മരോട്ടിച്ചാലിൽ കാട്ടാനക്കലി; നൂറോളം നേന്ത്രവാഴകൾ നശിപ്പിച്ചു
Friday, June 28, 2024 8:11 AM IST
പുത്തൂർ: മരോട്ടിച്ചാൽ ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കള്ളിപ്പറമ്പിൽ ലോനപ്പന്‍റെ നൂറോളം നേന്ത്രവാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണു കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി വാഴക്കൃഷി നശിപ്പിച്ചത്. കൃഷിയിടത്തിൽ കടന്ന കാട്ടാനക്കൂട്ടം നേന്ത്രവാഴകൾ ചവിട്ടിമെതിക്കുകയായിരുന്നു.

ഓണത്തിനു വിളവെടുപ്പിന് പാകമാവുന്ന പകുതി മൂപ്പെത്തിയ നേന്ത്രവാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ഹൃദയഭേദകമാണ് കാട്ടാന ചവിട്ടിമെതിച്ച കൃഷിയിടത്തിലെ കാഴ്ചകൾ. കണ്ണീരടക്കാനാകാതെയാണു ലോനപ്പൻ കാട്ടാനക്കൂട്ടം നശിപ്പിച്ച നേന്ത്രക്കായക്കുലകൾ പെറുക്കിക്കൂട്ടിയത്.

മൂന്നുമാസംമുമ്പ് ഇതേ കർഷ കന്‍റെ ചുള്ളിക്കാവിലെ രണ്ടായിരത്തോളം വാഴകളും ആനക്കൂ ട്ടം നശിപ്പിച്ചിരുന്നു. അതിന് ഇതു വരെ ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചില്ല. നിലവിൽ കാട്ടാനശല്യം തടയാൻ പ്രദേശത്ത് വൈദ്യുതവേലി ഉണ്ടെങ്കിലും അതു പ്രവർത്തിക്കുന്നില്ല. വേലിയുടെ തകരാറിലായ ബാറ്ററി മാറ്റാൻ പണമില്ല എന്നാണു വനംവകുപ്പിന്‍റെ വിശദീകരണം.