വർഗീസ് കുര്യൻ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാർ ഫേസ് 1 ചില്ല ന്യൂ ഡിഡിഎ ഫ്ലാറ്റ് 27-ഡിയിൽ താമസിക്കുന്ന വർഗീസ് കുര്യൻ(58) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഡൽഹി സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് ബുരാരി സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ വർഗീസ്, മകൻ: അശ്വിൻ വർഗീസ്.
പി.ജെ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസിന്റെ (74) സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗാസിയാബാദ് ഡിഎൽഎഫ് കോളനിയിൽ താമസിച്ചു വരുകയായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10.30 ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ ആരംഭിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളും സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷനും പരേതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ മലയാളി മുഖമായിരുന്നു തോമസ്. രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ബിനു തോമസ്, ബെറ്റി തോമസ്, ബൈജു തോമസ്.
വൈബ് ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ത്രീ സെന്റ് ജയിംസ് ഓർത്തഡോക്സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പദ്ധതികളുടെ ധനശേഖരണാർഥം നടത്തുന്ന ഗാനസന്ധ്യ "വൈബ് ഫെസ്റ്റ്' പോസ്റ്റർ പ്രകാശനം ഇടവക വികാരി റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു.
ഫിലിപ്പ് തോമസ് (രജതജൂബിലി കമ്മിറ്റി അംഗം), റെജി പി.ടി (രജതജൂബിലി കമ്മിറ്റി അംഗം),സിജി ജോസഫ് ജേക്കബ് (രജതജൂബിലി കമ്മിറ്റി ജോയിന്റ് കൺവീനർ), ജിജി ജോർജ് (രജതജൂബിലി കമ്മിറ്റി കൺവീനർ), സജി കെ. വർഗീസ് (രജതജൂബിലി കമ്മിറ്റി ഫിനാൻസ് കൺവീനർ), കുര്യാക്കോസ് എം.ജെ(ഇടവകയുടെ വൈസ് ചെയർമാൻ), ബെന്നി ജോൺ (ഇടവകയുടെ ട്രസ്റ്റി), ഗ്ലാഡ്സ്റ്റോൺ ജോർജ് (ഇടവകയുടെ സെക്രട്ടറി) എന്നിവർ സന്നിഹിതരായി.
ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയ 2025-2027 വർഷക്കാലത്തേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ നിരീക്ഷകനും അഡ്വ. കെ.വി. ഗോപി വരണാധികാരിയുമായിരുന്നു.
ചെയർമാൻ ഡോ. ടി. എം. ചെറിയാൻ, വൈസ് ചെയർമാൻ ടി.ആർ. ദേവരാജൻ, സെക്രട്ടറി കെ.വി. ജഗദീശൻ, ജോയിന്റ് സെക്രട്ടറിമാർ മണികണ്ഠൻ പൊന്നൻ, ധരിത്രി അനിൽ, ട്രഷറർ കെ.എം. ദിലീപ്, ജോയിന്റ് ട്രഷറർ ആർ. സന്തോഷ് കുമാർ, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ എന്നിവരും
വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ഷൈനി സാജൻ, ശുഭ അശോകൻ എന്നിവരും യുവജന വിഭാഗം കൺവീനർ അഖിൽ കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ കുസുംലതാ, റജി കൃഷ്ണൻ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പി.വി. പ്രതിഷ് കുമാർ, സാജൻ ഗോവിന്ദൻ, ടി. മോഹനൻ, എ. ഗിരീഷ് കുമാർ, മോളി ജോൺ, ടി.വി. മഹിത്, ഹരികുമാർ, വി. പ്രകാശ്, വിനോദ് രാജൻ, അനീഷ് രവീന്ദർ എന്നിവരെയും തെരഞ്ഞെടുത്തു.
ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തെരുവുകൾ വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു, പരസ്യ ബോർഡുകൾ തകർന്നു വീണു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി വിമാനത്താവള ടെർമിനൽ ഒന്ന് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചണ്ഡീഗഡ്, ഝജ്ജാർ എന്നിവയുൾപ്പെടെ ഹരിയാനയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്.
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; കോട്ടയം സ്വദേശിക്ക് പരിക്ക്
ന്യൂഡൽഹി: ശക്തമായ കാറ്റിനിടെ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു മലയാളി യാത്രക്കാരിക്ക് പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്.
രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വിമാനത്താവളത്തിൽ വച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു.
വികാരി ഫാ. സുനിൽ അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഇടവകയിലെ മുതിർന്ന "അമ്മ' കേക്ക് കട്ട് ചെയ്തു.
നഴ്സസ് ദിനാഘോഷം നടത്തി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ബിനീഷ് ബാബു, റവ.ഫാ. ചെറിയാൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോൾ ഷാജി, ട്രസ്റ്റി ആശ എബ്രഹാം എന്നിവർ മീറ്റിംഗ് ഏകോപിപ്പിച്ചു.
ഇടവകയിലെ എല്ലാ നഴ്സുമാരെയും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പ്രമാണിച്ച് ഔദ്യോഗികമായി ആദരിച്ചു.
നഴ്സസ് ദിനവും മാതൃദിനവും ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനവും മാതൃദിനവും റവ. ഫാ. ജോയ്സൺ തോമസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സുദീർഘ സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.
രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
ജലന്ധറിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അഭയമേകി ഡിഎംഎ
ന്യൂഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് അഭയകേന്ദ്രമായി ഡൽഹി മലയാളി അസോസിയേഷൻ.
