ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേയുള്ള ദുഷ്പ്രചാരണം ആസൂത്രിതം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Wednesday, July 16, 2025 1:51 AM IST
കൊച്ചി: ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരേ സമീപകാലങ്ങളിലായി സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങൾ ആസൂത്രിതമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. അനേകായിരങ്ങൾക്കു മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്.
മനുഷ്യസഹജമായ ചെറിയ പിഴവുകളെപ്പോലും പർവതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരേ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവസ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
മാനുഷികമായ സംവിധാനങ്ങൾ എന്നനിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്.
ക്രൈസ്തവസ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും സഭയെയും പൊതുസമൂഹത്തിനു മുന്നിൽ ഇകഴ്ത്തുകയും ചെയ്യുന്നവരുടെ യഥാർഥ ലക്ഷ്യങ്ങൾ സമൂഹത്തിന്റെ നന്മയല്ലെന്ന് ഏവരും തിരിച്ചറിയണം.
വർഗീയ ധ്രുവീകരണ ലക്ഷ്യങ്ങളാണ് ഇത്തരം ശ്രമങ്ങൾക്കു പിന്നിലെങ്കിൽ പ്രബുദ്ധ കേരളം ശക്തമായി ഇക്കാര്യത്തിൽ നിലപാടുകൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.