തൃശൂർ: വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും, വിനയത്തിന്റെ സകല അടയാളങ്ങളും ചേർത്തുവച്ച് ക്രിസ്തു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെയും ദീപ്തസ്മൃതികളുമായി ആഗോളക്രൈസ്തവർ ഇന്നലെ പെസഹാ തിരുനാൾ ആചരിച്ചു. എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയർപ്പണം, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം, കുരിശിന്റെ വഴി തുടങ്ങിയ തിരുക്കർമങ്ങൾ രാവിലെ നടന്നു. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. തുടർന്നു രാത്രിവരെ നീളുന്ന ദിവ്യകാരുണ്യ ആരാധനയുണ്ടായിരുന്നു. തുടർന്ന് പള്ളികളിലും വീടുകളിലും അപ്പംമുറിക്കൽ ശുശ്രൂഷ നടത്തിയും പുത്തൻപാന വായിച്ചും വിശ്വാസികൾ പെസഹാ ആചരണം ഭക്തിനിർഭരമാക്കി.
ഇന്നു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദുഃഖവെള്ളി ഭക്തിനിർഭരമായി ആചരിക്കും. രാവിലെ ദേവാലയങ്ങളിൽ പീഡാനുഭവവായന, കുരിശിന്റെ വഴി, കുരിശുചായ്ക്കൽ തുടങ്ങിയ തിരുക്കർമങ്ങളുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് നഗരികാണിക്കൽ അഥവാ പരിഹാരപ്രദക്ഷിണം എല്ലാ ഇടവകകളിലും ഉണ്ടായിരിക്കും.
ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ പെസഹാ തിരുക്കർമങ്ങൾക്കു തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിച്ചു. രാവിലെ 6.30ന് ചടങ്ങുകൾ തുടങ്ങി. കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലും കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്ത മറ്റു വൈദികരും സഹകാർമികരായി. തൃശൂർ അതിരൂപതയിലെയും വിവിധ സന്യാസസഭകളിലെയും പ്രതിനിധികളായ 12 വൈദികരുടെ പാദങ്ങളാണു മെത്രാപ്പോലീത്ത കഴുകി ചുംബിച്ചത്.
വ്യാകുലമാതാവിൻ ബസിലിക്കയിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പെസഹാ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപ്പറമ്പന്, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, സെക്രട്ടറി ഫാ. അനൂപ് പാട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വൈകീട്ട് 5.30 നായിരുന്നു പെസഹാവ്യാഴ തിരുക്കർമങ്ങൾ. തിരുവത്താഴപൂജ, പാദക്ഷാളനകർമം എന്നിവയുണ്ടായിരുന്നു. ഫാ. ബെർണാഡ് കല്ലൂർ ഒസിഡി സന്ദേശം നൽകി. രാത്രി 7.30 മുതൽ ആരാധനയും 11. 30 മുതൽ12 വരെ പൊതു ആരാധനയുമുണ്ടായിരുന്നു.
പൗരസ്ത്യ കൽദായ സുറിയാനി പള്ളിയിലെ കാൽകഴുകൽ ശുശ്രൂഷയ്ക്കു മാർത്ത് മറിയം വലിയപള്ളി കത്തീഡ്രലിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
ഇന്നു ദുഃഖവെള്ളി; ഉയിർപ്പ് തിരുക്കർമങ്ങൾ
തൃശൂർ: ഇന്നു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദുഃഖവെള്ളി ക്രൈസ്തവർ ഭക്തിനിർഭരമായി ആചരിക്കും. എല്ലാ ദേവാലയങ്ങളിലും രാവിലെ പീഡാനുഭവവായന, കുരിശിന്റെ വഴി, കുരിശുചായ്ക്കൽ തുടങ്ങിയ തിരുക്കർമങ്ങളുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് നഗരികാണിക്കൽ അഥവാ പരിഹാരപ്രദക്ഷിണം എല്ലാ ഇടവകകളിലും ഉണ്ടായിരിക്കും.
തൃശൂർ ലൂർദ് കത്തീഡ്രൽ
ഇന്നു രാവിലെ ആറിന് ആരാധന, 6.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. വൈകീട്ട് അഞ്ചിനു നഗരികാണിക്കൽ. ഫാ. ലോട്ടസ് പോൾ മേലേക്കുടി പീഡാനുഭവസന്ദേശം നൽകും.