ബസുമാർഗം ലുധിയാനയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ കുട്ടികൾ ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ മുഖേന ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ എത്തുകയായിരുന്നു. ഞായറാഴ്ച വിമാന മാർഗം നാട്ടിലേക്ക് മടങ്ങി.
ജോവാൻ ജോ മാത്യു (ശ്രീകണ്ഠപുരം, കണ്ണൂർ), ആനന്ദ് ചന്ദ്രൻ (ചേലേരി, തളിപ്പറമ്പ്), പി. പ്രണവ്, (എളമ്പാറ, കീഴല്ലൂർ), പി. ഹരി ഗോവിന്ദ് (ഇരവിമംഗലം, പെരിന്തൽമണ്ണ), സി. സിദ്ധാർഥ് (ഇരവിമംഗലം, പെരിന്തൽമണ്ണ), എം അനസ് (കോഴൂർ, എരുവട്ടി),
അതിരാട് എസ്. പ്രമോദ് (മുണ്ടയാട്, വാരം), സിനാൻ മുഹമ്മദ് ഷംസാൻ (മന്ദരത്തൂർ, മണിയൂർ, വടകര), ആരോമൽ അനിൽ (എൻ.ആർ. നൂഞ്ഞിക്കാവ്, അട്ടടപ്പ, ചൊവ്വ) എന്നീ ഒന്‍പത് വിദ്യാർഥികളാണ് ഡിഎംഎ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ താമസിച്ചത്.
ആപത് ഘട്ടങ്ങളിൽ മലയാളികളോടൊപ്പം നിൽക്കുവാനും ആവശ്യമെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും ഡിഎംഎ സജമാണെന്നും സഹായത്തിനായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ അറിയിച്ചു.
വിഷു ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം ദ്വാരക സെക്ടർ-7ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വച്ച് നടത്തി.
ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി ജി. മോഹനകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല അധ്യക്ഷൻ വി.എസ്. സജീവ് കുമാർ, പൊതുകാര്യദർശി ഗിരീഷ് എസ്. നായർ, ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.
ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ച്, കാര്യദർശി കെ.സി. സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ വിഷു ഗ്രാമോത്സവത്തിൽ വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും സർവ്വശ്രീ പി.കെ. സുരേഷ്, മോഹനകുമാർ, വി.എസ്. സജീവ് കുമാർ, ഗിരീഷ് എസ്. നായർ എന്നിവർ ഗോകുലാംഗങ്ങളുമായി സംവദിച്ചു.
ഗോകുലാംഗങ്ങൾ വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് ബാലഗോകുലം രക്ഷാധികാരി മോഹൻ കുമാർ വിഷു കൈനീട്ടം നൽകുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ - കായിക പരിപാടികൾ രാജേന്ദ്രൻ ധന്യ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുകയും കുട്ടികൾക്കും പരിപാടികളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ആഘോഷപരിപാടികൾ തുടങ്ങിയത്.
ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
കൂപ്പൺ ഡ്രോ: സമ്മാനം കെെമാറി
ന്യൂഡൽഹി: രോഹിണി സെന്റ് പാദ്രേ പിയോ പള്ളി നിർമാണത്തിനായി ധനശേഖരണാർഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനം നേടിയ ജൂലിയ തോമസിന് സമ്മാനം കെെമാറി.
ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ ജൂലിയ തോമസിന്റെ പിതാവ് തോമസും കുടുംബവും പള്ളിവികാരി ഫാ. നോബി കാലാചിറയിൽ നിന്നും സ്വീകരിച്ചു.
ബിൽഡിംഗ് കമ്മിറ്റി പ്രസിഡന്റ് കുര്യാക്കോസ് സേവ്യർ, സെക്രട്ടറി പോൾ ടി. പൗലോസ്, കൈക്കാരൻ എം.സി. ചാക്കോ എന്നിവർ സന്നിഹിതരായി.
അഞ്ചു പതിറ്റാണ്ടിന്റെ ദീപ്തി: ഇറ്റാവാ മിഷൻ സുവർണ ജൂബിലിക്ക് സമാപനം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് അതിമനോഹരമായ ഒരു സുവർണപുസ്തകം രചിച്ച് ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷം നടത്തപ്പെട്ടു. കുർബാനയോടുകൂടി ആരംഭിച്ച ജൂബിലി ആഘോഷത്തിൽ മുഖ്യകാർമികത്വം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു.
വചന സന്ദേശം ആഗ്ര അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി നൽകിയപ്പോൾ വിശ്വാസികളുടെ മനസ്സുകളിൽ ആത്മീയ ഉണർവ് നിറഞ്ഞു.
സഹകാർമികരായി ചങ്ങനാശേരി അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്,
ഗോരക്പൂർ രൂപതാധ്യക്ഷൻ മാർ മാത്യൂ നെല്ലിക്കുന്നേൽ സിഎസ്ടി, ജഗദൽപൂർ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഉജ്ജയിൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര,
ജയ്പുർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കല്ലറക്കൽ, മീററ്റ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഭാസ്കർ യേസുരാജ്, ലക്നൗ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, ജാൻസി രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. വിൽഫ്രഡ് മോറസും നൂറിലധികം വൈദികരും കുർബാനയിൽ പങ്കുചേർന്നു.
നൂറ്റമ്പതിൽപരം സന്യസ്തരും ആയിരത്തിൽപരം മിഷനിലെ വിശ്വാസികളും കൃതജ്ഞതയുടെ ബലിയിൽ ഒന്നുചേർന്നു. ജൂബിലിയുടെ ഭാഗമായി മിഷനിലുള്ള 13 കുട്ടികളുടെ ആഘോഷമായ പരിശുദ്ധ കുർബാന സ്വീകരണം നടത്തി.
