‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കി: ഡോ. ശശി തരൂർ
Thursday, December 7, 2023 1:39 AM IST
തിരുവനന്തപുരം: ‘സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം ഡോ.ശശി തരൂർ എംപി. ഹിന്ദിയിൽ ‘സത്താ’ എന്ന വാക്കിന്റെ അർഥം അധികാരം എന്നാണ്. ബിജെപിയുടെ ദേശീയത മതാടിസ്ഥാനത്തിൽ മാത്രമാണ്. അത് അപകടവും ദുരന്തവുമാണ്.
നമ്മുടെ ഭരണഘടനാ അവകാശങ്ങളെയും നാം നേടിയ സാമൂഹ്യമാറ്റങ്ങളെയും അത് തകർക്കുകയാണ്. കെപിസിസിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചരിത്ര കോണ്‍ഗ്രസ് സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് മറ്റു രാജ്യങ്ങളെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ മതപരമായ വിഭജനമാണ് ഇവിടെ നടന്നത്. വൈജാത്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ മഹത്വം. വ്യത്യസ്ത മതങ്ങളെയും ഭാഷയെയും ഉൾക്കൊള്ളുകയും എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്തതാണ് കോണ്‍ഗ്രസിന്റെ ചരിത്രം.
സ്വാതന്ത്ര്യാനന്തരം വിശ്രമിക്കാനുള്ളതല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻവേണ്ടിയാണ് തുടർന്നുള്ള പ്രയാണം എന്നുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞത്. അതായിരുന്നു കോണ്‍ഗ്രസിന് ജനങ്ങളോടുള്ള പ്രതിബദ്ധത.
സാധാരണ പൗരനും, ജാതിയുടെയും മതത്തിന്റെയും സാന്പത്തിക അസമത്വത്തിന്റെയും അതിർവരന്പുകൾ ഇല്ലാതെ ഭരണഘടനപരമായ പരമോന്നത പദവികൾ വഹിക്കാൻ സാധിച്ചത് ദേശീയപ്രസ്ഥാനം നയിച്ച പോരാട്ടത്തിന്റെ തുടർച്ചയായുണ്ടായ ജനാധിപത്യ സംവിധാനം കൊണ്ടാണ്. അതിനെ ഇല്ലായ്മ ചെയ്യുകയാണ് മോദി ഭരണകൂടം.
രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുന്നു. എന്നിട്ടും മോദിയും കൂട്ടരും പറയുന്നത് ഷൈനിംഗ് ഇന്ത്യയെന്നാണ്. മേക്ക് ഇൻ ഇന്ത്യ, ഷൈനിംഗ് ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ കുറെ പരസ്യവാചകങ്ങളുടെ തടവറയിൽ തളച്ചതൊഴിച്ചാൽ ഇന്ത്യയുടെ നിർമിതിക്കുവേണ്ടി ഒരു സംഭാവനയും ബിജെപിയുടേതായില്ല.
നമ്മുടെ സ്വകാര്യത തകർത്ത് അടുക്കളയിലും തീൻമേശകളിലും വരെ കടന്നുചെന്ന വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ് അവരുടെ സംഭാവനയെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.