റാന്നി: ഏറെ വിവാദങ്ങൾക്കൊടുവിൽ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി രാജിവച്ചു. കേരള കോൺഗ്രസ്-എം പ്രതിനിധിയായി പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട ശോഭാ ചാർളി പ്രസിഡന്റ് സ്ഥാനത്തേക്കു ബിജെപിയുടെ പിന്തുണകൂടി സ്വീകരിച്ചിരുന്നു. പ്രസിഡന്റിനെതിരേ യുഡിഎഫ് നൽകിയ അവിശ്വാസം പത്തിനു പരിഗണിക്കാനിരിക്കവേയാണ് രാജി. ഇന്നലെ രാവിലെ കേരള കോൺഗ്രസ്-എം നേതാക്കൾക്കൊപ്പമെത്തി സെക്രട്ടറി മിനി മറിയം ജോർജിനു രാജി കൈമാറുകയായിരുന്നു.
നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് ഏബ്രഹാം, റിന്റോ തോപ്പിൽ, ദിലീപ് ഉതിമൂട്, ആരോൺ എന്നിവരാണ് ശോഭയ്ക്കൊപ്പം ഉണ്ടായിരുന്നത്.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം നാല്, കോൺഗ്രസ്- നാല്, ബിജെപി - രണ്ട് , കേരള കോൺഗ്രസ് -എം - ഒന്ന്, കേരള കോൺഗ്രസ് - ഒന്ന്, സ്വതന്ത്രൻ - ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളാണ് ശോഭാ ചാർലിയെ പ്രസിഡന്റു സ്ഥാനത്തേക്കു നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്തത്. എൽഡിഎഫ് ധാരണയ്ക്കു വിരുദ്ധമായ നീക്കമായിരുന്നെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ അധികാരത്തിലെത്താനുള്ള വഴിയായി കണ്ട് എൽഡിഎഫ് അംഗങ്ങളും അവർക്കു വോട്ടുചെയ്തു.
ഇതോടെ ഏഴംഗങ്ങളുടെ പിന്തുണയിൽ ശോഭാ ചാർലി പ്രസിഡന്റായി.
യുഡിഎഫിന് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രാംഗം കെ.ആർ. പ്രകാശിനെ പ്രസിഡന്റു സ്ഥാനത്തേക്ക് അവർ മത്സരിപ്പിച്ചെങ്കിലും ആറു വോട്ടു മാത്രമാണ് ലഭിച്ചത്. ശോഭയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബിജെപി വിട്ടുനിന്നതോടെ കോൺഗ്രസിലെ സിന്ധു സഞ്ജയനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജി സിപിഎം
നിർദേശത്തെത്തുടർന്ന്
ബിജെപി പിന്തുണയുള്ള പ്രസിഡന്റിനെ ഇനി പിന്തുണയ്ക്കാനാകില്ലെന്നു സിപിഎം കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ശോഭാ ചാർലിയുടെ രാജി. കേരള കോൺഗ്രസ് -എം ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളെ സിപിഎം ജില്ലാ സെക്രട്ടറി ഇക്കാര്യം അറിയിച്ചിരുന്നു. പത്തിന് അവിശ്വാസം പരിഗണിക്കുന്നതിനു മുന്പായി രാജി നൽകണമെന്നായിരുന്നു നിർദേശം. നേരത്തെ പ്രസിഡന്റായി ശോഭ ചാർലി അധികാരത്തിൽ തുടരുന്നത് എൽഡിഎഫിൽ ഭിന്നത ഉണ്ടാക്കിയിരുന്നു. പ്രസിഡന്റ് രാജിവയ്ക്കണമെന്ന് എൽഡിഎഫ് നിയോജക മണ്ഡല കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇതിനിടെ, പാർട്ടി തീരുമാനം അംഗീകരിച്ചില്ലെന്നു പറഞ്ഞു ശോഭാ ചാർലിയെ കേരള കോൺഗ്രസ് -എം പുറത്താക്കുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായിരുന്നു ഇത്.
എന്നാൽ, പിന്നീട് പല പാർട്ടി വേദികളിലും അവർ എത്തി. ഇതിനിടെ, കഴിഞ്ഞ വർഷം അവിശ്വാസം വന്നപ്പോഴും എൽഡിഎഫ് ശോഭാ ചാർലിയ്ക്ക് അനുകൂല നിലപാടു സ്വീകരിച്ചു. അന്നും ബിജെപി നിലപാട് പ്രസിഡന്റിന് അനുകൂലമായിരുന്നു. വീണ്ടും ഇതേ സാഹചര്യം വന്നാൽ എൽഡിഎഫിനു രാഷ്ട്രീയ തിരിച്ചടിയാകുമോയെന്ന ആശങ്ക സിപിഎമ്മിനുണ്ടായി. റാന്നിയിലെ അവിശുദ്ധ സഖ്യത്തിനെതിരേ സിപിഐ നേരത്തെതന്നെ നിലപാട് സ്വീകരിച്ചിരുന്നു.
എൽഡിഎഫ് സച്ചിനെ
ഇറക്കി കളിക്കുമോ?
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കുന്ന സാഹചര്യത്തിൽ റാന്നിയിലെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പു വീണ്ടും ശ്രദ്ധേയമാകും. കഴിഞ്ഞ അവിശ്വാസ സമയത്തു യുഡിഎഫിലെ കേരള കോൺഗ്രസ് പ്രതിനിധി സച്ചിൻ വയല മുന്നണി തീരുമാനം ലംഘിച്ചിരുന്നു. ഇത്തവണ യുഡിഎഫിലെ നാലംഗങ്ങളും സ്വതന്ത്രാംഗവും ചേർന്നാണ് അവിശ്വാസ നോട്ടീസ് നൽകിയത്. അവിശ്വാസത്തിൽ ഒപ്പിടാൻ സച്ചിൻ വയല തയാറായില്ല. അടുത്ത പ്രിസിഡന്റ് തെരഞ്ഞെടുപ്പിലും സച്ചിൻ സ്വീകരിക്കുന്ന നിലപാടു നിർണായകമാകും.
പ്രസിഡന്റ് സ്ഥാനം ജനറലായതിനാൽ സച്ചിനെ മുൻനിർത്തിയുള്ള നീക്കത്തിന് എൽഡിഎഫ് ശ്രമിച്ചേക്കും. ആറു പേരുടെ പിന്തുണ ഇതിലൂടെ ഉറപ്പിക്കാമെന്നാണ് പ്രതീക്ഷ. യുഡിഎഫിനെ സ്വതന്ത്രാംഗം പിന്തുണച്ചാലും അഞ്ചുപേരുടെ പിന്തുണ മാത്രമേ ഉണ്ടാകൂ. ബിജെപി അംഗങ്ങൾ സ്വീകരിക്കുന്ന നിലപാട് ഇതോടെ വീണ്ടും നിർണായകമാകും. കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ സ്വീകരിച്ച നിലപാടിനെ പിന്നീട് പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. എൽഡിഎഫിന് അനുകൂലമായിനിന്ന ബിജെപിയിലെ രണ്ട് മെംബർമാരെയും പാർട്ടി പുറത്താക്കിയതായി പ്രസ്താവനയും ഇറക്കി. എന്നാൽ, ബിജെപിയുമായി സഹകരിച്ചുതന്നെയാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്നു മെംബർമാർ പിന്നീട് അറിയിച്ചു. പാർട്ടി നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്നു ബിജെപി മെംബർ മന്ദിരം രവീന്ദ്രൻ പറഞ്ഞു.