33 പേർക്കു കാടകളും കൂടുകളും സമ്മാനിച്ച് മൃഗസംരക്ഷണ ഓഫീസർ പടിയിറങ്ങി
1563927
Sunday, June 1, 2025 1:25 AM IST
തൃശൂർ: 33 വർഷങ്ങൾ... ഒടുവിൽ തന്റെ ജോലിയിൽനിന്നും പടിയിറങ്ങുന്പോൾ 33 പേർക്കു കാടകളെയും ഹൈടെക് കാടക്കൂടുകളും സമ്മാനിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അജിത് ബാബു.
33 വർഷ സേവന കാലയളവിന്റെ പ്രതീകമായാണ് അഭയകേന്ദ്രങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും 5,000 രൂപയോളം ചെലവുവരുന്ന ഊഞ്ഞാൽകൂടുകളും കാടകളെയും അദ്ദേഹം സമ്മാനിച്ചത്. വെറ്ററിനറി സർവകലാശാലയിൽ സേവനമനുഷ്ഠിച്ച കാലത്തു രൂപംനൽകിയ ഗാർഹിക കാടക്കൂടുകൾ പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യമായി ഇവ നൽകിയത്.
ഓട്ടോമാറ്റിക് നിപ്പിൾ സംവിധാനവും എഗ് ട്രേയും ഫീഡറും ഘടിപ്പിച്ചിട്ടുള്ള ഊഞ്ഞാൽകൂടുകളും മുട്ടയിടാൻ പ്രായമായ 10 കാടകളെയും അവയ്ക്കു രണ്ടാഴ്ചത്തേക്കു വേണ്ടുന്ന തീറ്റയും അടങ്ങുന്ന യൂണിറ്റ് കളക്ടറേറ്റ് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ ഡോ. അജിത് ബാബു വിതരണംചെയ്തു.ഉയർന്ന ഉത്പാദനക്ഷമതയുള്ള മണ്ണുത്തി കാടകൾ വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്ന് പക്ഷിഗവേഷണകേന്ദ്രത്തിൽ ഉരുത്തിരിച്ചെടുത്തതാണ്. ഒരുവർഷത്തോളം ലാഭകരമായി ഇവ മുട്ടനൽകും. കൂടുകളിൽ ജൈവവളം ശേഖരിക്കുന്നതിനുള്ള ഡ്രോപ്പിംഗ് ട്രേ ഘടിപ്പിച്ചിട്ടുള്ളതിനാൽ വീട്ടിലെ പച്ചക്കറികൃഷിക്കും ഉദ്യാനപാലനത്തിനും ഇവ സഹായകരമാണ്.
തൃശൂർ ജില്ലാ ഓഫീസർ ആകുന്നതിനുമുന്പ് മൃഗസംരക്ഷണവകുപ്പിന്റെ പൗൾട്രി വിഭാഗത്തിന്റെ ജോയിന്റ് ഡയറക്ടറും വെറ്ററിനറി സർവകലാശാലയുടെ പൗൾട്രി കോളജ് ഡീനുമായിരുന്നു അജിത് ബാബു. മട്ടുപ്പാവിലെ മുട്ടക്കോഴിവളർത്തലിനുള്ള ഗാർഹിക കോഴിക്കൂടുകളിലൂടെ ഉത്പാദനക്ഷമതയിൽ ഭാരതത്തിൽ ഒന്നാംസ്ഥാനമുള്ള പൂക്കോട് വെറ്റിനറി സർവകലാശാലയിലെ അതുല്യ കോഴികളുട വ്യാപനം സാധ്യമാക്കിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്.