തുടർന്ന് ദിവംഗതമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ. മുഖ്യ കാർമ്മികത്വത്തിൽ ഒപ്പീസ് പ്രാർഥനയും നടത്തപ്പെട്ടു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനും ഇറ്റാവാ രാജസ്ഥാൻ റീജിയണിന്റെ പ്രത്യേക ചുമതലയുള്ള മാർ തോമസ് പാടിയത്ത് പിതാവിന്റെ സ്വാഗതഭാഷണത്തോടുകൂടി ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി.
സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ച ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ സദസിനെ അഭി സംബോധന ചെയ്ത് സംസാരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തി. മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി, മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ,
മാർ പ്രിൻസ് പാണേങ്ങാടൻ, മാർ തോമസ് പാടിയത്ത്, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി, സി. റെജിസ് സിഎംസി, ലൗലി, റോമൻ എന്നിവരും ചേർന്ന് തിരി തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വീഡിയോ കോൺഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി എന്നിവർ ആശംസാ പ്രസംഗം നടത്തി.
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മിഷണറിമാരായ ഫാ. ജിജു കുളത്തിങ്കൽ, ഫാ. ജിയോ ചേക്കാത്തടത്തിൽ, ഫാ. ബിനോയി പാറയ്ക്കൽ എന്നിവരെയും സന്യാസസമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സി. ജെസി വർഗീസ് എസ്ജെഎസ്എം, സി. നവ്യ തോപ്പിലാൻ എസ്ജെഎസ്എം, സി. ആൻസിൻ എസ്എച്ച്, സി. ലിസ് എസ്എച്ച്, സി. ജിൻസി സിഎംസിയെയും വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും മെമെന്റോ നൽകി ആദരിച്ചു.
ഫത്തേഗഡ് ഇടവകാംഗങ്ങളുടെ മിഷൻ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണവും ഇറ്റാവാ ഇടവകാംഗങ്ങളുടെ നൃത്തച്ചുവടുകളും ഫ്രാൻസീസ് മീനത്തേരിയച്ചന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് ഹൃദ്യത പകർന്നു.
പരിപാടിയുടെ അവസാനം മിഷൻ സുപ്പീരിയർ ഫാ. തോമസ് എഴിക്കാട് എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. 1975-ൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ മിഷൻ, ഇന്ന് ഷംഷാബാദ് രൂപതയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷത്തിന് ശക്തമായ സാക്ഷ്യം നൽകികൊണ്ട് മുന്നേറുകയാണ്.
ഡല്‍ഹിയില്‍ വീടിന് മുകളിലേക്ക് മരം വീണ് അപകടം; അമ്മയും മൂന്ന് കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ദ്വാരകയിലെ ജാഫര്‍പുര്‍ കലാന് പ്രദേശത്ത് വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു. ദ്വാരക സ്വദേശിനി ജ്യോതിയും(26) ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് വിജയ്യെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു.
ഇവരുടെ ഒറ്റമുറി വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വരും മണിക്കൂറുകളിലും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഡിഎംഎ ഉത്തം നഗർ - നാവാദാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഉത്തം നഗർ - നാവാദാ ഏരിയയുടെ വാർഷിക പൊതുയോഗം ഗുലാബ് ബാഗ് നവാദായിൽ നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നോവൽ ആർ. തങ്കപ്പൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
പുതിയ ഭാരവാഹികളായി ടി.വി. ജോഷ്വാ (ചെയർമാൻ), സി.ബി. കുമാർ (വൈസ് ചെയർമാൻ), എസ്. സുരേഷ് ബാബു (സെക്രട്ടറി), ജോമോൻ വർഗീസ്, അനിൽ കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. മോഹൻദാസ് (ട്രെഷറർ), ജെ. ജയപ്രകാശ് (ജോയിന്റ് ട്രെഷറർ),
ഗീതാ ഹരികുമാർ (ഇന്റേണൽ ഓഡിറ്റർ), ബിന്ദു രാമചന്ദ്രൻ (വനിതാ വിഭാഗം കൺവീനർ), സിന്ധു സന്തോഷ്, രാരിമോൾ (വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ), അഖിൽ സി. ശശി (യുവജന വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ബിജോ തെക്കേപ്പറമ്പിൽ തോമസ്, റജി കുമാർ, ഹരികുമാർ ചെല്ലപ്പൻ, വി. രാജപ്പൻ പിള്ള, ബി. ശശിധരൻ, പുഷ്പാ തുളസി എന്നിവരെയും തെരെഞ്ഞെടുത്തു.
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു, ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു,ഈസ്റ്റർ ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ മുഖ്യാതിഥിയും വൈസ് പ്രസിഡന്റ് കെ.ജി രഘുനാഥൻ നായർ വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിഷ്ണു കെ എച്ച്, ഡോ ശ്യാം ഷാജി, എൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആശാ ജയകുമാർ, രമാ സുനിൽ, ടി വി സജിൻ തുടങ്ങിയവരും പങ്കെടുത്തു. ഏരിയയിൽ നിന്നും മലയാളം മിഷന്റെ "കണിക്കൊന്ന’, "സൂര്യകാന്തി’ കോഴ്സുകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കെ.പി. സുതനെയും അദേഹത്തിന്റെ സഹധർമിണി ഗിരി സുതനെയും "കർഷകശ്രീ’ ബഹുമതിയും നൽകി ആദരിച്ചു. തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
പദ്മശ്രീ പുരസ്കാരം ലഭിച്ച പ്രഫ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി. ഡൽഹിയിലെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ് റിസർച്ച് സെന്ററായ തൃകാല ഗുരുകുലം ഒരുക്കിയ ചടങ്ങിൽ ഡൽഹി മലയാളി സംഘടനകൾ ചേർന്നാണു ഓമനക്കുട്ടിയമ്മയെ ആദരിച്ചത്. കേരള ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ത്രികാല ഗുരുകുലം ഡയറക്ടർ ഡോ. ദീപ്തി ഓംചേരി അധ്യക്ഷത വഹിച്ചു.
ദൂർദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. സുബു റഹ്മാൻ, ബാബു പണിക്കർ, എ.ജെ. ഫിലിപ്പ്, ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ നല്ല സംഗീതജ്ഞാനമുള്ള പ്രവാസിമലയാളികളെ കാണുവാൻ സാധിച്ചതിൽ ഡോ. ഓമനക്കുട്ടിയമ്മ തന്റെ സന്തോഷം പങ്കുവച്ചു. അഡ്വ. ദീപ ജോസഫ്, സുരഭി നന്പിസൻ എന്നിവർ നേതൃത്വം നൽകി. ത്രികാല ഗുരുകുലത്തിനുവേണ്ടി അജികുമാർ മേടയിൽ നന്ദി പ്രകാശിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കേരള ക്ലബ്, അന്തർ രാജ്യ കഥകളി കേന്ദ്രം, ഡിഎംസി, ഡൽഹി വൈക്കം സംഗമം, ലയം കൾച്ചറൽ ഗ്രൂപ്പ്, അമൃത് കൾച്ചറൽ ഗ്രൂപ്പ്, നൃതലായ, പാലക്കാടൻ കൂട്ടായ്മ, തില്ലാന സ്കൂൾ ഓഫ് ഡാൻസ്, ദി വൃക്ഷ് തിയേറ്റർ, പാഞ്ചജന്യം ഭാരതം, ഉദയ ജ്യോതി ഫൗണ്ടേഷൻ, മാഗ്ന ഗ്രേറ്റർ നോയിഡ, ഐമ രാജസ്ഥാൻ, ദീപ്തി നായർ, ദേശീയ വൈസ് ചെയർപേഴ്സണ്‍, ഐമ വിമൻസ് വിംഗ്, ഡബ്ലിയുഎംസി എന്നീ സ്ഥാപനങ്ങൾ ഓമനക്കുട്ടിയമ്മയെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു.
നാലു പതിറ്റാണ്ടിലേറെയായി പദ്മശ്രീ ഡോ. ലീല ഓംചേരി സ്ഥാപിച്ച ത്രികാല ഗുരുകുലമാണു ഡൽഹി മലയാളികൾക്കുവേണ്ടി ഈ അപൂർവ സംഗമം ഒരുക്കിയത്.
ഡിഎംഎ ഹരിനഗർ - മായാപുരി ഏരിയ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഹരിനഗർ - മായാപുരി ഏരിയയുടെ വാർഷികാഘോഷങ്ങൾ ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള അയ്യപ്പ പൂജാ പാർക്കിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.എൻ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ആർ. നായർ സ്വാഗതം ആശംസിച്ചു.
ഹരിനഗർ എംഎൽഎ ശ്യാം ശർമ, കൗൺസിലർ രാജേഷ് ലഡി, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻചിറ,
ഹരിനഗർ ആനന്ദ് വിഹാർ സിഎംഐ ഭവൻ പ്രതിനിധി റവ. ഫാ. ജോയ് പുതുശേരി, ഏരിയ ട്രെഷറർ ബി. കെ. നായർ, വനിതാ വിഭാഗം കൺവീനർ സജിതാ അശോക്, ജോയിന്റ് സെക്രട്ടറി എം.ആർ. ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ഏരിയയിലെ 12-ാം ക്ലാസ് വിദ്യാർഥികളെയും കൂടാതെ ഏരിയയിലെ ആജീവനാന്ത അംഗങ്ങളിൽ 70 വയസ് പൂർത്തിയാക്കിയ വയോധികരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ എഴുപത്തഞ്ചിൽപ്പരം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതിലയ ഡൽഹിയുടെ സംഗീത നിശയും ആഘോഷ പരിപാടികൾക്ക് മിഴിവേകി. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
ടി.പി. രവീന്ദ്രൻ അന്തരിച്ചു
ന്യൂഡൽഹി: കണ്ണൂർ പയ്യന്നൂർ തോട്ടിച്ചാലിൽ ടി.പി. രവീന്ദ്രൻ (67) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ രമണി. മക്കൾ: രോഹിത് മടിയൻ, രജിത്ത് മടിയൻ.
പരേതരായ ടി.പി. പാറുക്കുട്ടി ടീച്ചർ, ടി.പി. ഗോപിനാഥൻ, ടി. പി. സതീദേവി, ടി.പി. രാമചന്ദ്രൻ (മുൻ എസ്ഐ) എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യന്നൂരിലെ കുണിയൻ സമുദായ ശ്മശാനത്തിൽ നടത്തി. ടി.പി. രവീന്ദ്രൻ ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിലെ ആജീവനാംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു.
നാട്ടിലേക്ക് കുടുംബ സമേതം താമസം മാറ്റുന്നതുവരെ ഏരിയയിലെ സജീവ പ്രവർത്തകനും ഏരിയയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ആളുമായിരുന്നുവെന്ന് ഏരിയ ചെയർമാൻ സി.ഡി. ജോസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: രോഹിത് 9910241986.
ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ടു കുട്ടികൾ വെന്തു മരിച്ചു
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ഡൽഹി രോഹിണിയിലെ സെക്ടർ 17 ലുണ്ടായ തീപിടിത്തത്തിൽ 500 ലധികം വീടുകൾ കത്തി നശിച്ചു. ഞായറാഴ്ച രാവിലെ 12 നായിരുന്നു സംഭവം.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഒരു കുടിലില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 29ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഈ മാസം 29ന് നടത്തപ്പെടും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 98689 90552, 92898 86490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ആയാനഗർ സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: ആയാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് ഡൽഹി ഭദ്രസന സെക്രട്ടറി ഫാ. സജി എബ്രഹാം കൊടിയേറ്റി.
ഫാ. ഷാജി മാത്യൂസ്, ഫാ. അൻസൽ ജോൺ, ഫാ. റെനീഷ് ഗീവർഗീസ് എന്നിവർ സന്നിഹിതരായി.
ഡൽഹിയിൽ സ്കൂളിൽ വെടിയേറ്റ വിദ്യാർഥി മരിച്ചു
ന്യൂഡൽഹി: വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരണത്തിനു കീഴടങ്ങി. ഡൽഹിലെ ഖുഷാൽനഗറിലെ സ്വകാര്യസ്കൂളിലെ വിദ്യാർഥിയായ ഹേമന്ത്സിംഗ് (18) ആണു മരിച്ചത്.
ശിവ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുഷാൽനഗറിൽ പ്രവർത്തിക്കുന്ന ഗ്യാൻദീപ് പബ്ലിക് സ്കൂളിൽ വച്ചാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും വിദ്യാർഥിയെ വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ സ്കൂൾ മാനേജർ രവി സിംഗ് ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിസിപി പറഞ്ഞു.
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രുഷകൾക്ക് അലക്സായസ് മാർ യൗസെബീയോസ് മെത്രാപൊലിത മുഖ്യകാർമികത്യം വഹിച്ചു.
വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി അൻസൽ ജോൺ എന്നിവർ സഹകർമികരായിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 68 ശതമാനം വിമാനങ്ങളും വൈകി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവള അധികൃതർ നൽകിയ മുന്നറിയിപ്പിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിൽ കമ്പനികൾ വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അറ്റകൂറ്റപ്പണിക്കായി അടച്ചിടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിച്ചുവെന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം.
ഇതിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. അതിൽ അവർ വരുത്തിയ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.
ഇതിനൊപ്പം കാറ്റിന്റെ ഗതി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിമാനകമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ വിമാനകമ്പനികൾ ഇതിനനുസരിച്ച് ഷെഡ്യൂൾ ക്രമീകരിച്ചില്ലെന്നും വിമാനത്താവള അധികൃതർ ആരോപിച്ചു.
ഡിഎംഎ ദിനാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎയുടെ 76-ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ആർകെ പുരം സെക്ടർ 8ലെ കേരളാ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കീർത്തനാ രാജീവ് പ്രാർഥനാ ഗീതം ആലപിച്ചു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ചൊല്ലിയ "ലഹരിക്കെതിരേ ഞാനും നിങ്ങളോടൊപ്പം' എന്ന പ്രതിജ്ഞയോടെ ചടങ്ങുകൾ ആരംഭിച്ചു. വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ഏവൺ കോട്ടിംഗ്സ് മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ജെഎൻയു വിദ്യാർഥിനി നിരഞ്ജന കിഷനായിരുന്നു അവതാരക.
ചടങ്ങിൽ ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ. രമേഷ് നമ്പ്യാർക്കും
"ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ സി. ചന്ദ്രനും ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയായ എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും "ഡിഎംഎ കലാഭാരതി പുരസ്കാരം' പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ. നിഷാ റാണിക്കും സമ്മാനിച്ചു.
കൂടാതെ മലയാളി സമൂഹത്തിനു നൽകിയ സമഗ്ര സേവനത്തിന് ഡൽഹി പോലീസ് ഇൻസ്പെക്ടർ പവിത്രൻ കൊയിലാണ്ടി, ആരോഗ്യ മേഖലയിലെ സേവനത്തിന് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ സിനു ജോൺ കറ്റാനം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഡിഎംഎ ത്രൈമാസികയുടെ പത്താമത് ലക്കം ഡിഎംഎ ദിന വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും അഡ്വ ദീപാ ജോസഫ് രചിച്ച "ദ ഡിവൈൻ ഗ്രിറ്റ്' എന്ന ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി. ഡൽഹി മലയാളി അസോസിയേഷന്റെ തീം സോംഗ് വേദിയിൽ വീഡിയോയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. തുടർന്ന് രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു.
ഡിഎംഎയുടെ ദിൽശാദ് കോളനി ഏരിയ ഭരതനാട്യവും ദ്വാരക ഏരിയ മാർഗം കളിയും കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയ സിനിമാറ്റിക് ഫ്യൂഷനും വികാസ് പുരി - ഹസ്താൽ ഏരിയ ഒപ്പനയും അംബദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയ നാടോടി നൃത്തവും ആർകെ പുരം ഏരിയ സെമി ക്ലാസിക്കൽ ഡാൻസും മെഹ്റോളി ഏരിയ സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചപ്പോൾ അവ പ്രേക്ഷക ഹൃദയങ്ങളിൽ കേരളീയ നടനത്തിന്റെ നവ്യാനുഭൂതി പകർന്നു.
