ഡൽഹിയിൽ വന്പൻ ഇന്നിംഗ്സ് കാഴ്ചവച്ചെങ്കിൽ മാത്രമേ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന്റെ സ്ഥാനത്തിനു ഭീഷണിയാകാൻ സഞ്ജുവിനു സാധിക്കൂ. ഏറ്റവും ചുരുങ്ങിയത് സഞ്ജുവിന്റെ ബാറ്റിൽനിന്ന് സെലക്ടർമാരും ആരാധകരും ഒരു അർധസെഞ്ചുറി ഇന്നു പ്രതീക്ഷിക്കുന്നു.
ജന്മനാട്ടിൽ മായങ്ക് ഇന്ത്യയുടെ എക്കാലത്തെയും വേഗമേറിയ പന്തേറുകാരൻ എന്ന ചരിത്രത്തിലേക്കുള്ള പാതയിലാണ് ഇരുപത്തിരണ്ടുകാരനായ മായങ്ക് യാദവ്. ഗ്വാളിയറിലെ ഒന്നാം ട്വന്റി-20യിൽ രാജ്യാന്തര അരങ്ങേറ്റം നടത്തിയ മായങ്ക് 149.9 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിരുന്നു. 2024 ഐപിഎല്ലിൽ 156.7 കിലോമീറ്റർ വേഗത്തിൽവരെ എറിഞ്ഞ മായങ്ക്, പരിക്കിനുശേഷം തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു ഗ്വാളിയറിൽ ബംഗ്ലാദേശിനെതിരായത്.
ഡൽഹി സ്വദേശിയായ മായങ്ക് യാദവിന്റെ തീ തുപ്പുന്ന പന്തുകൾ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പേസ് അനുകൂല പിച്ചിൽ കണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. 2024 ഐപിഎല്ലിൽ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത എല്ലാ ടീമുകളും 200നു മുകളിൽ സ്കോർ ചെയ്തിരുന്നു എന്നതും ശ്രദ്ധേയം.
മറുവശത്ത് ഇന്നു ജയിച്ച് മൂന്നു മത്സര പരന്പര സജീവമാക്കി നിലനിർത്താനുള്ള പ്രയത്നമായിരിക്കും ബംഗ്ലാദേശ് സംഘത്തിൽനിന്നുണ്ടാകുക.