സെപ്റ്റംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്ത് ക്രൂഡ് ഓയിൽ 12.7 ശതമാനമായി ഉയർന്നിരുന്നു. രാജ്യത്തെ ഉത്സവ സീസണ് ആരംഭിക്കുന്നതോടെ എണ്ണ ആവശ്യം വരും മാസങ്ങളിലും ഉയർന്നേക്കും. ഇതിനാൽ രാജ്യത്തെ പ്രധാന റിഫൈനറികൾ കൂടുതൽ ക്രൂഡ് ഓയിൽ സംഭരിച്ചിരിക്കുകയാണ്.
ഈ വർഷം പകുതിയോടെ ക്രൂഡ് ഓയിൽ വില കുറച്ചത് ഇന്ത്യയിലെ എണ്ണ കന്പനികൾക്ക് ആശ്വാസമായി; പ്രത്യേകിച്ച് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കന്പനികൾക്ക് (ഒഎംസി). ഇതിൽ പൊതുമേഖല എണ്ണ കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) കന്പനികൾ ഉൾപ്പെടുന്നു.
റഷ്യ-യുക്രെയിൻ യുദ്ധമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഇതോടെ ഇന്ത്യ, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ ഡിസ്കൗണ്ട് നിരക്കിൽ നൽകാൻ റഷ്യ നിർബന്ധിതമായി. ഇതോടെ ഇന്ത്യ വൻ തോതിലാണ് റഷ്യൻ ഇന്ധനം വാങ്ങിക്കൂട്ടിയത്. ഇത് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മോസ്കോയുടെ പങ്ക് 40 ശതമാനമാക്കി ഉയർത്തി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു മുന്പ് ഇത് 0.2 ശതമാനമായിരുന്നു. ഇന്ത്യൻ ഓയിൽ മാർക്കറ്റിൽ റഷ്യയിൽനിന്നുള്ള വരവ് വർധിച്ചതോടെ ഇറാക്കിന്റെയും സൗദി അറേബ്യയുടെയും വിഹിതം ഇടിഞ്ഞു. എന്നാലിപ്പോൾ യുദ്ധത്തിന്റെ തീവ്രത കുറഞ്ഞതോടെ റഷ്യ വിപണി വിപുലീകരിച്ചു. ഇതോടെ ഇന്ത്യക്കു ഡിസ്കൗണ്ട് നൽകുന്നതും കുറച്ചു.