ് താത്കാലികമായി നിലച്ചു. ഇനി എല്ലാ പ്രതീക്ഷകളും ദീപാവലിയിലാണ്. കൊപ്ര, ഉണ്ടക്കൊപ്രയും കാഴ്ചവച്ച അഭൂതപൂർവ വിലക്കയറ്റവും അവരുടെ പിൻമാറ്റത്തിന് കാരണമായി. അമിതമായി ചരക്ക് സംഭരിച്ചാൽ ഉയർന്നവില വിൽപനയെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു പലരും. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡുണ്ട്. കൊച്ചിയിൽ എണ്ണ 19,400ലും കൊപ്ര 13,000 രൂപയിലുമാണ്.
കരുത്താർജിക്കാൻ ഏലം ഏലം വിളവെടുപ്പിനിടയിൽ ചരക്ക് വിറ്റുമാറാൻ കർഷകർ തിടുക്കം കാണിച്ചു. ഉയർന്ന കാർഷിക ചെലവുകൾ തന്നെയാണ് ചെറുകിടക്കാരെ തിടുക്കത്തിൽ ചരക്ക് കൈവിടാൻ പ്രേരിപ്പിക്കുന്നത്. വിളവെടുപ്പ് വൈകിയതിനാൽ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകൾക്ക് പുതിയ ഏലക്ക ആവശ്യാനുസരണം സംഭരിക്കാനായില്ല. അതുകൊണ്ടു തന്നെ ഉയർന്ന വിലയ്ക്കും ലേലത്തിൽ ഏലക്ക സംഘടിപ്പിക്കാൻ അവർ ഉത്സാഹിച്ചു.
കാർഷിക മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ദീപാവലിക്ക് മുന്നോടിയായി ഉയർന്ന അളവിൽ പുതിയ ഏലക്ക ലേലത്തിൽ ഇറക്കാം. അറബ് രാജ്യങ്ങളിൽനിന്ന് ഉത്പന്നത്തിന് ഓർഡറുകളുണ്ട്. കൂടുതൽ ഓർഡറുകൾ വരും മാസങ്ങളിൽ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്വാട്ടിമലയുടെ അസാന്നിധ്യം വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകരും. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2265 രൂപയിലും മികച്ചയിനങ്ങൾ 3052 രൂപയിലുമാണ്.
റിക്കാർഡ് തുടർക്കഥ ആഭരണ വിപണികളിൽ സ്വർണം പുതിയ റിക്കാർഡ് സ്ഥാപിച്ചു. പവന് 56,760 രൂപയിൽനിന്നും സർവകാല റിക്കോർഡായ 56,960 വരെ ഉയർന്നു. ഒരു ഗ്രാം സ്വർണവില 7120 രൂപ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 2658 ഡോളറിൽനിന്നും 2670 വരെ കയറിയെങ്കിലും വാരാന്ത്യം 2654 ഡോളറിലാണ്.
കുരുമുളകിന് ക്ഷാമം അന്താരാഷ്ട്ര വിപണിയിൽ വരും മാസങ്ങളിൽ കുരുമുളക് ലഭ്യത ചുരുങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രതികൂല കാലാവസ്ഥയ്ക്കിടയിൽ വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ മുളക് സ്റ്റോക്ക് കുറഞ്ഞു. അതുകൊണ്ടുതന്നെ സ്റ്റോക്കിന് കൂടിയ വില വൈകാതെ അവർ ആവശ്യപ്പെടാം. അടുത്ത സീസൺവരെയുള്ള നീക്കിയിരിപ്പ് പല രാജ്യങ്ങളിലും ചുരുങ്ങിയതിനാൽ കയറ്റുമതിക്കാർ കരുതലോടെയാകും ഇനി ഓരോ വിദേശ വ്യാപാരവും ഉറപ്പിക്കുക. യുഎസ്, യുറോപ്യൻ രാജ്യങ്ങളും രാജ്യാന്തര വിപണിയിലുണ്ട്.
ദീപാവലിക്ക് ആവശ്യമായ കുരുമുളക് ഉത്തരേന്ത്യൻ വാങ്ങലുകാർക്ക് ഇനിയും പൂർണമായി സംഭരിക്കാനായിട്ടില്ല. എന്നാൽ, നവരാത്രിക്കുള്ള ചരക്ക് ഇതിനകം ശേഖരിച്ചു. വില ഉയരുമെന്ന പ്രതീക്ഷയിൽ കാർഷിക മേഖല താഴ്ന്ന വിലയ്ക്ക് മുളക് കൈമാറാൻ താത്പര്യം കാണിച്ചില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 64,600 രൂപ. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 8150 ഡോളർ.