മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു വി. സാംസണ് ഇടം നേടി. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ടീമിൽ ഇടം കണ്ടെത്തുന്നത്.
ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടംപിടിച്ചിരുന്നു. എന്നാൽ, കളിക്കാൻ അവസരം ലഭച്ചില്ല. ഋഷഭ് പന്തായിരുന്നു പരന്പരയിലുടനീളം വിക്കറ്റ് കാത്തത്. ഒരു അവസരം പോലും നല്കാതെ സഞ്ജുവിനെ വിൻഡീസിനെതിരായ പരന്പരയിൽനിന്ന് തഴഞ്ഞത് ശക്തമായ വിമർശനത്തിനു കാരണമായിരുന്നു. ഡിസംബർ ആറിനാണ് ഇന്ത്യ x വിൻഡീസ് ട്വന്റി-20 പരന്പര ആരംഭിക്കുന്നത്.
മഹാരാഷ്ട്രയ്ക്കെതിരായ സയ്യീദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റതാണ് ധവാന് വിനയായത്. ബംഗ്ലാദേശിനെതിരായ കോൽക്കത്ത ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ വൃദ്ധിമാൻ സാഹയും ടീമിലില്ല. ഋഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ. സാഹയുടെ വിരലിനു ശസ്ത്രക്രിയ നടത്തിയതായി ബിസിസിഐ അറിയിച്ചു.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ് സുന്ദർ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, സഞ്ജു വി. സാംസണ്.
ആദ്യ ട്വന്റി-20 ഹൈദരാബാദിൽ
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഹൈദരാബാദിൽ നടക്കും. ഡിസംബർ ആറിനാണ് മത്സരം. രണ്ടാം മത്സരം ഡിസംബർ എട്ടിന് തിരുവനന്തപുരത്താണ്. പരന്പരയിലെ അവസാന മത്സരം ഡിസംബർ 11ന് മുംബൈയിൽ നടക്കും. നേരത്തേ പരന്പരയിലെ ആദ്യ മത്സരം മുംബൈയിലും അവസാന മത്സരം ഹൈദരാബാദിലുമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
ബാബറി മസ്ജിത് ദിനം, ബി.ആർ. അംബേദ്കറിന്റെ ചരമദിനാചരണമായ ‘മഹാപരിനിർവാണ് ദിൻ’ എന്നിവ ഡിസംബർ ആറിനാണ്. അതിനാൽ സുരക്ഷ ഒരുക്കാൻ പ്രയാസമുണ്ടാകുമെന്ന മുംബൈ പോലീസിന്റെ അഭ്യർഥന മാനിച്ചാണ് ആദ്യ മത്സരം ഹൈദരാബാദിലേക്ക് മാറ്റിയത്.
കീപ്പറാകാനും തയാർ: സഞ്ജു സാംസൺ
ആവശ്യമെങ്കിൽ വിക്കറ്റ് കീപ്പറാവാനും തയാറെന്ന് സഞ്ജു വി. സാംസണ്. ശിഖർ ധവാന്റെ പകരക്കാരനായി വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതിനു പിന്നാലെയാണ് സഞ്ജു മനസ് തുറന്നത്.
വിക്കറ്റ് കീപ്പിംഗിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചാൽ മാറിനിൽക്കില്ല. അഞ്ച്- ആറ് വർഷമായി രഞ്ജി ട്രോഫിയിലും ഏകദിന ക്രിക്കറ്റിലും കേരളത്തിനായി വിക്കറ്റ് കാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പിംഗ് എന്നത് എനിക്ക് അധിക ബാധ്യതയല്ല. ടീമിന്റെ ആവശ്യമനുസരിച്ച് എന്തു ചെയ്യാനും തയാറാണ്. ഓരോ മത്സരത്തിന് മുന്പും കീപ്പറെന്ന നിലയിലും ഫീൽഡറെന്ന നിലയിലും തയാറെടുപ്പുകൾ നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഏത് രീതിയിലും കളിക്കാനാവും- സഞ്ജു പറഞ്ഞു.
അടിസ്ഥാനപരമായി ഞാനൊരു വിക്കറ്റ് കീപ്പറാണ്. ടീം മാനേജ്മെന്റ് കീപ്പ് ചെയ്യാൻ ആവശ്യപ്പെടുന്പോൾ അതും ഫീൽഡ് ചെയ്യാൻ ആവശ്യപ്പെടുന്പോൾ അതുമാണ് ചെയ്യുന്നത്. ഓരോ തവണയും ഇതിൽ വിശദീകരണം നൽകേണ്ട കാര്യമില്ല. മുന്നോട്ടുള്ള വഴിയിൽ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് കോച്ച് രവി ശാസ്ത്രിയുമായും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായും സംസാരിക്കുമെന്നും സഞ്ജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.