ചിലര്‍ എന്നെ ബിജെപിക്കാരനും സിപിഎമ്മുകാരനുമാക്കി; കോൺഗ്രസുകാർ ഒന്നുമറിയുന്നില്ല: മാർ ജോസഫ് പാംപ്ലാനി
Saturday, December 9, 2023 1:34 AM IST
ഇരിട്ടി: കർഷകനുവേണ്ടി കേൾക്കേണ്ടിവന്ന ആക്ഷേപങ്ങൾ അംഗീകാരങ്ങളായി താന്‍ കാണുന്നുവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) ജില്ലാ കൺവൻഷനും ജപ്തിവിരുദ്ധ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“റബറിന് 350 രൂപ വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ എന്നെ ബിജെപിക്കാരനാക്കി. നവകേരള യാത്രയിൽ കർഷകന്റെ ഉത്പന്നങ്ങളുടെ വില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുമെങ്കിൽ മഹത്തായ യാത്രയാകുമെന്നു പറഞ്ഞപ്പോൾ എന്നെ ഇടതുപക്ഷക്കാരനുമാക്കി. കോൺഗ്രസുകാർക്ക് മറ്റു പല കാര്യങ്ങളും സംസാരിക്കാൻ ഉള്ളതുകൊണ്ട് അവരിതൊന്നും അറിയുന്നില്ല”- മാർ പാംപ്ലാനി പറഞ്ഞു.
കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിനു വായ്പകൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകന്റെ തുച്ഛമായ വായ്പയുടെ പേരിൽ ജപ്തിനടപടികൾ സ്വീകരിക്കുന്നതിനു പിന്നിൽ ഭൂമാഫിയയുടെയും ചില ബാങ്ക് അധികാരികളുടെയും ഒത്തുകളിയാണ്.
ഇനിമുതൽ അതിജീവനത്തിന്റെ സമരമാണെന്നും കർഷകന്റെ ഒരു സെന്റ് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും അതിനായി കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.