ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീർഥാടന കേന്ദ്രമായ നിർമലപുരം സെന്റ് തോമസ് കുരിശുമല തീർഥാടന കേന്ദ്രത്തിൽ പുതിയ ചാപ്പലും അനുബന്ധ വികസന പ്രവർത്തനങ്ങളും നടത്തുന്നതിന്റെ ഭാഗമായി അതിരൂപതയിലെ വിവിധ മേജർ സെമിനാരികളിൽ വൈദിക പഠനം നടത്തുന്ന ഡീക്കൻമാരും ബ്രദേഴ്സും നടത്തിവന്ന പഞ്ചദിന സേവനോത്സവം സമാപിച്ചു. വൈദിക പഠനത്തോടൊപ്പമുള്ള വർക്ക് ക്യാന്പാണ് ഇക്കുറി സേവനോത്സവമായി കുരിശുമലയിൽ സംഘടിപ്പിച്ചത്.
അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ മാർ തോമസ് തറയിൽ ക്യാമ്പിൽ പങ്കാളിയായി. വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. വർഗീസ് താനമാവുങ്കൽ, ചാൻസിലർ ഫാ. ഐസക് ആലഞ്ചേരിൽ, പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ,
വിവിധ ഫൊറോനാ വികാരിമാർ, രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, യുവജനങ്ങൾ, നിർമലപുരം സെന്റ് മേരീസ് ഇടവക, ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ഇടവകാംഗങ്ങൾ തുടങ്ങിയവർ വർക്ക് ക്യാമ്പിൽ പങ്കാളികളായി. വർക്ക് ക്യാമ്പിനോടനുബന്ധിച്ച് നിർമലപുരം, ചുങ്കപ്പാറ ഇടവകകളിലെ ഭവനസന്ദർശനവും കൺവൻഷനുകളും നടന്നു.
വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ, ആക്ടിംഗ് വികാരിമാരായ ഫാ. സെബു ചാലയ്ക്കൽ, ഫാ. ജോൺസൺ കാര്യാട്ട്, ജനറൽ കൺവീനർ സോണി കൊട്ടാരം, സെക്രട്ടറി ജൺസൺ കരോട്ടു പുതിയത്ത്, ട്രസ്റ്റിമാരായ ബിനുമോടിയിൽ, ജോസ് തോണാത്ത്, കോ-ഓർഡിനേറ്റർ തോമസുകുട്ടി വേഴമ്പതോട്ടം എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വർക്ക് ക്യാന്പിന്റെ സമാപന ദിനത്തിൽ നിർമലപുരം ദേവാലയാങ്കണത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് താനമാവുങ്കൽ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് വികാരി ഫാ. ജോൺസൺ കാരാട്ട് അധ്യക്ഷത വഹിച്ചു. കുരിശുമല മുൻ ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം നന്ദി പറഞ്ഞു.