കാക്കനാട്: കാക്കനാട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക്. കൃഷി വകുപ്പിന്റെ കീഴിലുള്ള നാല് ഫാമുകളിൽനിന്നും ക൪ഷക കൂട്ടായ്മകളിൽ നിന്നുമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കാ൪ഷിക മൂല്യവ൪ധിത ഉത്പന്നങ്ങളുമടക്കം കാ൪ഷികോത്പന്നങ്ങളുടെ വലിയ നിരയാണ് ചന്തയിൽ അവതരിപ്പിച്ചിരിക്കുന്നത്.
നേര്യമംഗലം, ഒക്കൽ, ആലുവ, വൈറ്റില എന്നീ ഫാമുകളിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ് ചന്തയിലുള്ളത്. ആലുവ ഫാമിൽ നിന്ന് രക്തശാലി അരി, പൊക്കാളി അരി, പൊക്കാളി അരിയുടെ പൊടി തുടങ്ങിയ ഉത്പന്നങ്ങളും മുളക്, വഴുതന, തക്കാളി, പടവലം തുടങ്ങിയ വിവിധയിനം തൈകളും ചന്തയിലുണ്ട്.
ഓണത്തിന് മുന്നോടിയായി ജമന്തി, ചെണ്ടുമല്ലി തൈകളും ആലുവ ഫാമിൽ നിന്ന് വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. മുവാറ്റുപുഴ ഫാ൪മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓ൪ഗനൈസേഷനിൽ നിന്നും എത്തിച്ചിട്ടുള്ള ഇനമാണ് ആകാശവെള്ളരി. പൊട്ടുവെള്ളരിയുടെ മറ്റൊരു വിഭാഗം. ജ്യൂസ് ആക്കുന്നതിനും കറിവയ്ക്കാനും ഉപയോഗിക്കാം.
കിലോയ്ക്ക് നാൽപ്പത് രൂപയ്ക്ക് ചന്തയിൽ ആകാശവെള്ളരി ലഭിക്കും. വാഴക്കുടപ്പന്‍ കിലോയ്ക്ക് 12 രൂപയാണ് വില. കടച്ചക്ക ഒരെണ്ണം ഇരുപത് രൂപയ്ക്ക് ലഭിക്കും. കൂടാതെ നാട൯ ഏത്തക്കായ, കപ്പ, വാളൻ പുളി, കുടംപുളി, തേങ്ങ, നാടൻ ഞാലിപ്പൂവൻ പഴം എന്നിവയും വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം നി൪വഹിച്ചു. ചന്തയുടെ പ്രവർത്തനം ഇന്നവസാനിക്കും.