താരിഫ് ഇളവ്: യുഎസ് ഓഹരി വിപണിക്ക് താത്കാലിക ആശ്വാസം, പ്രതികരിച്ച് മൈക്ക് പെൻസ്
ഏബ്രഹാം തോമസ്
Saturday, April 12, 2025 6:05 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾക്ക് 90 ദിവസത്തെ ഇളവ് അനുവദിച്ചു. 180 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി തീരുവകൾക്കാണ് താത്കാലിക ആശ്വാസം ലഭിച്ചത്. എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം സ്റ്റാൻഡേർഡ് താരിഫുകളും പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ താൽക്കാലിക സ്റ്റേയ്ക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഉടൻ പ്രതികരണമുണ്ടായി. 90 ദിവസത്തിനുശേഷമോ അതിനു മുൻപോ ട്രംപ് മറിച്ചുള്ള പ്രഖ്യാപനവുമായി എത്തുമോയെന്ന ആശങ്കയിലാണ് എല്ലാവരും.
അതിനിടെ, ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ് മാധ്യമങ്ങളെ സമീപിച്ചു. താത്കാലികമായിട്ടാണെങ്കിലും ട്രംപിന്റെ തീരുമാനം അമേരിക്കൻ ജനതയുടെ വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പെൻസിന്റെ സംഘടനയായ അഡ്വാൻസിംഗ് അമേരിക്കൻ ഫ്രീഡം വഴിയാണ് അദ്ദേഹം പ്രതികരിച്ചത്. താരിഫുകൾ നടപ്പാക്കുമെന്ന പ്രഖ്യാപനത്തോട് പ്രതികരിച്ച് സ്റ്റോക്ക് മാർക്കറ്റിൽ ഇടിവുണ്ടായി.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാനുള്ള ആശങ്ക വിപണി വിദഗ്ധർ പങ്കുവയ്ക്കുകയും ചെയ്തു. ട്രംപും പെൻസും തമ്മിലുള്ള ബന്ധത്തിൽ ആദ്യ ട്രംപ് ഭരണത്തിന്റെ അവസാന നാളുകളിൽ വിള്ളൽ ആരംഭിച്ചിരുന്നു.
2020ൽ വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന ട്രംപിന്റെ അഭ്യർഥന പെൻസ് നിരസിച്ചതോടെ ബന്ധം കൂടുതൽ വഷളായി. പെൻസിന്റെ രാഷ്ട്രീയ ഭാവി ഏതാണ്ട് അവസാനിച്ച മട്ടിലാണ്. തിരിച്ചുവരവിന് പെൻസ് കാര്യമായി ശ്രമിച്ചിട്ടില്ല.
ട്രംപ് വിജയിച്ചതായി പ്രഖ്യാപിക്കാൻ പെൻസ് മടിച്ചതോടെ ട്രംപിന്റെ മാഗാ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) ഗ്രൂപ്പ് പെൻസിനെതിരായി. ന്യൂസ്വീക്കാണ് പെൻസിന്റെ കമന്റുകൾ തേടിയതും പ്രതികരണം പുറംലോകത്തെത്തിച്ചതും.
60 ലോകരാഷ്ട്രങ്ങൾക്കെതിരെ ലിബറേഷൻ ഡേ എന്ന് നാമകരണം ചെയ്ത് ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചപ്പോൾ ഏപ്രിൽ രണ്ടിന് ഇവ പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. ഈ പ്രഖ്യാപനങ്ങൾക്കാണ് ഇപ്പോൾ 90 ദിവസത്തെ ആശ്വാസം നൽകിയിരിക്കുന്നത്.
ഇങ്ങനെ ഒരു ഇടക്കാല ആശ്വാസം നൽകിയതിന് ഞാൻ ട്രംപിനോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ സൗഹൃദ രാഷ്ട്രങ്ങളുമായി നാം വ്യാപാരബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് അമേരിക്കൻ ജനതയുടെ വിജയമാണ്. സ്വതന്ത്ര രാഷ്ട്രങ്ങളുമായുള്ള വ്യാപാരബന്ധമാണ് നമ്മുടെ ലക്ഷ്യം.
ചൈനയെ കൂടിയാലോചന മേശയ്ക്ക് മുൻപിൽ എത്തിക്കുവാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് എന്റെ പൂർണ പിന്തുണയുണ്ട്. ചൈനയാണ് നാം നേരിടുന്ന ദേശീയവും സാമ്പത്തികവുമായ ഏറ്റവും വലിയ ഭീഷണി എന്ന് നാം തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു എന്ന് പെൻസ് പറഞ്ഞു. ലിബറേഷൻ ഡേ പ്രഖ്യാപനത്തിന് പെൻസ് അന്ന് തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ ഒരു യു ടേൺ ആണ് നടത്തിയിരിക്കുന്നത്.എന്നാൽ ഇപ്പോഴും ട്രംപിന്റെ പ്രഖ്യാപനങ്ങൾക്ക് എതിർപ്പ് തുടരുകയാണ്. കലിഫോർണിയയിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് ട്രംപ് "ഓൺ, ഓഫ്’ താരിഫുകളിലൂടെ മാർക്കറ്റുകളിൽ വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്.
നിരന്തരം സംഭവിക്കുന്ന ഇത്തരം നയമാറ്റങ്ങളിലൂടെ ഇൻസൈഡർ ട്രേഡിംഗിന് വളരെ അപകടകരമായ സാധ്യതകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഭരണത്തിലുള്ള ആർക്കാണ് താരിഫുകൾ ഇത്ര വേഗം മാറിമറിയുമെന്ന് അറിവുണ്ടായിരുന്നത്?
പൊതുജനങ്ങളുടെ ചെലവിൽ ആർക്കാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്ത് ലാഭമുണ്ടാക്കാൻ കഴിഞ്ഞത്? ഇത് പൊതുജനങ്ങൾക്ക് അറിയണം.’കഴിഞ്ഞ വർഷം ട്രംപിന് പിന്തുണ അറിയിച്ച ബില്യനയർ ബിൽ ആക്ക്മാൻ ഇങ്ങനെ പറഞ്ഞു: "റിയൽ ട്രംപിന്റെ സമീപനം മൂലം ഇപ്പോൾ നമുക്കറിയാം ആരാണ് നമ്മുടെ യഥാർഥ മിത്രമെന്ന്. ആരാണ് പ്രശ്നക്കാരെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും.
വ്യാപാര വിലക്കുകൾ മാറ്റിയില്ലെങ്കിൽ എന്താണ് സംഭവിക്കുക എന്നും എല്ലാവരും മനസിലാക്കിയിട്ടുണ്ടാവും. ചൈനക്കുള്ള ഉപദേശം: ഫോൺ എടുത്ത് പ്രസിഡന്റിനെ വിളിക്കുക. അദ്ദേഹം ഒരു കടുപ്പക്കാരനാണെങ്കിലും ന്യായമായി പ്രശ്നങ്ങൾ പരിഹരിക്കും. എത്രത്തോളം ചൈന പിടിച്ചുനിൽക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്നുവോ, അത്രയും കൂടുതൽ മോശം ഫലങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വരും’’ ആക്ക്മാൻ എക്സിൽ എഴുതി.