മഴ, ഡിഎൽഎസ്, വിക്കറ്റ് വീഴ്ച 12.1 ഓവറിൽ അഫ്ഗാന്റെ ലക്ഷ്യം മറികടന്നാൽ സെമി ഉറപ്പിക്കാമായിരുന്ന ബംഗ്ലാദേശ് അടിച്ചുതകർക്കാനൊരുങ്ങിയാണു മൈതാനത്തിറങ്ങിയത്. പവർപ്ലേയിൽത്തന്നെ 46 റണ്‍സ് നേടുന്നതിനിടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. തൻസിദ് ഹ്സൻ(0), നജ്മുൾ ഹൊസൈൻ ഷാന്റോ (5), ഷാക്കിബ് അൽ ഹസൻ (0) എന്നിവരാണു പുറത്തായത്.
ഇതിനിടെ മഴയുമെത്തി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോൾ വീണ്ടും വിക്കറ്റുകൾ നിലംപൊത്തി. വിക്കറ്റുകൾ വീഴുന്പോഴും ഒരു വശത്ത് നിലയുറപ്പിച്ച ലിട്ടണ്‍ ദാസ് ബംഗ്ലാദേശ് സ്കോറുയർത്തി. പത്തോവർ അവസാനിക്കുന്പോൾ ടീം 77 റണ്‍സെടുത്തു.
മഹ്മദുള്ളയെയും റിഷാദ് ഹൊസൈനെയും അടുത്തത്തടുത്ത പന്തുകളിൽ പുറത്താക്കി റഷീദ് അഫ്ഗാനെ ജയത്തിനരികിലെത്തിച്ചു. മഴ വീണ്ടും കളി തടസപ്പെടുത്തിയതോടെ ലക്ഷ്യം 19 ഓവറിൽ 114 ആയി മാറി. മഴനിയമപ്രകാരം ബംഗ്ലാദേശ് അപ്പോൾ പുറകിലാണ്. 17.4 ഓവറിൽ നവീൻ ഉൾ ഹഖ് താസ്കിൻ അഹമ്മദിനെ പുറത്താക്കിയതിനു പിന്നാലെ മഴയെത്തി.
ബംഗ്ലാദേശ് 105/9 എന്ന നിലയിലായി. വിക്കറ്റ് നഷ്ടമാകുന്നതിനു മുന്‍പ് വരെ ബംഗ്ലാദേശായിരുന്നു ഡിഎൽഎസ് നിയമപ്രകാരം മുന്നിൽ. എന്നാൽ, വിക്കറ്റ് നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശിന് ആ സമയത്ത് ജയിക്കാൻ 108 റണ്‍സ് വേണമായിരുന്നു. മഴ പെട്ടെന്നു മാറി. അടുത്ത പന്തിൽ നവീൻ മുസ്താഫിസുർ റഹ്മാനെ വിക്കറ്റിനു മുന്നിൽ കുരുക്കി അഫ്ഗാനു ചരിത്ര ജയം സമ്മാനിച്ചു.