മലയോര ഗ്രാമങ്ങൾ ഇരുട്ടിൽ
1564095
Sunday, June 1, 2025 6:51 AM IST
കാട്ടാക്കട : കഴിഞ്ഞ ദിവസത്തെ കാറ്റിൽ മലയോര ഗ്രാമങ്ങളിലെ ഇരുപതിലേറെ വീടുകൾ ഭാഗികമായി തകർന്നു. വൃക്ഷങ്ങൾ കടപുഴകി വീണതാണ് ഭൂരിഭാഗം തകർച്ചയ്ക്കും കാരണം. കള്ളിക്കാട്ടെ സ്പോർടസ് ഹബ് തകർന്നു വീണു. കാഞ്ഞിരംകോണത്ത് ശ്രീകുമാരൻ നായരുടെ വീടിനു മുകളിലേക്ക് മരം വീണു. ശ്രീകുമാരൻ നായരുടെ മകൻ ശ്രീകേശ്, ശ്രീകേശിന്റെ രണ്ടുവയസുകാരി മകൾ ധ്വനി എന്നിവർക്ക് പരിക്കേറ്റു.
കുന്നത്തുകാൽ പഞ്ചായത്തിലെ വണ്ടിയോട്ടുകോണത്ത് ശാരദമ്മയുടെ വീടിനു മുകളിലൂടെ മരം കടപുഴകി വീണു. അദ്ഭുതകരമായി താമസക്കാർ രക്ഷപ്പെട്ടു. അമ്പൂരിയിലും വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു. ആളപായമില്ല.
വൃക്ഷ ശിഖരങ്ങൾ കാറ്റിൽ ഒടിഞ്ഞു പതിച്ചാണ് വീടുകളുടെ മേൽക്കൂരകൾ തകർന്നത്. ഗ്രാമങ്ങളിലെ വൈദ്യുതി വിതരണ സംവിധാനം ഓരോദിവസവും തകരുകയാണ്. അമ്പൂരിയിൽ പാറേൽപള്ളിക്കു സമീപത്തും കൂട്ടപ്പൂ കുടപ്പനമൂട് റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. മറ്റ് സ്ഥലങ്ങളിലും റോഡുകൾക്കു കുറുകെ മരം വീണ് ഗതാഗതം തടസപ്പെടു.
മാറനല്ലൂർ വില്ലേജിലാണ് മൂന്നു വീടുകൾ ഭാഗികമായി തകർന്നത്. താലൂക്ക് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ വിഭാഗം അപകടകരമായ നിലയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റി. പ്രധാന പാതകളിൽ മരങ്ങൾ വീണ് ഉണ്ടായ ഗതാഗത തടസങ്ങൾ നീക്കി. ഇട റോഡിലും മറ്റ് സ്ഥലങ്ങളിലുമുള്ള വൈദ്യുത കമ്പി പൊട്ടൽ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് വൈദ്യുതി ബോർഡ്.പൂവച്ചൽ സെക്ഷനിൽ മാത്രം പത്തിലേറെ പോസ്റ്റുകൾ തകർന്നു.
കൂറ്റൻ മരങ്ങൾ പോലും കാറ്റിൽ കടപുഴകി. റോഡ് വക്കിൽ നിന്ന മരങ്ങൾ വൈദ്യുത ലൈനുകളിലേക്ക് വീണ് പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുത കമ്പികൾ പൊട്ടി. ഇതോടെ മലയോര മേഖലയിൽ വൈദ്യുത ബന്ധം നിലച്ചു.
ജീവനക്കാർ മഴയെ കൂസാതെ രാവും പകലും പണിയെടുത്തിട്ടും ഇന്നലെ രാത്രി വരെ എല്ലാ സ്ഥലത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല.ഒറ്റ ദിവസം കൊണ്ട് കാട്ടാക്കട സെക്ഷൻ പരിധിയിൽ മാത്രം മുപ്പതോളം പോസ്റ്റുകൾ ഒടിഞ്ഞു. റോഡിൽ ഗതാഗത തടസം രൂപപ്പെട്ടതോടെ യാത്രികരും വലഞ്ഞു.
മരങ്ങൾ വീണ് ഉണ്ടായ നാശങ്ങൾക്ക് പുറമേ, കാറ്റിൽ മേൽക്കൂരകൾ പറന്നുപോയും വീടുകൾക്ക് മുകളിലൂടെ മരങ്ങൾ വീണും ഉണ്ടായ നാശം വേറെ. മംഗലയ്ക്കൽ,പാറച്ചൽ,ആമച്ചൽ,ചെമ്പനാകോട്,അമ്പലത്തിൻകാല ഏലാകളിൽ വാഴ കൃഷി വ്യാപകമായി നശിച്ചു. പാറച്ചൽ തലമലച്ചൽ സ്വദേശി ഡി.ബാബുവിന്റെ 25 മൂടോളം റബർ മരങ്ങൾ കാറ്റിൽ മറിഞ്ഞു. ചെമ്പനാകോട് ഏലായിൽ സുകുമാരൻ നായരുടെ 30 മൂടോളം വാഴ നിലംപൊത്തി.
