കൈപ്പറമ്പ്: മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം. എന്നാൽ ഇതുവരെയും പുതിയ കെട്ടിടത്തിലേക്കു മാറാനാവാതെ മറ്റൊരു കെട്ടിടത്തിൽ പ്രതിമാസം 54,000 രൂപ വാടക കൊടുത്ത് പ്രവർത്തിക്കുകയാണ് ഈ ഓഫീസ്.
2018 മുതൽ ഇതുവരെ 38,88,000 രൂപ വാടക ഇനത്തിൽ മാത്രം കൊടുത്തുകഴിഞ്ഞു. പ്രായമായവർക്കും കാൽമുട്ട്വേദനയുള്ളവർക്കും രജിസ്ട്രേഷനും പോക്കുവരവിനും വേണ്ടി മൂന്നാം നിലയിൽ കയറേണ്ട അവസ്ഥ ഇന്നും തുടരുകയാണ്.
2018 ൽ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതാണ്. കോവിഡ് വ്യാപനം മൂലം നിർമാണം തടസപ്പെട്ടു. തുടർന്ന് 2020ൽ ശിലാസ്ഥാപനം നടത്തി പണി തുടങ്ങി 90 ശതമാനം പണി പൂർത്തീകരിച്ച് അവസാനിപ്പിക്കാൻ ആവാതെ വീണ്ടും കുറേക്കാലം കിടന്നു.
ആറുമാസങ്ങൾക്ക് മുമ്പ് സ്വന്തം സ്ഥലത്ത് ആധുനിക സൗകര്യത്തോടുകൂടി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാൻ ആവാത്ത അവസ്ഥയിൽ കിടക്കുകയാണിപ്പോൾ.
രജിസ്ട്രേഷൻ ചെയ്യുന്നതിനൊപ്പം ആധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ മുണ്ടൂരിലെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു. ആധുനികവൽക്കരണത്തിലൂടെ ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈനായി വേഗത്തിൽ എല്ലാവരും എത്തിക്കുകയാണ് എന്നും മന്ത്രി പറഞ്ഞിരുന്നു.
117 വർഷം പഴക്കമുള്ള മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം 2018 -ൽ പൊളിച്ചുനീക്കിയാണ് പുതിയ ഓഫീസ് കെട്ടിടം പണിതീർത്തിരിക്കുന്നത്. 8,540 ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യാധുനിക സൗകര്യങ്ങളുടെയുള്ള പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്.
ഓഫീസ് റൂം, സബ് രജിസ്റ്റർ റൂം, ഓഡിറ്റ് റൂം, പബ്ലിക് വെയ്റ്റിംഗ് റൂം, പാർക്കിംഗ് ഷെഡ്, ഭിന്നശേഷി സൗഹൃദ ബാത്റൂം ഉൾപ്പെടെ അഞ്ചു ടോയ്ലറ്റുകൾ, റാന്പ്, വരാന്ത, മഴവെള്ള സംഭരണി, വോളിയം ലിഫ്റ്റ് റൂം, കോമ്പാറ്റ് സിസ്റ്റം ഒരുക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെയുള്ള റെക്കോർഡ് റൂം എന്നിവ ഉൾപ്പെടുന്നതാണ് 1.29 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടം.
തൃശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളിലൊന്നാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ്. ആറ് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 15 വില്ലേജുകളിലെ ജനങ്ങളാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.