ദുഃഖശനി രാവിലെ 6.30നു തിരുക്കർമങ്ങൾ ആരംഭിക്കും. ജ്ഞാനസ്നാന വ്രതനവീകരണം നടത്തും. രാത്രി 11.30ന് ഈസ്റ്റർ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് ദിവ്യബലി. മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിക്കും. 31നു രാവിലെ ആറിനും 7.30നും ഒന്‍പതിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ഇരിങ്ങാലക്കുട
സെന്റ് തോമസ് കത്തീഡ്രൽ
ഇന്നു രാവിലെ ആറിന് ആരാധന, ഏഴിന് പീഡാനുഭവശുശ്രൂഷ. ഉച്ചതിരിഞ്ഞ് മൂന്നിന് പീഡാനുഭവസന്ദേശം, നഗരികാണിക്കല്‍ എന്നിവ നടക്കും.
നാളെ രാവിലെ 6.30 ന് ജ്ഞാനസ്നാന വ്രതനവീകരണം, ദിവ്യബലി, രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
തുടര്‍ന്നു ദിവ്യബലി. ഈസ്റ്റര്‍ദിനത്തില്‍ രാവിലെ ആറിനും 7.30 നും ഒമ്പതിനും കത്തീഡ്രലില്‍ ദിവ്യബലി, 6.30 നും എട്ടിനും നിത്യാരാധനാകേന്ദ്രത്തില് ദിവ്യബലി. തിരുക്കര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഹാലിറ്റ് തുലാപ്പറമ്പന്, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, നിത്യാരാധനാകേന്ദ്രം റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
തൃശൂർ വ്യാകുലമാതാവിൻ
ബസിലിക്ക
ഇന്നു രാവിലെ ആറിന് പീഡാനുഭവ ചരിത്രവായന, ദുഃഖവെള്ളി തിരുക്കർമങ്ങൾ. ബിഷപ് മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് 4.30ന് ഫാ. ജെയിംസ് കാളൻ പീഡാനുഭവദിന സന്ദേശം നൽകും. തുടർന്ന് നഗരികാണിക്കൽ പ്രദക്ഷിണവും കുരിശിന്റെ വഴിയും സ്വരാജ് റൗണ്ടിലൂടെ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ നടത്തും.
ദുഃഖശനിയാഴ്ച രാവിലെ 6.30ന് പുതിയ ജലവും തിരിയും വെഞ്ചരിപ്പ്, മാമോദീസാവ്രത നവീകരണം, ദിവ്യബലി. രാത്രി 11.30ന് ഉയിർപ്പുതിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി.
ഈസ്റ്റർ ഞായറാഴ്ച രാവിലെ ആറിനും 7.30നും വൈകീട്ട് 5.30നും 7.30നും ദിവ്യബലിയുണ്ടായിരിക്കും.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ
രാവിലെ ദുഃഖവെള്ളി തിരുക്കർമങ്ങൾ. വൈകീട്ട് 5.30 ന് പീഡാനുഭവ വായന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കൽ എന്നീ തിരുക്കർമങ്ങൾക്കു ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ടൈറ്റസ് റാൻസി കളപ്പുരയ്ക്കൽ സന്ദേശം നൽകും. രാത്രി 10.30 ന് കബറടക്കം.
ഈസ്റ്റർ തിരുക്കർമങ്ങൾ നാളെ രാത്രി 10.45 ന് ദീപാർച്ചന, പെസഹാ പ്രഘോഷണം, പ്രസംഗം, ദിവ്യബലി, വെള്ളം വെഞ്ചരിക്കൽ, ജ്ഞാനസ്നാന വ്രതനവീകരണം, പ്രദക്ഷിണം എന്നിവയ്ക്കു ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 5.45 നും 6.30 നും ദിവ്യബലി.
പൗരസ്ത്യ കൽദായ
സുറിയാനി പള്ളി
ഇന്നുരാവിലെ ആറിനു കുരിശു ചായ്ക്കൽ ശുശ്രൂഷ, ഏഴിനു ധ്യാനപ്രസംഗം എന്നിവയ്ക്കുശേഷം വൈകിട്ടു നാലിനു പ്രാർഥനാചടങ്ങുകൾക്കും നാളെ വൈകീട്ട് അഞ്ചിനു റംശാ പ്രാർഥനയ്ക്കും മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
ഉയിർപ്പുതിരുനാൾ ദിവസമായ 31ന് ഉച്ചയ്ക്ക് ഒന്നരയ്ക്കു കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽനിന്ന് മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേക്ക് തിരിപ്രദക്ഷിണം. 3.30ന് വിശുദ്ധ കുർബാനയ്ക്കു മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.