മാറനല്ലൂർ പഞ്ചായത്തിലെ വിവിധ ഏലാകളിൽ വാഴ,മരച്ചീനി കൃഷികൾ വ്യാപകമായി നശിച്ചു. ഊരൂട്ടമ്പലം,മഞ്ഞറമൂല,പെരുമുള്ളൂർ,ചീനിവിള ഏലാകളിലാണ് കൃഷിക്ക് ഏറെ നാശം സംഭവിച്ചത്. കൂറ്റൻ മരങ്ങൾ കടപുഴകി വീടുകൾക്കുണ്ടായ നാശനഷ്ടത്തിനു പുറമേയാണ് കാർഷിക വിളകൾ നശിച്ചത്.
മണ്ണടിക്കോണം മഞ്ഞറമൂല ഏലായിൽ പതിനായിരങ്ങളുടെ കൃഷി നശിച്ചു. മഞ്ഞറമൂല തോട്ടരികത്ത് വീട്ടിൽ സുരേന്ദ്രന്റെ 500 മൂട് വാഴ കാറ്റിൽ നിലംപൊത്തി. മരച്ചീനി കൃഷിയ്ക്കും നാശം നേരിട്ടു.ഒന്നര ലക്ഷത്തോളം രൂപയുടെ നാശം നേരിട്ടതായാണ് കണക്ക്. രാമചന്ദ്രന്റെ 100 വാഴകളും മരച്ചീനി കൃഷിയും നശി ച്ചു. കുലച്ച വാഴകളാണ് കാറ്റിൽ ഒടിഞ്ഞത്. വിളവെടുക്കാറായ മരച്ചീനിയും കാറ്റിൽ നശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നാശം കണക്കാക്കുന്നു.
ധർമ ദാസിന്റെ 100 വാഴ കാറ്റിൽ ഒടിഞ്ഞു.
ഊരൂട്ടമ്പലം ഏലായിൽ കാർഷിക വിളകൾ നശിച്ചു. വാഴകൃഷിക്കാണ് നഷ്ടം ഏറെ. കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ കാറ്റിൽ നിലംപൊത്തി. പെരുമുള്ളൂർ ഏലായിൽ അനിൽകുമാർ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം മൂട് വാഴ കാറ്റിൽ നിലംപൊത്തി.
പത്മകുമാറിന്റെ കൃഷിയിടത്തിലെ ആയിരത്തി അഞ്ഞൂറോളം വാഴകളും കാറ്റിൽ ഒടിഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ നഷ്്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. പലരും ഇൻഷുറൻസ് ചെയ്യാത്തതിനാൽ നഷ്ടപരിഹാരവും വേണ്ടത്ര ലഭിക്കില്ല. ആഞ്ഞടിച്ച കാറ്റിൽ വീടുകൾക്ക് സമീപം നിന്നിരുന്ന ഫല വൃക്ഷത്തൈകളും നിലംപൊത്തി.
കൃഷിനാശം വിലയിരുത്താന്‍ ഡെപ്യൂട്ടി ഡയറക്്ടറും സംഘവും
നെയ്യാറ്റിന്‍കര : കാറ്റിലും മഴയിലും താലൂക്കിലെ കൃഷിയിടങ്ങളില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടറും സംഘവും എത്തി.
താലൂക്കിലെ ഏക നഗരസഭയിലെയും പഞ്ചായത്തുകളിലെയും വ്യാപക കൃഷിനാശം നൂറുകണക്കിന് കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വിവിധ ദിവസങ്ങളില്‍ വീശിയടിച്ച കാറ്റും കനത്തു പെയ്ത മഴയും ലക്ഷത്തിലധികം വാഴകളെ നശിപ്പിച്ചു.
മരച്ചീനിയും പച്ചക്കറിയും പലയിടത്തും നശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ ലത, പാറശാല എഡിഎ സുരേഷ് കുമാര്‍, നെയ്യാറ്റിന്‍കര എഡിഎ സുനില്‍കുമാര്‍, അതാത് കൃഷി ഭവനുകളിലെ കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.
കര്‍ഷകരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്‍ഷിക നാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരത്തിന് കൃഷി ഭവനില്‍ ലഭിക്കുന്ന അപേക്ഷ യഥാവിധി പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ കര്‍ഷകര്‍ക്ക് സാന്പത്തികാശ്വാസം ലഭിക്കുകയുള്ളൂ.