പ്രതീക്ഷയിൽ സുഗന്ധവ്യഞ്ജന വിപണി സുഗന്ധവ്യഞ്ജന വിപണി വാരത്തിന്റെ രണ്ടാം പകുതിയിൽ ഹോളിഡേ മൂഡിലായിരുന്നു. നവരാത്രി ആഘോഷങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മുഴുകിയതോടെ പുതിയ അന്വേഷണങ്ങൾ താത്കാലികമായി നിലച്ചു. അവിടത്തെ വൻകിട സ്റ്റോക്കിസ്റ്റുകൾ ഈ വാരമധ്യം മുതൽ ദീപാവലിക്കുള്ള കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങൾക്കായി രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മലഞ്ചരക്ക് വ്യാപാരികൾ.
കാർഷിക മേഖലയും മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഇനിയുള്ള ദിവസങ്ങളിൽ മാർക്കറ്റിലെ ഓരോ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തും. അന്താരാഷ്ട്ര വിപണിയിൽ കുരുമുളക് നേരിയ റേഞ്ചിൽ നീങ്ങി. ഇന്ത്യൻ വില ടണ്ണിന് 8000 ഡോളറാണ്. ബ്രസീൽ 6900 ഡോളറിനും വിയറ്റ്നാം 7100 ഡോളറിനും ഇന്തോനേഷ്യേ 7400 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഉത്തരേന്ത്യൻ വ്യാപാരികൾ ഉത്സവ ദിനങ്ങളുടെ ഭാഗമായി ചുക്ക് മാർക്കറ്റിൽ നിന്നും അകന്നത് വിലത്തകർച്ച സൃഷ്ടിച്ചു. വിപണികളിൽ ചുക്ക് സ്റ്റോക്ക് നാമമാത്രം, എന്നാൽ, വൻ വില മോഹിച്ച് ഇഞ്ചി കർഷകരും ചുക്ക് ഉത്പാദകരും ചരക്ക് ശേഖരിച്ചിട്ടുണ്ട്. ദീപാവലിക്ക് ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുന്നതോടെ വൻ ഓർഡറുകൾ എത്തുമെന്ന വിശ്വാസത്തിനിടയിലാണ് കാർഷിക മേഖലയെ ഞെട്ടിച്ച് വില ഇടിഞ്ഞത്.
സീസണിൽ ഉയർന്ന വിലയ്ക്ക് പച്ച ഇഞ്ചി സംഭരിച്ച് ചുക്കാക്കിയവർക്ക് നിലവിലെ വിലയിൽ ഉത്പന്നം കൈമാറ്റം കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. വിലയിടിവിൽ കയറ്റുമതിക്കാർ ചരക്ക് പരമാവധി വാങ്ങിക്കൂട്ടാം. വൈകാതെ ഉത്തരേന്ത്യയിൽനിന്നും അറബ് രാജ്യങ്ങളിൽ നിന്നും പുതിയ ഓർഡറിനുള്ള സാധ്യത അവർ മുന്നിൽ കാണുന്നു. മീഡിയം ചുക്ക് 30,000 രൂപ ബെസ്റ്റ് ചുക്ക് 35,000 രൂപ.
ദീപാവലി പ്രതീക്ഷയിൽ വെളിച്ചെണ്ണ നാളികേരോത്പന്ന വിപണി ദീപാവലി ഡിമാന്ഡിനെ ഉറ്റുനോക്കുന്നു. കാൽ നൂറ്റാണ്ട് മുമ്പ് വരെ ദീപാവലി വേളയിൽ നിത്യേനെ 10,000 ക്വിന്റൽ വെളിച്ചെണ്ണ കോൽക്കത്തയിലേക്കും മുംബെയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി നടത്തിയിരുന്നു.
കാലം മാറിയതോടെ വിൽപ്പനയുടെ ആധിപത്യം കേരളത്തിൽനിന്നും തമിഴ്നാട് കൈക്കലാക്കിയെങ്കിലും ഉത്സവ ദിനങ്ങളിൽ എണ്ണയും കൊപ്രയും മികവ് കാണിക്കാറുണ്ട്. നിലവിൽ വിപണിനിയന്ത്രണം കാങ്കയത്തിനാണ്. കൊച്ചിയിൽ രണ്ടാം വാരവും വെളിച്ചെണ്ണ 19,400 രൂപയിലും കൊപ്ര 13,000 രൂപയിലുമാണ്. കാർഷിക മേഖലകളിൽ പച്ചതേങ്ങ കൊപ്ര ക്ഷാമം തുടരുമെന്നത് വിപണിക്ക് കരുത്ത് പകരാം.
ആഭരണ വിപണികളിൽ സ്വർണം സർവകാല റിക്കാർഡ് നിരക്കായ 56,960 രൂപയിൽ. വാരത്തിന്റെ തുടക്കത്തിൽ 56,200ലേക്ക് താഴ്ന്നശേഷമാണ് മികവ് കാണിച്ചത്. ഒരു ഗ്രാമിന്റെ വില 7120 രൂപ.