റ്റി.സി. മാത്യു
മാറ്റം ഇപ്പോൾ തുടങ്ങുന്നു എന്ന വാക്കുകളോടെയാണ് സർ കീയർ റോഡ്നി സ്റ്റാർമർ ഇന്നലെ ലേബർ പാർട്ടിയുടെ വിജയപ്രഖ്യാപനത്തിനു തുടക്കമിട്ടത്. സെപ്റ്റംബർ രണ്ടിന് 62 വയസ് തികയുന്ന സ്റ്റാർമർ അങ്ങനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പദവിയൊഴിഞ്ഞു. യാഥാസ്ഥിതിക പാർട്ടിയുടെ ചരിത്രത്തിലെഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയാണു 44-ാം വയസിൽ സുനാക് ഡൗണിംഗ് തെരുവിലെ പത്താം നമ്പർ വസതി ഒഴിയുന്നത്. പഠിച്ച എല്ലാ ക്ലാസിലും ലീഡറായിരുന്ന സുനാകിന്റെ ആദ്യപരാജയം.
ടോണി ബ്ലെയർ 1997ൽ ജോൺ മേജറുടെ യാഥാസ്ഥിതിക പാർട്ടിയെ തോൽപ്പിച്ചതിനു സമാനമായ സാഹചര്യം സ്റ്റാർമറുടെ വിജയത്തിലും കാണാം. നീൽ കിന്നോക്കും ജോൺ സ്മിത്തും കൂടി ഇടത്തോട്ടു തിരിച്ചുവിട്ട ലേബർ പാർട്ടിയെ മധ്യപാതയിലേക്കു മാറ്റിയെടുത്താണു ബ്ലെയർ വിജയം കുറിച്ചത്. ജെറേമി കോർബിൻ ഇടത്തോട്ടും യഹൂദ വിരുദ്ധതയിലേക്കും നയിച്ച പാർട്ടിയെ വീണ്ടും മധ്യപാതയിൽ എത്തിക്കാൻ സ്റ്റാർമർക്കായി. ഒപ്പം കുടിയേറ്റക്കാരുടെയും മുസ്ലിംകളുടെയും പിന്തുണ ഉറപ്പിക്കാനും സ്റ്റാർമർക്കു കഴിഞ്ഞു. അതാണ് 75 ശതമാനത്തോളം സീറ്റ് സ്വന്തമാക്കാൻ ലേബറിനെ സഹായിച്ചത്.
യാഥാസ്ഥിതികർ മാറി, ലേബർ വന്നു. ഇതു ബ്രിട്ടനും ലോകത്തിനും ഇന്ത്യക്കും എന്തു മാറ്റം വരുത്തും? മാറ്റം തീർച്ചയാണ്. മനുഷ്യാവകാശ പ്രവർത്തകനായിരുന്ന സ്റ്റാർമർ പല കാര്യങ്ങളിലും സുനാക്കിനെയും മുൻഗാമികളെയും തിരുത്താൻ ഉദ്ദേശിക്കുന്നുണ്ട്. പ്രത്യേകിച്ചും ഫൊസിൽ ഇന്ധനം, കാലാവസ്ഥാ മാറ്റം, ആരോഗ്യ സേവനം, കുടിയേറ്റം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ കാര്യങ്ങളിൽ. 14 വർഷത്തെ ടോറി ഭരണത്തിനുശേഷം വരുന്ന ലേബർ മന്ത്രിസഭയ്ക്കു തങ്ങളുടെ മുദ്ര പതിപ്പിച്ചേ മതിയാകൂ.
കാഷ്മീർ ഒഴിവാക്കി
ഇന്ത്യ-യുകെ ബന്ധം സംബന്ധിച്ച ഒരു പാരമ്പര്യവിഷയം ഒഴിവാക്കിയാണു സ്റ്റാർമർ വരുന്നത്. കാഷ്മീർ ആണ് വിഷയം. ഇതുവരെ ലേബർ മന്ത്രിസഭകൾ കാഷ്മീർ കാര്യത്തിൽ ഇന്ത്യക്ക് എതിരേയാണു നിന്നിരുന്നത്. കോർബിന്റെ കാലത്ത് 2019ൽ കാഷ്മീരിലേക്ക് അന്താരാഷ്ട്ര നിരീക്ഷകരെ അയയ്ക്കാനും അവിടെ ഹിതപരിശോധന നടത്താനും ലേബർ പ്രമേയം പാസാക്കിയതാണ്. ആ പ്രതിച്ഛായ സ്റ്റാർമർ മാറ്റി. ഇന്ത്യയുമായി നല്ല തന്ത്രപരമായ (സ്ട്രാറ്റജിക്) ബന്ധം വളർത്താനും സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ഉണ്ടാക്കാനും താൻ ശ്രമിക്കുമെന്ന് ലേബർ പ്രകടന പത്രികയിൽ എഴുതിച്ചേർക്കുകയും ചെയ്തു.
