ഗ്രാമീണ മേഖലയില്‍ വ്യാപക നാശനഷ്ടം
1563816
Saturday, May 31, 2025 6:52 AM IST
വെള്ളറട: മലയോരമേഖലയില്‍ ശക്തമായ മഴയും കാറ്റും. പ്രദേശത്താകെ വന്‍ മരങ്ങള്‍ കടപുഴകി വീണു. നൂറുകണക്കിന് മരങ്ങളാണ് നിലംപൊത്തിയത്. കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി. ഉച്ചയ്ക്കുശേഷം വെള്ളറട ഡിപ്പോയില്‍ നിന്ന് അമ്പൂരിയിലേക്ക് പോവുകയായിരുന്ന തേക്കുപാറ ബസിന് തൊട്ടുമുന്നില്‍ വലിയ റബര്‍ മരം കടപുഴകി വീണ് തല നാരിഴയ്ക്കാണ് അപകടം ഒഴിവായത്.
തുടര്‍ന്ന് അരമണിക്കൂറോളം ബസ് റോഡില്‍ നിര്‍ത്തി ഇടേണ്ടിവന്നു. കെഎസ്ഇബി ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം റബര്‍ മരം മുറിച്ചുമാറ്റിയ ശേഷമാണ് ബസിന് അമ്പൂരിലേക്ക് യാത്ര തുടരാന്‍ കഴിഞ്ഞത്. രാത്രിയില്‍ തന്നെ ശക്തമായ മഴയില്‍ വെള്ളറട പനച്ചമൂട് പൊത്തോട്ട്കോണം ശ്രീകുമാറിന്റെ നൂറുകണക്കിന് കപ്പ വാഴകള്‍ നിലംപൊത്തി.
നെല്ലിക്കുഴി തോട്ടിന്‍കര പുത്തന്‍വീട്ടില്‍ സന്തോഷ് കുമാറിന്റെ കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി. പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണു. ചൂണ്ടിക്കല്‍ ആര്യ പള്ളി റോഡില്‍ കൂറ്റൻ തേക്ക് മരം ഒടിഞ്ഞുവീണ് വാഹന ഗതാഗതം തടസപ്പെട്ടു.
നാട്ടുകാര്‍ സംഘടിച്ചെത്തി രാവിലെ മരങ്ങള്‍ മുറിച്ചു മാറ്റിയശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. പ്രദേശത്താകെ ശക്തമായ മഴ തുടരുന്നു. നിരവധി വീടുകളുടെ പുറത്ത് വന്മരങ്ങള് കടപുഴകി വീണു.
കാഞ്ഞിരംകോണം ശ്രീഭവില് ശ്രീകുമാരന്‍ നയരുടെ വീടിന്റെ മുകളിൽ ആഞ്ഞിലിമരം കടപുഴകി വീണ് വീട് തകര്‍ന്നു.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുട്ടച്ചല്‍ സൈമണിന്റെ വീടിന് പുറത്ത് മരം വീണ് വീട് തകര്‍ന്നു വാര്‍ഡ് മെമ്പര്‍ സിവിന്റെ നേതൃ ത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
കാര്‍ഷിക മേഖലയാകെ തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശത്തെ കര്‍ഷകർ ദുരിതത്തിലാണ്.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രകൃതിക്ഷോഭം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് നാട്ടുകാർ പറഞ്ഞു.