പാലത്തിൽ ഒഴുക്കിൽപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ക്ക് അദ്ഭുത രക്ഷപ്പെടൽ
Friday, June 28, 2024 7:24 AM IST
കുറ്റിക്കോൽ (കാസർഗോഡ്): വനത്തിനുള്ളിൽ കൈവരിയില്ലാത്ത പാലം കടക്കവെ ഒഴുക്കിൽപ്പെട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലൂർ-പെരിയ അമ്പലത്തറ സ്വദേശി അബ്ദുൾ റാഷിദ് (38), കോടോം-ബേളൂർ ഏഴാംമൈൽ സ്വദേശി തസ്രിഫ് (36) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ 5.15ഓടെ പള്ളഞ്ചി-പാണ്ടി റോഡിലെ വെള്ളരിക്കയത്താണ് സംഭവം.

കർണാടകയിലെ ഉപ്പിനങ്ങാടിയിൽ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായി അമ്പലത്തറ പാറപ്പള്ളിയിൽ നിന്ന് മാരുതി സ്വിഫ്റ്റ് കാറിൽ പുറപ്പെട്ടതായിരുന്നു ഇരുവരും. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. കനത്ത മഴയായിരുന്നതിനാൽ പാലം കവിഞ്ഞ് മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. പാലം കയറി വൈകാതെ തന്നെ കാർ ശക്തമായ ഒഴുക്കിൽപ്പെട്ടു. പുഴയിലേക്ക് മറിഞ്ഞ കാർ 600 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് കാർ ഒരു മരത്തിൽ തങ്ങിനിന്നത് രക്ഷയായി.

കാറിൽനിന്ന് പുറത്തിറങ്ങിയ റാഷിദും തസ്രീഫും തങ്ങൾ അപകടത്തിൽപ്പെട്ട വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടുകാർ പോലീസിനെയും അഗ്നിരക്ഷാസേനയും വിവരമറിയിച്ചു. ആദൂർ പോലീസും കുറ്റിക്കോൽ ഫയർഫോഴ്സും സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. പിന്നീട് കാറും കരയ്ക്കെത്തിച്ചു. പാലത്തിന് കൈവരി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഒരു ബൈക്കും ഈ ഭാഗത്ത് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടിരുന്നു.