സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു
Friday, December 8, 2023 7:04 AM IST
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് സ്ഥാനമൊഴിഞ്ഞു. സീറോമലബാർ സഭയിൽ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും തന്റെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് മേജർ ആർച്ച്ബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്നു വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു സമർപ്പിച്ച രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുകയായിരുന്നുവെന്ന് മാർ ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരസ്ത്യ സഭാ നിയമം, കാനൻ 127 പ്രകാരം പുതിയ മേജർ ആർച്ച്ബിഷപ് സ്ഥാനമേറ്റെടുക്കുന്നതുവരെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സീറോമലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കും. 2019ൽ മേജർ ആർച്ച്ബിഷപ് സ്ഥാനത്തുനിന്നു വിരമിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് മാർപാപ്പയ്ക്കു രാജി സമർപ്പിച്ചിരുന്നു.
എന്നാൽ, സിനഡിന്റെ തീരുമാനപ്രകാരം മാർപാപ്പ അന്നു രാജി സ്വീകരിച്ചില്ല. വീണ്ടും 2022 നവംബർ 15ന് ഔദ്യോഗിക സ്ഥാനത്തുനിന്നു വിരമിക്കാനുള്ള ആഗ്രഹം അറിയിച്ച് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ട് മാർപാപ്പ നൽകിയ അനുവാദപ്രകാരമാണ് ഇന്നലെ പ്രാബല്യത്തിൽ വരുന്നവിധം സ്ഥാനമൊഴിയുന്നതെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കർദിനാൾ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ തുടർന്നും നിർവഹിക്കും. സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പാണ് മാർ ജോർജ് ആലഞ്ചേരി.
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്മിനിസ്ട്രേറ്റർ
സീറോമലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായി കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ചുമതലയേറ്റു. പുതിയ മേജർ ആർച്ച്ബിഷപ്പിന്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിനഡിന്റെ നടത്തിപ്പും സ്ഥാനാരോഹണവുമുൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ മാർ വാണിയപ്പുരയ്ക്കൽ നിർവഹിക്കും.

സീറോമലബാർ സഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനാണ്. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകൾക്കു ശേഷം 2014ൽ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ വൈസ് ചാൻസലറായി നിയമിതനായി. 2017 നവംബർ 12നാണ് മെത്രാനായി അഭിഷിക്തനായത്.
സ്ഥാനമൊഴിയുന്നത് അർഹമായ സംതൃപ്തിയോടെ: മാർ ആലഞ്ചേരി
കൊച്ചി: അർഹമായ സംതൃപ്തിയോടെയാണു സ്ഥാനമൊഴിയുന്നതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവഹിതമാണ് തന്റെ ജീവിതത്തിൽ നിറവേറുന്നത്. സഭയിൽ ഉയർന്നുവന്ന വിവിധ പ്രശ്നങ്ങളും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും കർദിനാൾ മാധ്യമങ്ങളോടു പറഞ്ഞു.