കാഷ്മീരിൽ അപകടത്തിൽ മരിച്ചവർക്കു യാത്രാമൊഴി
Saturday, December 9, 2023 1:34 AM IST
ചിറ്റൂർ: ഇനിയവരില്ല, ഒരു ഗ്രാമത്തെ മൊത്തം കണ്ണീരിലാഴ്ത്തി അവർ മറഞ്ഞു. ഓടിച്ചാടി നടന്ന വഴിത്താരകളിൽ അവർ കോറിയിട്ട സുന്ദരസ്വപ്നങ്ങൾ മാത്രം ബാക്കി. ചിറ്റൂർ ടെക്നിക്കൽ സ്കൂളിനു സമീപം നെടുങ്ങോട്ടിലെ നാലു യുവാക്കളുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ജമ്മു-കാഷ്മീരിൽ വിനോദസഞ്ചാരത്തിനിടെയുണ്ടായ അപകടത്തിലായിരുന്നു ഇവരുടെ മരണം.
അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഘ്നേഷ് (22) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ പുലർച്ചെ വ്യോമമാർഗം ശ്രീനഗറിൽനിന്നു നെടുന്പാശേരിയിലെത്തിച്ചു. രാവിലെ ചിറ്റൂരിലെത്തിച്ച് എട്ടര വരെ മൃതദേഹങ്ങൾ ടെക്നിക്കൽ ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ചു.
പുലർച്ചെ അഞ്ചു മുതൽതന്നെ മരണപ്പെട്ടവരുടെ ബന്ധുക്കൾ, നാട്ടുകാർ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, സർക്കാർ ജീവനക്കാർ തുടങ്ങിയവർ ഇങ്ങോട്ടേക്ക് ഒഴുകിയെത്തി. വികാരനിർഭരമായ രംഗങ്ങൾ പലരുടെയും കണ്ണു നനയിച്ചു.
എട്ടരയ്ക്കുശേഷം മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾക്കുശേഷം ആംബുലൻസിൽ മൃതദേഹങ്ങൾ ആര്യംപള്ളത്തെ പൊതുശ്മശാനത്തിലെത്തിച്ചു. ഇവിടത്തെ സംസ്കാരചടങ്ങുകളിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പൊതുദർശനത്തിൽ ചിറ്റൂർ തഹസിൽദാർ മുഹമ്മദ് റാഫി, ഷാഫി പറമ്പിൽ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ജനതാദൾ-എസ്. സംസ്ഥാന സെക്രട്ടറി വി. മുരുകദാസ് ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.