വാഷിംഗ് മെഷീനിൽ എഴുവയസുകാരൻ മരിച്ച നിലയിൽ: യുഎസിൽ വളർത്തച്ഛന് 50 വർഷം തടവ്
പി പി ചെറിയാൻ
Thursday, August 7, 2025 2:05 AM IST
സ്പ്രിംഗ്, ടെക്സസ്: ടെക്സസിൽ ഏഴു വയസുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാരേജിലെ വാഷിംഗ് മെഷീനിൽ നിന്ന് ട്രോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ട്രോയിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ പരുക്കുകളുണ്ടായിരുന്നതായി കണ്ടെത്തി. ഹാരിസ് കൗണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസസ് മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
ട്രോയിയുടെ മരണവുമായി ബന്ധപ്പെട്ട് വളർത്തമ്മയായ ടിഫാനി തോമസിനും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിഫാനിയുടെ ശിക്ഷ സെപ്റ്റംബർ 10ന് വിധിക്കും.