തുടർന്ന് കലാഭവൻ പ്രജിത് നയിച്ച രംഗവേദിയുടെ "തുടി താളമേളം' ആഘോഷരാവ് അവിസ്മരണീയമാക്കി. വിഷു സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുസ്തഫാബാദില് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
ഡൽഹിയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
ഷാദ്രയിലെ ജിടിബി എൻക്ലേവിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും ഞായറാഴ്ച ആർകെ പുരം സെക്ടർ 12ലെ ഹോളി ചൈൽഡ് ഓക്സിലിയം ജൂണിയർ സ്കൂളിൽ (സംഗം സിനിമയ്ക്ക് സമീപം) വച്ച് നടക്കും.
ഡൽഹിയിൽ പൊടിക്കാറ്റിൽ നാശം
ന്യൂഡൽഹി: ദേശീയതലസ്ഥാന നഗരയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് നാശം. വിവിധ കേന്ദ്രങ്ങളിൽ മരങ്ങൾ നിലംപൊത്തി.
കിഴക്കൻ ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരങ്ങൾ ഒടിഞ്ഞുവീണ് നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതതടസമുണ്ടായി. 15 വിമാനസർവീസുകൾ വഴിതിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തു.
രജത ജൂബിലിക്ക് തുടക്കം കുറിച്ച് ദ്വാരക സെന്റ് ജോർജ് ഇടവക
ന്യൂഡൽഹി: ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ 25 വർഷം(രജത ജൂബിലി) പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ഫാ. യാക്കൂബ് ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
സീസണിലെ ഏറ്റവും ഉയർന്ന താപനില; ഡൽഹിയിൽ ഉഷ്ണതരംഗ സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില തിങ്കളാഴ്ച രേഖപ്പെടുത്തി. സഫ്ദർജംഗിൽ 40.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇത് സാധാരണയേക്കാൾ 5.1 ഡിഗ്രി കൂടുതലാണ്.
ബുധനാഴ്ച വരെ രാജ്യതലസ്ഥാനത്തെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏകദേശം 21 നഗരങ്ങളിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കും.
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാണക്യപുരിയിലെ ബിജ്വാസൻ റോഡ് ഫ്ലൈഓവറിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 10.32 ഓടെയാണ് സംഭവം.
ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
വേൾഡ് മലയാളി കൗണ്‍സിൽ അഞ്ചു പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ അഞ്ചു പ്രൊവിൻസ് രൂപീകരണ പ്രഖ്യാപനം നടന്നു. ന്യൂഡൽഹി ചാണക്യപുരി ഹോട്ടൽ സാമ്രാട്ടിൽ നടന്ന ചടങ്ങലായിരുന്നു പ്രഖ്യാപനം.
ജോണ്‍ ബ്രിട്ടാസ് എംപി, മുൻ അംബാസഡർ കെ.പി. ഫാബിയാൻ, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.
പുതുതായി രൂപീകരിച്ച ഉത്തർപ്രദേശിലെയും ഡൽഹി നഗരത്തിൽ നോർത്ത്, ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ പ്രൊവിൻസുകളിലെയും ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ അംബാസഡർ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, വി.പി. അഡ്മിൻ ഡോ. നടയ്ക്കൽ ശശി,
ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, ചീഫ് കോ-ഓർഡിനേറ്റർ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
അസർബൈജാനിൽ നടക്കുന്ന ഗ്ലോബൽ കോണ്‍ഫറൻസിന്റെ ലോഗോ ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു. മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പത്തിൽ മരിച്ചവരെയും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ച വേൾഡ് മലയാളി കൗണ്‍സിൽ അംഗങ്ങളെയും യോഗത്തിൽ അനുസ്മരിച്ചു.
ഡൽഹിയിലെ ബാലഗോകുലങ്ങളിൽ വാർഷിക പൊതുയോഗങ്ങൾക്ക് തുടക്കം
ന്യൂഡൽഹി: രാധാമാധവം ബാലഗോകുലത്തിന്റെ 2024-25ലെ വാർഷിക പൊതുയോഗം നടന്നു. രക്ഷാധികാരി ടി.പി. രജിത സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പൊതുയോഗം ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ ബാലഗോകുലങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന്, രാധാമാധവം ബാലഗോകുലത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 2025-26 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
ഗോകുല സമിതിയിലേക്ക് മോഹൻകുമാർ (രക്ഷാധികാരി), പ്രിയ രാജേന്ദ്രൻ, മധു വല്യമ്പത്ത് (സഹ രക്ഷാധികാരി), ധന്യ വിപിൻ (ബാലമിത്രം), സ്മിത അനീഷ് (സഹബാലമിത്രം), രജിത ടി.പി (ഭഗിനി പ്രമുഖ്), സുകന്യ മിഥുൻ (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും
ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ലഞ്ചു വിനോദ് (അധ്യക്ഷ), രാജേന്ദ്രൻ .സി, ശ്രീജേഷ് നായർ, മിഥുൻ മോഹൻ (ഉപാധ്യക്ഷൻ), സുശീൽ കെ.സി (കാര്യദർശി), രാധാകൃഷ്ണൻ നായർ (രമേശ്), അനീഷ് കുമാർ (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനോദ് നായർ (ജോ. ട്രഷറർ)എന്നിവരെയും
ഗോകുല സമിതിയിലേക്ക് ഹരിനന്ദൻ എ. നായർ (പ്രസിഡന്റ്), ആർജ്ജ ജാൻവി (വൈസ് പ്രസിഡന്റ്), ശിവനന്ദ് രാജേഷ് (സെക്രട്ടറി), അശ്വിൻ എസ്. നായർ (ജോയിന്റ് സെക്രട്ടറി), ധ്രുവ് വിനോദ് നായർ (ട്രഷറർ), ദക്ഷ് വിനോദ് നായർ (ജോ. ട്രഷറർ), വിവേകയുവ ജാഗ്രത സംയോജകൻ ആയി നിർമൽ സി.ആർ, രാധമാധവം ബാലഗോകുലം മലയാള പഠന കേന്ദ്രങ്ങളുടെ സംയോജകരായി ഷാലി കെ.ടി, ധന്യ വിപിൻ
ബാലഗോകുലം കെെയെഴുത്തു മാസിക സംയോജകൻ ആയി ഗോകുൽ സി.ആർ തുടങ്ങിയവരെ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ്, സഹരക്ഷാധികാരി മോഹൻകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല കാര്യദർശി ഗിരീഷ് കുമാർ, സഹരക്ഷാധികാരി രാമചന്ദ്രൻ നായർ, ഉപാധ്യക്ഷൻ സുശീൽ കെ.സി, മയിൽപീലി സംയോജകൻ വിപിൻ ദാസ് .പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തെരഞ്ഞെടുത്തു.
