തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Saturday, February 1, 2025 5:12 PM IST
റിയാദ്: ജീവനൊടുക്കിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. രണ്ടുമാസം മുമ്പ് റിയാദിൽ നിന്നും 140 കിലോമീറ്റർ അകലെ താദിക്കിൽ കാർഷിക ജോലിക്കെത്തിയ തമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാജലം ചിന്ന ദുരൈയെ(32) മുറിയിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി വെങ്കിടാജലത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ സുഹൃത്തുക്കൾ മുഖേന അന്വേഷിക്കുന്നതിനായി കേളിയെ സമീപിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ ശേഷം മുസമിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോളിന്റെയും ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കരയുടെയും നേതൃത്വത്തിൽ താദിക്കിലെ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.
തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ എംബസിയെയും നാട്ടിലും വിവരമറിയിച്ചു. ജോലിക്കെത്തി രണ്ടുമാസം മാത്രമായതിനാലും ജീവനൊടുക്കിയതിനാലും മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സ്പോൺസർ തയാറായില്ല.
വിഷയം ശ്രദ്ധയിൽ പെടുത്തിയതോടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും എംബാം ചെയ്യുന്നതിനുമുള്ള ചെലവുകൾ എംബസി വഹിച്ചു. ഫോൺ രേഖകൾ പരിശോധിച്ച പോലീസ് പറയുന്നത് മരണപെടുന്നതിന്ന് മുമ്പ് ജീവനൊടുക്കുന്നതിനെ കുറിച്ച് നെറ്റിൽ സെർച്ച് ചെയ്തിരുന്നു എന്നാണ്.
കേളി ജീവകാരുണ്യ വിഭാഗം തുടർനടപടികൾ സ്വീകരിച്ച് വ്യാഴാഴ്ചത്തെ എയർ ഇന്ത്യ വിമാനത്തിൽ മൃതശരീരം നാട്ടിലെത്തിച്ചു. അതിനിടെ വെങ്കിടാജലത്തിന്റെ നിർധന കുടുംബം, കുടുംബത്തിന്റെ ദയനീയ അവസ്ഥ വിവരിച്ച് ജില്ലാ അധികാരികൾക്ക് പരാതി നൽകി.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വെങ്കിടാജലം. ജില്ലാ അധികാരികൾ അനുഭാവപൂർവം പരിഗണിച്ച വിഷയത്തിൽ ഉപജീവനത്തിനായി ഭാര്യക്ക് തയ്യൽ മെഷീനും മറ്റ് ലോൺ സൗകര്യങ്ങളും ചെയ്ത് കൊടുത്തതായി അമ്മ അറിയിച്ചു.