ഐപി വിലാസം കണ്ടെത്താൻ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും
Monday, October 2, 2023 5:06 AM IST
കോഴിക്കോട് : സൈബർ ഭീഷണിയെത്തുടർന്ന് വിദ്യാർഥി ആത്മഹത്യചെയ്ത സംഭവത്തിൽ സന്ദേശമയച്ച വെബ്സൈറ്റിന്റെ ഐപി വിലാസം കണ്ടെത്താൻ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും. ലാപ്ടോപ്പ് പരിശോധിച്ചതിൽനിന്ന്, മോസ്കോയിലെ സ്വകാര്യ കമ്പനിയാണ് സർവീസ് പ്രൊവൈഡർ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസഹായം കൂടി തേടുന്നത്.
സൈബർസെൽ മുഖേന ഇതിനായി അപേക്ഷ നൽകും. ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കേ 33,900 രൂപ പിഴ അടയ്ക്കണമെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്നാണ് കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ വിദ്യാർഥി ആദിനാഥ് (16) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ചേവായൂർ സിഐ കെ. ആഗേഷ് പറഞ്ഞു. ബുധൻ വൈകിട്ടാണു ചേവായൂരിലെ ഫ്ലാറ്റിന്റെ ജനൽഭിത്തിയിൽ വിദ്യാർഥി തൂങ്ങിമരിച്ചത്.
ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കേയാണ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റിൽനിന്നു ഹാക്കർ വിദ്യാർഥിയോട് പണം ആവശ്യപ്പെട്ടത്. എൻസിആർബിയുടെ മുദ്ര സന്ദേശത്തിൽ ഉണ്ടായിരുന്നു. ലാപ്ടോപ്പ് ബ്ലോക്കാക്കുകയും ചെയ്തു.
പണം ആവശ്യപ്പെട്ടുള്ള ശബ്ദസന്ദേശവും ലഭിച്ചു. ആറുമണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ്ചെയ്യുമെന്നുമായിരുന്നു ഭീഷണി. തുടർന്നാണ് കുട്ടി കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിച്ചത്.