ശബരിമല വിമാനത്താവളം കൊടുമണ്ണിൽ വേണമെന്ന് ഡൽഹി മലയാളി അസോസിയേഷനുകൾ
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പ്ലാന്റേഷൻ റവന്യു ഭൂമിയിൽ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ന്യൂഡൽഹിയിൽ കൂടിയ ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
ശബരിമല തീർഥാടകരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമൺ ആണ്. ശബരി വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറയാൻ തുടങിയിട്ടു വർഷങ്ങളായി.
എന്നാൽ നിയമക്കുരുക്കിൽ നിൽക്കുന്ന ഒരു സ്ഥലത്ത് വിമാനത്താവളം എന്ന ആശയം നടപ്പാകില്ലെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. അലക്സ് ജോർജ് തുവയൂർ അധ്യക്ഷത വഹിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സജി കെ. ഡാനിയൽ, ബിജു ജോണ്‍, ബിനു സി. ജോർജ്,കെ.വി. ബേബി, ഷാജൻ ഏബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമര പരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കണ്‍വീനർ ആയിട്ടുള്ള 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഡൽഹിയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വാടകകെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് വെന്തുമരിച്ചു. ആകാശ് (7), സാക്ഷി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായ സവിത അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സവിതയും 11 വയസുള്ള മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാട്ടുകാർ ഓടി എത്തുമ്പോഴേക്കും കുട്ടികൾക്ക് 100 ശതമാനം പൊള്ളലേറ്റിരുന്നു. അപകട സമയത്ത് പിതാവ് ജോലി സ്ഥലത്തായിരുന്നു.
ഡിഎംഎ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വർഷം തോറും ഡിഎംഎ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നൽകി വരാറുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ഡോ രമേഷ് നമ്പ്യാർക്കും 'ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' (രണ്ടു പേർക്ക്), സി. ചന്ദ്രൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും 'ഡിഎംഎ കലാഭാരതി പുരസ്കാരം' ഡോ നിഷാ റാണിക്കും സമ്മാനിക്കും.
ഏപ്രിൽ 13ന് ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 76-ാമത് ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻമാരായ എം.എൽ. ഭോജൻ (മയൂർ വിഹാർ ഫേസ്-2), എസ്. അജികുമാർ (ദിൽശാദ് കോളനി), എം. ഷാജി (ആശ്രം - ശ്രീനിവാസ്പുരി), കെ. ഉണ്ണിക്കൃഷ്ണൻ (വസുന്ധരാ എൻക്ലേവ്), ഇ. ജെ. ഷാജി (രജൗരി ഗാർഡൻ) എന്നിവർ അടങ്ങുന്നതായിരുന്നു അവാർഡ് സെലക്ഷൻ കമ്മിറ്റി.
ഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 വയസുകാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
ഡൽഹിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയാണ് കൊല ചെയ്തത്.
ഡൽഹി വസീറാബാദിലാണ് സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു. ബൈക്കിൽ എത്തിയതായിരുന്നു സംഘം വിദ്യാർഥിയെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
അഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും വിദ്യാർഥി പോയത്. പിന്നീട് മാതാപിതാക്കൾക്ക് വന്ന ഫോൺ സംഭാഷണത്തിലാണ് കുട്ടിയെ വിട്ടുകിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇതിനുപിന്നാലെയാണ് ഡൽഹിയിലെ ഒരു വനമേഖലയിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനുശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.
ആരോഗ്യ മേള സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1ന്റെ ആഭിമുഖ്യത്തിൽ കൊശാംബി യശോദാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമായി ആരോഗ്യ മേള സംഘടിപ്പിച്ചു.
കേട്ട്ലാ വില്ലജ് ആർ എസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് തന്റെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, ഇന്റേണൽ ഓഡിറ്റർ സി.കെ. പ്രിൻസ്, നിർവാഹക സമിതി അംഗങ്ങളായ ജോസ് മത്തായി, എസ്. സതീശൻ പിള്ള, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജനറൽ ഫിസിഷ്യൻ, ഡെന്റൽ, ഡയറ്റീഷ്യൻ, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നേത്ര ചികിത്സകൻ എന്നിവരുമായി കൺസൾട്ട് ചെയ്യുവാനും കൂടാതെ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇസിജി / പിഎഫ്ടി എന്നിവ ചെയ്യുവാനും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.
ഏകദിന സമ്മേളനം സംഘടിപ്പിച്ചു
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടത്തി. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവഹിച്ചു.
ജോഷ്വാ തോമസ്, ഗീവർഗീസ് ചാക്കോ, റവ.ഫാ. നൈനാൻ ഫിലിപ്പ്, റവ.ഫാ. ബിജു ആൻഡ്രൂസ്, റവ.ഫാ. യാക്കൂബ് ബേബി, ജെസി ഫിലിപ്പ്, ബീന ബിജു, ആശ മറിയം റോയ്, ബിനു ജോൺ എന്നിവർ പങ്കെടുത്തു.
ഡൽഹിയിലെ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 17 വയസ് പ്രായമുള്ള ആൺകുട്ടി കറുത്ത ടീ-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരിയായ പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ പേര് വിവരങ്ങളും ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവുംകണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു.
ഇടുക്കി ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്തുവരുന്ന ബിജു ആൻഡ്രൂസ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും ശേഷം 10.15ന് ഡൽഹി ഭദ്രാസനാധിപനും മർത്തമറിയം വനിതാ സമാജത്തിന്റെ പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ബിജു ആൻഡ്രൂസ് അച്ചൻ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ.സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് യാക്കോബ് ബേബി അച്ചൻ, മാർ ഗ്രിഗോറിയോസ് ഇടവക വികാരി നൈനാൻ ഫിലിപ്പ് അച്ചൻ എന്നിവർ പ്രസംഗിക്കും.
മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ സംഗീത മത്സരം നടത്തപ്പെടുന്നതായിരിക്കും. മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും ഇടവക വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ്, ഇടവക കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും.
ഡിഎംഎ ജസോല ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ആറിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് രാവിലെ 11.30 മുതൽ രണ്ടു വരെ ജസോല എൽഐജി ഫ്ലാറ്റ്സ്, പോക്കറ്റ് 12ലെ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.
2025-28 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ, യുവജന വിഭാഗം കൺവീനർ (വയസ് 18-35), യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35) (ആൺ, പെൺ, ഒന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 23ന് ഉച്ചകഴിഞ്ഞു നാലു മുതൽ ആറു വരെയും 24ന് രാത്രി ഏഴ് മുതൽ ഒന്‍പത് വരെയും റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജസോല ലിവിംഗ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലെ നമ്പർ 318, റോയൽ തോട്ട്സിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 24ന് രാത്രി ഒന്‍പത് വരെയാണ്. 25നു രാത്രി 7.30ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജസോലയിലെ ’റോയൽ തോട്ട്സ്’ലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 26ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
27ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, ഏപ്രിൽ ആറിന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് സമയം. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജസോല ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും കോഓർഡിനേറ്ററുമായ പി.എൻ. ഷാജി എന്നിവരെ 98182 04660, 96506 99114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി
ന്യൂഡൽഹി: ദ്വാരകയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി. "കൂദാശകളെ മനസിലാക്കൽ: വിശ്വാസത്തിന്റെ ഒരു യാത്ര' എന്നതായിരുന്നു പ്രമേയം.
നോമ്പുകാല ആത്മീയ വളർച്ചയുടെയും പഠനത്തിന്റെയും ഈ ദിനത്തിൽ കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായ ഡോ. തോമസ് മാർ അത്തനേഷ്യസ് തിരുമേനി മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്ത് നിർവഹിക്കുന്നു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത, റവ. ഫാ.യാക്കൂബ് ബേബി (ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി), റവ. ഫാ. എബിൻ പി. ജേക്കബ്, വിവിധ ഇടവകകളിൽ നിന്നുള്ള നൂറ്റാമ്പതോളം എംജിഒസിഎസ്എം വിദ്യാർഥികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.
ഡൽഹിയിൽ പുകമഞ്ഞ് തടയാൻ കൃത്രിമമഴയ്ക്ക് സർക്കാർ
ന്യൂഡൽഹി: പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹി-എൻസിആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം.
മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു. രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്.
26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു.
31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുവാദമില്ലെന്നു നേരത്തെ പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ
ന്യുഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ 2യിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൊണ്ടാടുന്നു.
വികാരി ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ് പ്രെസുദേന്തി വാഴ്ച്ച, പ്രദക്ഷിണം തുടർന്ന് ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കും .
പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ ഭാരവാഹികളെ വിളിക്കുക: 97177 57749.
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മയൂർ വിഹാർ ഫേസ് 2ലെ ഡിഎംഎ ഓഫീസിൽ ഏരിയ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തങ്കം ഹരിദാസിന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന ക്ലാസുകളുടെ കോഓർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം പറഞ്ഞു.
ഡിഎംഎ രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയും മലയാളം മിഷൻ ഈസ്റ്റ് വിനോദ് നഗർ വസുന്ധരാ എൻക്ലേവ് കോർഡിനേറ്ററുമായ ഷാജികുമാർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി ജയകുമാർ, മലയാള ഭാഷാധ്യാപകരായ ഡോ രാജലക്ഷ്മി മുരളീധരൻ, കൃത് ഉണ്ണികൃഷ്ണൻ, മുൻ അധ്യാപിക ഗ്രേസ് ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രദീപ് സദാനന്ദൻ അവതാരകനുമായിരുന്നു. ഏരിയ വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനറായ ബീനാ പ്രസാദ് മുൻ ചെയർമാൻ കെ.വി. മുരളീധരൻ, മുൻ അഡീഷണൽ ജനറൽ സെക്രട്ടറി ഹരിദാസൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ലഘുഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.