ഇതാണു സമീപനമെങ്കിൽ സ്റ്റാർമറും ഇന്ത്യയും സഹകരിച്ചു നീങ്ങും. അല്ലെങ്കിൽ ടോണി ബ്ലെയറുടെ സർക്കാരിനു പറ്റിയത് ആവർത്തിക്കും.
രാജ്ഞി പറഞ്ഞതും ഇന്ത്യയുടെ തിരിച്ചടിയും
ബ്ലെയർ സ്ഥാനമേറ്റ് ഏതാനും മാസത്തിനകം എലിസബത്ത് രാജ്ഞി ഇന്ത്യയിലേക്കു സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷത്തിനു വന്നു. വഴിക്കു പാക്കിസ്ഥാനിലും കയറി. കാഷ്മീർ കാര്യം ഇന്ത്യയും പാക്കിസ്ഥാനും ചർച്ച ചെയ്തു തീർക്കണം എന്ന് രാജ്ഞി ഇസ്ലാമാബാദിൽവച്ചു പറഞ്ഞു. കൂടെ യുണ്ടായിരുന്ന വിദേശകാര്യമന്ത്രി റോബിൻ കുക്ക് വേണമെങ്കിൽ മധ്യസ്ഥനാകാം എന്നും പറഞ്ഞു. പോരേ പൂരം. രാജ്ഞിയുടെ സന്ദർശനം വെറും വഴിപാടായി. പ്രധാനമന്ത്രി ഐ.കെ. ഗുജ്റാൾ കുക്കിനു തിരിച്ചടി നൽകിക്കൊണ്ട്, ബ്രിട്ടൻ ഒരു മൂന്നാംകിട ശക്തിയാണെന്നു പറഞ്ഞു. സ്റ്റാർമർ ഇക്കാര്യം ഓർക്കുന്നുണ്ടെന്നു പ്രചാരണവേളയിലെ പല കാര്യങ്ങളും തെളിയിച്ചു. ഓർമ ഉണ്ടായിരുന്നാൽ ബന്ധം സുഗമമാകും.
നരേന്ദ്ര മോദി സർക്കാർ ഇതാദ്യമാണു ബ്രിട്ടനിൽ ലേബർ ഭരണകൂടത്തെ അഭിമുഖീകരിക്കുന്നത്. ലേബറിൽ പാക് അനുകൂല വിഭാഗങ്ങൾക്കു സ്വാധീനം കൂടുതലുണ്ട്. അതു നയതന്ത്രതലത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇന്ത്യക്കു വളരെ ശ്രമകരമാകും വരുംവർഷങ്ങൾ എന്നർഥം. യുഎൻ രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗത്തെ അടുപ്പത്തിൽ നിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണല്ലോ.
സ്വതന്ത്ര വ്യാപാരക്കരാറും സ്റ്റാർമറുടെ ഇഷ്ടങ്ങളും
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ചർച്ചകൾ മിക്കവാറും പൂർത്തിയായതാണ്. നേരത്തേ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഉണ്ടായിരുന്ന കരാറിന്റെ ആവർത്തനമാണ് ഇതിലുള്ളത്. പുതിയ മന്ത്രിസഭയ്ക്കു ചുരുക്കം കാര്യങ്ങളേ മാറ്റാനുണ്ടാകൂ എന്നാണു പ്രതീക്ഷ. രണ്ടു മൂന്നു മാസങ്ങൾക്കകം വേണമെങ്കിൽ കരാർ ഒപ്പുവയ്ക്കാം.
സ്റ്റാർമർ ഗവണ്മെന്റ് കാലാവസ്ഥാ മാറ്റം, ശുദ്ധ ഇന്ധനം, നെറ്റ് സീറോ കാർബൺ പുറന്തള്ളൽ തുടങ്ങിയ കാര്യങ്ങളിൽ എടുക്കുന്ന സമീപനം കർക്കശമായാൽ മാത്രം കരാർ വീണ്ടും വൈകും. കാരണം അക്കാര്യങ്ങളിൽ സുനാക് വളരെയേറെ വിട്ടുവീഴ്ച ചെയ്തിരുന്നു. ലേബറിന്റെ നിലപാട് കർക്കശമായാൽ വ്യാപാരക്കരാറിൽ മാത്രമല്ല, മറ്റു സഹകരണങ്ങളിലും പ്രശ്നങ്ങളുണ്ടാകും.
സ്റ്റാർമർ മുൻകാലത്തെ തീവ്രനിലപാടുകൾ പലതും മാറ്റിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമാക്കാൻവേണ്ടി അതികർക്കശ നിലപാട് ഇറക്കുമതിയിലും മറ്റും ബാധകമാക്കിയാൽ ബ്രിട്ടീഷ് ജനതതന്നെയാണ് കൂടുതൽ വില നൽകി സാധനങ്ങൾ വാങ്ങേണ്ടിവരിക. പ്രായാോഗികതയ്ക്കു മുൻതൂക്കം നൽകാൻ അദ്ദേഹം തയാറായാൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കാർബൺ ടാക്സും മറ്റും ബന്ധം ഉലയ്ക്കുന്ന കാര്യങ്ങളാണ്.
