ന്യൂഡൽഹി: ഡൽഹി നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും വലിയ പൊങ്കാലയും മാർച്ച് 21നും 24നും അരങ്ങേറും. പഞ്ചലോഹ വിഗ്രഹം മാർച്ച് 21 വ്യാഴാഴ്ച്ച രാവിലെ 5.30നും 5.50നും മധ്യേ കുംഭരാശി മുഹൂർത്തത്തിൽ വാദ്യമേളങ്ങളുടെയും വേദഘോഷങ്ങളുടെയും അകന്പടിയോടെ കുംഭേശകർക്കരി കലശങ്ങൾ, നിദ്രാകലശം, ജീവ കലശം, ബിംബ ഉപാധികൾ, അഷ്ടബന്ധം എന്നിവ ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു, ദാനങ്ങൾ, മഹാനിവേദ്യം, ബലി മംഗളാരതി എന്നീ ക്രിയകളോടെ പ്രതിഷ്ഠിക്കും. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിനോടൊപ്പം മഹോത്സവത്തോടനുബന്ധിച്ചു കേരളത്തിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന തിരുമേനിമാർ ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മാർച്ച് 16 ശനിയാഴ്ച മുതൽ 22 വെള്ളിയാഴ്ച്ചവരെ ഏഴു ദിവസത്തെ പ്രത്യേക പൂജകൾ നടത്തും.
ഇരുപതാമത് വലിയ പൊങ്കാല മഹോത്സവം മാർച്ച് 24 ഞായറാഴ്ച രാവിലെ 4.30ന് നിർമ്മാല്യ ദർശനത്തിനുശേഷം മഹാ ഗണപതി ഹോമത്തോടെ തുടക്കമിടും. രാവിലെ 6.30ന് ഹസ്ത്സാൽ ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന. എട്ടിന് ശ്രീ കോവിലിലെ നെയ്വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരും. 8.30ന് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം. 9ന് ഡൽഹി ശരണതീർത്ഥം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ, തുടർന്ന് പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പ്രധാനമായുള്ളത്. ഉച്ചക്ക് അന്നദാനം. വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ജാതി മത ഭേദമന്യേ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെത്തിയ ഭക്തസഹശ്രങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല സമർപ്പണത്തിനുള്ള മണ്‍കലം, അരി, ശർക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും.
ഡൽഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9354984525, 8800552070
റിപ്പോർട്ട്: പി.എൻ.ഷാജി