തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പോളിംഗ് ബൂത്തുകൾക്കു പുറമേ, തൃശൂർ ജില്ലയിൽ പ്രത്യേക ബൂത്തുകളും. തെരഞ്ഞെടുപ്പിന്റെ കമ്മീഷന്റെ നിർദേശാനുസരണം രണ്ട് ലെപ്രസി ബൂത്തുകൾ, മൂന്ന് ട്രൈബൽ ബൂത്തുകൾ, ഒന്നു വീതം ഫോറസ്റ്റ്, കോസ്റ്റൽ ബൂത്തുകളുമാണു സജ്ജമാക്കുക.
ഒല്ലൂർ നിയോജകമണ്ഡലത്തിൽ മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടും ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുന്പീസ് മെമ്മോറിയൽ ഹാളിലുമാണ് കുഷ്ഠരോഗികളായ വോട്ടർമാർക്കായി പോളിംഗ് ബൂത്ത് ഒരുക്കുക. ഇവിടങ്ങളിൽ യഥാക്രമം 70, 310 എന്നിങ്ങനെയാണു വോട്ടർമാരുടെ എണ്ണം. ആരോഗ്യവിഭാഗത്തിലെ ജീവനക്കാരെയാണ് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കുക.
ആലത്തൂരിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ വാഴാനി ഇറിഗേഷൻ ഓഫീസ്, തൃശൂരിലെ പുതുക്കാട് മണ്ഡലത്തിൽ ചൊക്കന ഫാക്ടറീസ് റിക്രീയേഷൻ ക്ലബ്, ചാലക്കുടി മണ്ഡലത്തിൽ വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളാണ് ട്രൈബൽ ബൂത്തുകൾ.
യഥാക്രമം 1041, 710, 308 വോട്ടർമാരാണ് ഇവിടെയുണ്ട്. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ കയ്പമംഗലത്താണ് 839 വോട്ടർമാർക്കായി അഴീക്കോട് മുനയ്ക്കൽ സുനാമി ഷെൽട്ടറിൽ കോസ്റ്റൽ ബൂത്ത് പ്രവർത്തിക്കുക.
15 ബൂത്തുകൾ നിയന്ത്രിക്കുക വനിതകൾ
തൃശൂർ: ജില്ലയിൽ 15 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ആലത്തൂർ -മൂന്ന്, തൃശൂർ- ഏഴ്, ചാലക്കുടി- അഞ്ച് എന്നിങ്ങനെ 15 ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക.
ഒല്ലൂർ മണ്ഡലത്തിലെ മുല്ലക്കര എ ബ്ലോക്ക് - ഡോണ് ബോസ്കോ ഹൈസ്കൂളിലെ ബൂത്ത് നിയന്ത്രിക്കുക 30 വയസിനു തഴെയുള്ള ഉദ്യോഗസ്ഥരാണ്. വിയ്യൂർ ഐഎസ്ടിയിലെ ഒരു ബൂത്ത് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരും നിയന്ത്രക്കും.
495 മാതൃകാ ബൂത്തുകൾ
തൃശൂർ: ജില്ലയിൽ സ്ത്രീ, യുവ, ഭിന്നശേഷി വിഭാഗക്കാർ നിയന്ത്രിക്കുന്ന പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 495 മാതൃകാ ബൂത്തുകൾ ഒരുക്കും.
വോട്ടർമാർക്കു പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗനിർദേശം നൽകാൻ അടയാളങ്ങൾ സ്ഥാപിക്കും. പ്രത്യേകം ശൗചാലയങ്ങളും കുടിവെള്ളവും സജ്ജമാക്കും. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും റാന്പ് സൗകര്യവുമുണ്ടാകും.