ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ മാലദ്വീപ് ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മുയിസു വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുന്പോൾ, പ്രദേശത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ മാലദ്വീപ് പ്രതിജ്ഞാബദ്ധരാണ്.
അന്താരാഷ്ട്ര ബന്ധങ്ങൾ വൈവിധ്യവത്കരിക്കുകയും ഏതെങ്കിലുമൊരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് മാലദ്വീപിന് അത്യന്താപേക്ഷിതമാണെന്ന് ചൈനയുടെ പേരു പറയാതെ മുയിസു പറഞ്ഞു.
ഇന്ത്യയുടെ സാന്പത്തികസഹായത്തിന് മുയിസു നന്ദി പറഞ്ഞു. പ്രധാനമന്ത്രി മോദിയെ മാലദ്വീപ് സന്ദർശിക്കാൻ മുയിസു ക്ഷണിച്ചു.
മാലദ്വീപിന് ഇന്ത്യയുടെ വൻ സഹായങ്ങൾ ►ഇരുരാജ്യങ്ങളും തമ്മിൽ 40 കോടി (400 മില്യണ്‍) ഡോളറിന്റെയും 3,000 കോടി രൂപയുടെയും കറൻസി കൈമാറ്റ (കറൻസി സ്വാപ്) കരാർ ഒപ്പുവച്ചു. മാലദ്വീപിന്റെ വിദേശനാണ്യ കരുതൽ പ്രശ്നങ്ങൾ മറികടക്കാൻ ഇതു സഹായിക്കും.
►സാന്പത്തിക മാന്ദ്യത്തിൽനിന്നു കരകയറാൻ മാലദ്വീപിന് നിർണായക സാന്പത്തിക സഹായം ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
►700 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ ഇന്ത്യ മാലദ്വീപിന് കൈമാറി. എക്സിം ബാങ്കിന്റെ ബയേഴ്സ് ക്രെഡിറ്റ് സൗകര്യങ്ങളനുസരിച്ചു നിർമിച്ചതാണിത്.
►മാലദ്വീപിൽ ഇന്ത്യയുടെ യുപിഐ സംവിധാനമായ റുപേ കാർഡ് മോദിയും മുയിസുവും ചേർന്നു പുറത്തിറക്കി.
►മാലദ്വീപിലെ പുനർവികസിപ്പിച്ച ഹനിമധു വിമാനത്താവളത്തിന്റെ പുതിയ റണ്‍വേ ഇരുനേതാക്കളും സംയുക്തമായി വെർച്വലായി ഉദ്ഘാടനം ചെയ്തു.
►ഗ്രേറ്റർ മാലി കണക്ടിവിറ്റി പദ്ധതി ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
►തിലഫുഷിയിൽ പുതിയ വാണിജ്യ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകും.
►മാലദ്വീപ് സർക്കാരിനു ബജറ്റ് ആശ്വാസം നൽകുന്നതിനായി ഇന്ത്യ ഒരു വർഷത്തേക്ക് അഞ്ചു കോടി ഡോളറിന്റെ ട്രഷറി ബിൽ റോൾ ചെയ്യും.
►ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ ആരംഭിക്കും.
►അദ്ദുവിൽ ഇന്ത്യൻ കോണ്‍സുലേറ്റും ബംഗളൂരുവിൽ മാലദ്വീപ് കോണ്‍സുലേറ്റും തുറക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യും.
►ദ്വീപ് സമൂഹത്തിലെ 28 ദ്വീപുകൾക്കുള്ള ജല-മലിനജല പദ്ധതികൾക്ക് ഇന്ത്യ തുടർന്നും സഹായം നൽകും.