കേരള ആക്രമണം 158 റണ്‍സായിരുന്നു കേരളത്തിന്റെ മുന്നിലെ വിജയ ലക്ഷ്യം. ട്വന്റി-20 ശൈലിയിൽ ബാറ്റ് ചലിപ്പിച്ച രോഹൻ കുന്നുമ്മലിന്റെ ആക്രമണം കേരളത്തെ ജയത്തിലേക്കടുപ്പിച്ചു. 36 പന്തിൽ നാലു ഫോറും രണ്ടു സിക്സും അടക്കം 48 റണ്‍സ് അടിച്ചെടുത്തശേഷമാണ് രോഹൻ പുറത്തായത്.
ക്യാപ്റ്റൻ സച്ചിൻ ബേബിയും (56) രോഹൻ കുന്നുമ്മലും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 13 ഓവറിൽ 73 റണ്‍സ് നേടി. സ്കോർ 148ൽ എത്തിയപ്പോഴാണ് സച്ചിൻ ബേബി പുറത്തായത്. ബാബ അപരാജിതും (39) സൽമാൻ നിസാറും (7) പുറത്താകാതെ നിന്നു. 18നു ബംഗളൂരുവിൽ കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
അതിഥി ദേവോ ഭവഃ... രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2024-25 സീസണിൽ എലൈറ്റ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ കേരളം ജയിച്ചത് അതിഥി താരങ്ങളുടെ നിർണായക പ്രകടനത്തിലൂടെ. ഒന്നാം ഇന്നിംഗ്സിൽ മുഹമ്മദ് അസ്ഹറുദീനും (38) രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ സച്ചിൻ ബേബി (56), രോഹൻ കുന്നുമ്മൽ (48) എന്നീ മലയാളികൾ ബാറ്റിംഗിൽ ശോഭിച്ചെങ്കിലും മത്സരത്തിൽ പഞ്ചാബിന്റെ 20 വിക്കറ്റും പങ്കിട്ടെടുത്തത് കേരളത്തിന്റെ അതിഥി താരങ്ങളാണ്.
മഹാരാഷ്ട്ര സ്വദേശിയായ ആതിത്യ സർവാതെ, മധ്യപ്രദേശ് സ്വദേശിയായ ജലജ് സക്സേന, തമിഴ്നാട് സ്വദേശിയായ ബാബ അപരാജിത് എന്നിവരായിരുന്നു കേരളത്തിനുവേണ്ടി ഇറങ്ങിയ അതിഥി താരങ്ങൾ.
പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റിൽ ആതിത്യയും ജലജ് സക്സേനയും അഞ്ച് എണ്ണം വീതം പങ്കിട്ടു. രണ്ടാം ഇന്നിംഗ്സിൽ ആദിത്യ, ബാബ അപരാജിത് എന്നിവർ നാലു വീതവും ജലജ് രണ്ടും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ബാബ അപരാജിത് 39 നോട്ടൗട്ടുമായി ബാറ്റിംഗിലും അപരാജിതനായിരുന്നു എന്നതും ശ്രദ്ധേയം. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവതെയാണ് പ്ലെയർ ഓഫ് ദ മാച്ച്.