പത്തനംതിട്ട: കുരിശുമരണത്തിനു മുന്‍പ് ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മാതൃക കാട്ടി ചുംബിച്ചതിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷ. പെസഹ ആചരണത്തിന്റെ ഭാഗമായാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കുന്നത്. പെസഹയോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനകളും തിരുക്കര്‍മങ്ങളും ഉണ്ടാകും. വ്യത്യസ്ത സമയക്രമങ്ങളാണ് പെസഹ ശുശ്രൂഷയില്‍ വിവിധ സഭാ വിഭാഗങ്ങള്‍ പിന്തുടരുന്നത്.
സീറോ മലബാര്‍, ലത്തീന്‍ സഭകളിലെ പള്ളികളില്‍ പെസഹ ആചരണത്തിന്റെ ഭാഗമായി കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. എന്നാല്‍ മലങ്കര ആരാധന ക്രമം പിന്തുടരുന്ന ദേവാലയങ്ങളില്‍ ബിഷപ്പുമാര്‍ മാത്രമാണ് കാല്‍കഴുകല്‍ നിര്‍വഹിക്കുക. ക്രിസ്തു 12 ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനു സമാനമായി കാര്‍മികനൊപ്പം വൈദികരും ജനങ്ങളും ഭാഗഭാക്കാകും.
പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയാണ് കാലുകള്‍ കഴുകുന്നത്.പെസഹയുടെ ഭാഗമായി ദിവ്യബലി, കുര്‍ബാനയുടെ ആരാധന, പൊതു ആരാധന എന്നിവയും ദേവാലയങ്ങളില്‍ നടക്കും. വൈകുന്നേരം ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ചടങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബായ ദേവാലയങ്ങളില്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി പെസഹ ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചു. ബിഷപ്പുമാര്‍ കാര്മികരാകുന്ന ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഉച്ചകഴിഞ്ഞ് നടക്കും.
മേരിമാതാ പള്ളിയില്‍
പത്തനംതിട്ട: മേരിമാതാ ഫൊറോന ദേവാലയത്തില്‍ ഇന്നു നടക്കുന്ന പെസഹശുശ്രൂഷകള്ക്ക് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികനാകും. രാവിലെ ഒമ്പതിന് പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും തുടര്‍ന്ന് കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാകും. വൈകുന്നേരം അഞ്ചിന് പെസഹ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
കോട്ടാങ്ങല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍
കോട്ടാങ്ങല്‍: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ പെസഹ തിരുക്കര്‍മങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. കുര്‍ബാന, പ്രസംഗം, കാല്‍കഴുകല്‍ ശുശ്രൂഷ. നാളെ രാവിലെ ഏഴിന് ആലപ്രക്കാട് കുരിശുപള്ളിയില്‍ നിന്നും കോട്ടാങ്ങല്‍ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി.
തുടര്‍ന്ന് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആരാധന. ഒന്നു മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം. രണ്ടു മുതല്‍ പൊതുആരാധന. മൂന്നു മുതല്‍ ദുഃഖവെള്ളി തിരക്കര്മങ്ങള്. ശനിയാഴ്ച രാവിലെ 6.30ന് കുര്‍ബാന, പുതുതിരി, വെള്ളം വെഞ്ചരിപ്പ്. ഉയര്‍പ്പ് ശുശ്രൂഷകള്‍ പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും. ആലപ്രക്കാട് കുരിശുപള്ളിയില്‍ രാവിലെ 6.30ന് കുര്‍ബാന ഉണ്ടാകും. വികാരി ഫാ.ജോണ്‍ മുള്ളന്‍പാറ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിലെ പെസഹ ശുശ്രൂഷകള്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.
പേഴുംപാറ തിരുഹൃദയ പള്ളിയിൽ
വടശേരിക്കര: പേഴുംപാറ തിരുഹൃദയ ദേവാലയത്തില്‍ പെസഹവ്യാഴം തിരുക്കര്മങ്ങളോടനുബന്ധിച്ച് ഇന്നു രാവിലെ എട്ടിന് കാല്‍കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.
