കണ്ടെത്തലുമായി കണ്ണൂർ സർവകലാശാല; അടയ്ക്കാത്തൊണ്ടിൽനിന്ന് ബാറ്ററികളിലെ സംയുക്തം
Tuesday, December 5, 2023 2:46 AM IST
കണ്ണൂർ: അടയ്ക്കയുടെ തൊണ്ടിൽനിന്നു ലിഥിയം ബാറ്ററികളിൽ ഉപയോഗിക്കുന്ന നാനോ സിലിക്കൺ നിർമിച്ച് കണ്ണൂർ സർവകലാശാലയുടെ രസതന്ത്ര വിഭാഗം ഗവേഷകർ. സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന രസതന്ത്രവിഭാഗത്തിലെ അധ്യാപകരുടേതാണ് പുതിയ കണ്ടെത്തൽ.
ഉയർന്ന സംഭരണശേഷി പ്രകടിപ്പിക്കുന്ന സിലിക്കൺ അടിസ്ഥാനമാക്കിയ ലിഥിയം ബാറ്ററികൾ അവയുടെ കുറഞ്ഞ സ്ഥിരത കാരണം നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ അടയ്ക്കയിൽനിന്ന് വേർതിരിച്ച സിലിക്കൺ നാനോസംയുക്തങ്ങളുടെ സവിശേഷ രൂപവും ഘടനയും മൂലം ബാറ്ററി നിരവധി തവണ തവണ ചാർജും ഡിസ്ചാർജും ചെയ്യാൻ കഴിയുന്നതാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ അവകാശപ്പെട്ടു. നിലവിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് അടിസ്ഥാനമാക്കിയ ഇലക്ട്രോഡുകളെ അപേക്ഷിച്ച് നാല് മടങ്ങ് അധികം സംഭരണശേഷി പ്രകടിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന അടയ്ക്കയിൽനിന്ന് നീക്കം ചെയ്യുന്ന തൊണ്ടു മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അതുവഴി അടയ്ക്ക വ്യവസായത്തിൽ നിന്നുള്ള കാർഷിക മാലിന്യങ്ങളുടെ നിർമാർജനത്തിനും ഈയൊരു കണ്ടെത്തൽ പരിഹാരമാകും.
കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർഥ കാമ്പസിലെ നാനോ സയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അഞ്ജലി പറവണ്ണൂർ, കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബൈജു വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ നാനോ സംയുക്തങ്ങളടങ്ങിയ ബാറ്ററി വികസിപ്പിച്ചെടുത്തത്. ഭാരതിയാർ സർവകലാശാലയിലെ ഡോ. എൻ. പൊൻപാണ്ഡ്യൻ, പി. ദീപ്തി എന്നിവരും ഗവേഷണ സംഘത്തിൽ ഉൾപ്പെടും.