ശുചിമുറി നവീകരണം പൂർത്തിയായില്ല; യാത്രക്കാർ ദുരിതത്തിൽ
Tuesday, June 25, 2024 1:05 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി നവീകരണം പൂർത്തിയായില്ല. ഒന്നരമാസം മുമ്പ് ആരംഭിച്ച നവീകരണമാണ് ഇനിയും പൂർത്തിയാകാത്തത്.

ഇതുകാരണം സ്ത്രീകളടക്കമുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച സംവിധാനമാണ് ജനങ്ങൾക്ക് പ്രയോജനമില്ലാതെ പോകുന്നത്.

കാഞ്ഞങ്ങാട്, ചെറുപുഴ, ആലക്കോട്, ശ്രീകണ്ഠപുരം, കൊട്ടിയൂർ,പേരാവൂർ, ഇരിട്ടി, കണ്ണൂർ, ഇരിക്കൂർ ഭാഗങ്ങളിൽ നിന്നായി ദിനംപ്രതി നിരവധി യാത്രക്കാർ വന്നെത്തുന്ന ബസ് സ്റ്റാൻഡാണിത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ സൗകര്യങ്ങളില്ലാതെ വലയുമ്പോഴാണ് അധികൃതരുടെ ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി. മുന്പും തകരാർ കാരണം ശുചിമുറികൾ അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം വനിതാ ശുചിമുറികൾ ശുചീകരിച്ചിരുന്നു.

നിർമാണം പൂർത്തിയാവാൻ ഇനിയും ദിവസങ്ങൾ വേണം. നടത്തിപ്പിന്‍റെ കരാറും ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. യാത്രക്കാരും വ്യാപാരികളും നിരന്തരം സമ്മർദ്ദം ചെലുത്തുമ്പോഴും തുറന്നു കൊടുക്കാതെ നവീകരണം തുടരുകയാണ്. ശുചിമുറികൾ തുറന്നു കൊടുക്കാത്തതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബിജെപി.