പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്; മിക്കൽ മഹ്ദിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Tuesday, April 15, 2025 3:24 PM IST
സൗത്ത് കാരോലിന: 2004ൽ പോലീസ് ഉദ്യോഗസ്ഥനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി മിക്കൽ മഹ്ദിയുടെ വധശിക്ഷ സൗത്ത് കാരോലിനയിൽ ഫയറിംഗ് സ്ക്വാഡ് നടപ്പാക്കി.
2004ൽ ഓറഞ്ച്ബർഗ് പബ്ലിക് സേഫ്റ്റി ഓഫിസറായിരുന്ന 56 വയസുള്ള ക്യാപ്റ്റൻ ജയിംസ് മയേഴ്സിനെ കൊലപ്പെടുത്തിയ കേസിൽ മഹ്ദി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാൾ ഒൻപത് തവണയാണ് ജയിംസ് മയേഴ്സിനെ നേരെ വെടിയുതിർത്തത്.
ശിക്ഷ നടപ്പാക്കുന്നതിനായി 42 വയസുകാരനായ മിക്കൽ മഹ്ദിയുടെ തല തുണികൊണ്ട് മൂടി. ഫയറിംഗ് സ്ക്വാഡ് അംഗങ്ങൾ ഒരേസമയം വെടിയുതിർത്തു. മൂന്ന് വെടിയുണ്ടകളാണ് മിക്കൽ മഹ്ദിയുടെ നെഞ്ചിൽ പതിച്ചത്.
വെടിയുണ്ടകൾ ഏറ്റപ്പോൾ മിക്കൽ മഹ്ദി നിലവിളിക്കുകയും പിന്നീട് ഏകദേശം 45 സെക്കൻഡിനുശേഷം രണ്ടുതവണ ഞരങ്ങുകയും ചെയ്തു. വെടിവയ്പ് നടത്തി നാല് മിനിറ്റിനുള്ളിൽ മിക്കൽ മഹ്ദി മരിച്ചു. വൈകുന്നേരം 6.05ന് അദ്ദേഹം മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
1977ന് ശേഷം യുഎസിൽ അഞ്ചാമത്തെ തവണയാണ് സൗത്ത് കാരോലിനയിൽ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത്. കഴിഞ്ഞമാസം സൗത്ത് കാരോലിനയിൽ ബ്രാഡ് കീത്ത് സിഗ്മോണിന്റെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് നടപ്പാക്കിയിരുന്നു. 15 വർഷത്തിനിടെ രാജ്യത്ത് ഈ രീതി ആദ്യമായി ഉപയോഗിച്ചത് അന്നായിരുന്നു.
സൗത്ത് കാരോലിന, മിസിസിപ്പി, യൂട്ടാ, ഓക്ലഹോമ, ഐഡഹോ എന്നീ അഞ്ച് സംസ്ഥാനങ്ങൾ വധശിക്ഷാരീതിയായി ഫയറിംഗ് സ്ക്വാഡുകൾ നിയമപരമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2023ലാണ് ഐഡഹോയിൽ ഇത് നിയമപരമാക്കിയത്.
ഫ്ലോറിഡയിൽ നിർദേശിച്ചിട്ടുള്ള ഒരു പുതിയ ബിൽ പാസായാൽ അവിടെയും ഫയറിംഗ് സ്ക്വാഡ് വധശിക്ഷ നിയമപരമാകും.