വീസയും കുടിയേറ്റവും
കുടിയേറ്റം, വീസ, പഠനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യക്കാർക്ക് സുനാക്കിന്റെയും മുൻഗാമികളുടെയും കാലത്ത് പ്രയാസം കൂടിയതേയുള്ളൂ. കുടിയേറ്റം കുറയ്ക്കാനാണ് ആ സർക്കാരുകൾ ശ്രമിച്ചത്. സ്റ്റാർമർക്ക് എല്ലാ പ്രയാസങ്ങളും നീക്കാൻ പറ്റണമെന്നില്ല. എങ്കിലും പ്രചാരണകാലത്ത് അദ്ദേഹം കുടിയേറ്റ വിഭാഗങ്ങളുമായി നടത്തിയ വിശദമായ ആശയവിനിമയം പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ചില ധാരണകൾക്കു വഴിതെളിച്ചേക്കാം. സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി സേവനമേഖലയിൽ താത്കാലിക/ഹ്രസ്വകാല വീസ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സ്റ്റാർമർ എത്ര മാത്രം സഹകരിക്കും എന്നാണറിയേണ്ടത്.
പുതിയ യുകെ ഭരണകൂടത്തിന് അമേരിക്കയുമായുള്ള ബന്ധത്തിൽ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടാകുമോ എന്നു പലരും സംശയിക്കുന്നു. നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ജയിച്ചാൽ അസ്വാരസ്യം തീർച്ചയാണ്. ലേബറിന്റെ നയങ്ങൾ പലതും ട്രംപിനു രസിക്കില്ല. നാറ്റോ സഖ്യം, യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-പലസ്തീൻ പ്രശ്നം തുടങ്ങിയ കാര്യങ്ങളിലും ചേർച്ചയില്ലായ്മ രൂക്ഷമാകും. ഡെമോക്രാറ്റിക് ഭരണകൂടം തുടർന്നാൽ പ്രശ്നമുണ്ടാവില്ല. മറിച്ചായാൽ യൂറോപ്പിനും പ്രശ്നം ഉണ്ടാകും.
വിഷയം സാമ്പത്തികം
ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ അജൻഡ ലേബറിനെ അധികാരത്തിലേറ്റുക എന്നതിനേക്കാൾ ടോറികളെ പുറത്താക്കുക എന്നതായിരുന്നു. അതിന്റെ കാരണം സാമ്പത്തികമാണ്.
ബ്രെക്സിറ്റും കോവിഡും കഴിഞ്ഞശേഷം ബ്രിട്ടന്റെ സാമ്പത്തികവളർച്ച താഴോട്ടായി. കഴിഞ്ഞ എട്ടു വർഷംകൊണ്ടു യുകെ ജിഡിപിയിൽ അഞ്ചു ശതമാനം കുറവുണ്ടായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. വളർച്ചത്തോതും താഴ്ന്നു. ആളോഹരി വരുമാനം 2000 പൗണ്ട് കുറഞ്ഞു. 20 ലക്ഷം തൊഴിൽ ഇല്ലാതായി.
ബ്രിട്ടൻ വോട്ട് ചെയ്തത് ഇതെല്ലാം മനസിൽ വച്ചാണ്. അതു ഭരണകക്ഷിയെ ദയനീയ പതനത്തിലാക്കി. അതിൽനിന്നു ലേബർ പാര്ട്ടി പഠിക്കേണ്ടതുണ്ട്. 1992ൽ ബിൽ ക്ലിന്റന്റെ പൊളിറ്റിക്കൽ അഡൈ്വസർ ജയിംസ് കാർവെൽ പറഞ്ഞ ഒരു വാക്യമുണ്ട്: ‘സാമ്പത്തികമാണു വിഷയം, മണ്ടച്ചാരേ’ (It is the economy, stupid).
തൊഴിലില്ലായ്മ, വരുമാനക്കുറവ്, വിലക്കയറ്റം - എല്ലാം ചേർന്നു ലേബറിനെ ജയിപ്പിച്ചു. ഇനി തൊഴിൽ ഉണ്ടാക്കണം, വരുമാനം കൂട്ടണം, വില കുറയ്ക്കണം. അതിനായി ഇലക്ട്രിക് വാഹന ബാറ്ററിനിർമാണത്തിനു സൂപ്പർ മെഗാ ഫാക്ടറി തുടങ്ങാനും അടിസ്ഥാനസൗകര്യ മേഖലയിലും ഭവനനിർമാണത്തിലും വലിയ നിക്ഷേപം നടത്താനും പദ്ധതിയിട്ടാണ് സ്റ്റാർമർ ഭരണത്തിലേറുന്നത്. വാക്ക് പാലിക്കാനായാൽ ലേബറിന്റെ ചുവപ്പ് അടുത്ത തെരഞ്ഞെടുപ്പിലും തിളങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.