പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കി വയോധികന്റെ 56 മണിക്കൂര്‍ യാത്ര..!
1565560
Saturday, June 7, 2025 6:56 AM IST
പാറശാല : പ്രകൃതിയെ സംരക്ഷിക്കണമെന്ന പ്ലക്കാര്‍ഡുകളുമേന്തി നെയ്യാര്‍ഡാമില്‍നിന്ന് നെയ്യാറിന്റെ കരയിലൂടെ വയോധികൻ നടന്നത് 56 മണിക്കൂറുകള്‍. കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കൊല്ലങ്കോട് പിരാകോട് കുഴിഞ്ഞാന്‍വിള രജീഷ് ഭവനില്‍ പരേതരായ കൃഷ്ണപ്പണിക്കരുടെയും ഗൗരിയുടെയും മകനായ പിരാകോട് കെ. രാമചന്ദ്രന് (70) ആണ് ഭക്ഷണം പോലും കഴിക്കാതെ പ്രകൃതി സംരക്ഷണത്തിന്റെ പ്രചാരകനായി ജൂണ്‍ മൂന്നിനു നഗ്നപാദനായി യാത്രതിരിച്ചത്.
പ്രകൃതി സംരക്ഷണം, വനവത്കരണം, കുളങ്ങളുടേയും തണ്ണീര്‍തടങ്ങളുടേയും സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കൽ എന്നിവ സംബന്ധിച്ച് ആളുകളില്‍ അവബോധം വളര്‍ത്തുകയാണ് രാമചന്ദ്രന്റെ ലക്ഷ്യം. 37 കിലോമീറ്റര്‍ ദൂരം പുഴയ്ക്ക് അരികിലൂടെ യാത്ര ചെയ്ത് സമീപത്തെ വീടുകളിലും വഴിയില്‍ കാണുന്നവരോടുമൊക്കെ രാമചന്ദ്രന് സംസാരിച്ചിരുന്നു. കൈയ്യില്‍ കരുതിയ തൈകള്‍ മണ്‍വെട്ടി കൊണ്ടു കുഴിവെട്ടി ആളുകളോട് നടാന്‍ പ്രേരിപ്പിച്ചു.
500 ലധികം തൈകള്‍ നദിക്കരയില്‍ നട്ടു. നദിക്കു സമീപവും പുഴയ്ക്കുള്ളിലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിറ്റ് മാലിന്യങ്ങള്‍ പെറുക്കിക്കൂട്ടി ഹരിത കർമസേനയെ ഏല്‍പ്പിച്ചു.
കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ രാജ് മോഹന്‍ കൂവളശേരി, പരിസ്ഥിതി കവിത ചൊല്ലി രാമചന്ദ്രന്റെ ഒറ്റയാള്‍ യാത്ര ഉദ്ഘാടനം ചെയ്തു. കള്ളിക്കാട്, കാട്ടാക്കട, ഒറ്റശേഖരമംഗലം, മണ്ഡപത്തിന്‍കടവ്, കീഴാറൂര്‍, പെരുങ്കടവിള, അരുവിപ്പുറം വഴി നെയ്യാറ്റിന്‍കര ഗ്രാമം ആറാട്ട് കടവില്‍ രാമചന്ദ്രന്റെ പ്രകൃതി സന്ദേശ യാത്ര അവസാനിപ്പിച്ചു.
കുട്ടികള്‍ക്ക് മഴക്കുഴികളുടെ പ്രാധാന്യം സംബന്ധിച്ച ക്ലാസുളെടുത്ത് നേരത്തേയും രാമചന്ദ്രൻ ശ്രദ്ധയനായിരുന്നു. കന്യാകുമാരി ജില്ലയിലെ ശ്രീനാരായണ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയും എല്‍ഐസി ഏജന്റും കൂടിയാണ് രാമചന്ദ്രന്. ഭാര്യ: എസ്. സുജാത. രജീഷ് ചന്ദ്രൻ, സുജീഷ് ചന്ദ്രന് എന്നിവര്‍ മക്കളുമാണ്