പ്ലാച്ചേരി ഫാത്തിമമാതാ പള്ളിയില്‍
പ്ലാച്ചേരി: ഫാത്തിമമാതാ പള്ളിയില്‍ പെസഹവ്യാഴം തിരുക്കര്‍മങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതു ആരാധനയോടെ തുടങ്ങും. നാലിന് പെസഹ തിരുക്കര്‍മങ്ങള്‍.
നാളെ രാവിലെ 7.30ന് ആരാധന. എട്ടിന് തിരുക്കര്‍മങ്ങള്‍, പത്തിന് പനവേലിക്കുഴി, ചത്തനാട്ടു കുരിശടിയിലേക്ക് കുരിശുമല കയറ്റം. ശനിയാഴ്ച രാവില ഏഴിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ പുലര്‍ച്ചെ 2.30ന് ആരംഭിക്കും. വികാരി ഫാ.സിറിയക് മാത്തന്‍കുന്നേല്‍ കാര്‍മികത്വം വഹിക്കും.
നിര്‍മലപുരം സെന്റ് തോമസ് പള്ളിയിൽ
ചുങ്കപ്പാറ: നിര്‍മലപുരം സെന്റ്തോമസ് ദേവാലയത്തില്‍ പെസഹവ്യാഴം തിരുക്കര്‍മങ്ങള്‍ ഇന്നു വൈകുന്നേരം 4.30ന് ആരംഭിക്കും.
സെന്റ് ജോണ്‍ ഓഫ് ദി ക്രോസ് പള്ളിയിൽ
അടൂര്‍: സെന്റ് ജോണ്‍ ഓഫ് ദി ക്രോസ് ദേവാലയത്തില്‍ ഇന്ന് വൈകുന്നേരം 6.30നു തിരുവത്താഴ പൂജയും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഇന്നു രാവിലെ എട്ടിന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് പെസഹ കുര്‍ബാനയും. വൈകുന്നേരം അഞ്ചുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന ഉണ്ടാകും.
കണ്ണംപള്ളി സെന്റ് മേരീസ് പള്ളിയിൽ
കണ്ണംപള്ളി സെന്റ് മേരീസ് പള്ളിയില്‍ പെസഹവ്യാഴം തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ ഏഴിന് ആരംഭിക്കും. വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, ആരാധന എന്നിവ ഉണ്ടാകും. വികാരി ഫാ.പീറ്റര്‍ കിഴക്കേല്‍ കാര്‍മികത്വം വഹിക്കും.
തിരുവന്‍വണ്ടൂര്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍
യേശുവിന്റെ അന്ത്യഅത്താഴ സ്മരണ പുതുക്കുന്ന ഇന്ന് തിരുവന്‍വണ്ടൂര്‍ സെന്റ് ജോണ്‍സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകള്‍ക്ക് തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ സ്മരണയില്‍ വിശ്വാസി സമൂഹത്തിലെ 12 പേരുടെ കാലുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആര്‍ച്ച് ബിഷപ് കഴുകും.
പ്രത്യേക പ്രാര്‍ഥനകളും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ഫിലിപ്പ് തായില്യം, ഇടവക ട്രസ്റ്റി അനീഷ് മാമ്മൂട്ടില്‍, സെക്രട്ടറി എം. ബി. വര്‍ഗീസ് മാമ്മൂട്ടില്‍ എന്നിവര്‍ അറിയിച്ചു.
ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ വിവിധ പള്ളികളിൽ കാര്‍മികരാകും
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാര്‍ ഇന്ന് ജില്ലയിലെ വിവിധ പള്ളികളിലെ കാല്‍കഴുല്‍ ശുശ്രൂഷയില്‍ കാര്‍മികരാകും. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് കാല്‍കഴുകല്‍ ശുശ്രൂഷ.
പരുമല സെമിനാരി ദേവാലയത്തില്‍ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസും കാൽകഴുകൽ ശുശ്രൂഷ യിൽ കാർമികരാകും.
കൂരമ്പാല സെന്റ് തോമസ് പള്ളിയില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസും കൂര്‍ത്തമല സെന്റ് മേരീസ് പള്ളിയില്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയും തുമ്പമണ്‍ കാദീശ്ത്താ പള്ളിയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസും കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിക്കും.