ആശങ്കയ്ക്ക് വിരാമമായി; മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി തീരമണഞ്ഞു
1564096
Sunday, June 1, 2025 6:51 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : രണ്ടു രാവും പകലും നീണ്ടുനിന്ന വിഴിഞ്ഞം തീരത്തിന്റെ ആശങ്കയ്ക്ക് വിരാമമായി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിലെ മത്സ്യ ത്തൊഴിലാളികളും സുരക്ഷിതരായി തീരമണഞ്ഞു. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു.
വിഴിഞ്ഞം സ്വദേശിയായ റോബിൻസന്റെ ഉടമസ്ഥതയിലുള്ള സഹായമാതയും കടലമ്മയും ലാസറിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എന്നീ ബോട്ടിലെ തൊഴിലാളികളാണ് ഇന്നലെ വൈകുന്നേരത്തോടെ തീരമണഞ്ഞത്.
രണ്ട് വള്ളത്തിലുള്ളവരെ തമിഴ്നാട്ടുകാർ കരയ്ക്കെത്തിച്ചപ്പോൾ ഒരെണ്ണത്തിന് രക്ഷകരായത് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട സംഘത്തെക്കുറിച്ച് വെള്ളിയാഴ്ച വരെയും പുറം ലോകത്തിന് യാതൊരു അറിവും ഇല്ലായിരുന്നു. ഇവരുമായി ബന്ധപ്പെടാനുള്ള ബന്ധുക്കളുടെയും അധികൃതരുടെയും ശ്രമങ്ങൾ പാഴായ തോടെ ആശങ്ക വർധിച്ചു. തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും അദാനിയുടെ ടഗ്ഗും വെള്ളിയാഴ്ച വൈകുന്നേരം വരെ നടത്തിയ തെരച്ചിലും വിഫലമായി .
പ്രക്ഷുബ്ദമായ കടലിലെ തെരച്ചിൽ ദുഷ്കരമായതോടെ രാത്രിയിൽ അന്വേഷണം നിർത്തിവച്ചു. ഇതിനിടയിൽ രാത്രിയിൽ തമിഴ്നാട്ടിൽ നിന്ന് ആദ്യത്തെ ആശ്വാസ സന്ദേശമെത്തി. വിഴിഞ്ഞം സ്വദേശിയായ റോബിൻസന്റെ ഉടമസ്ഥതയിലുള്ള കടലമ്മ എന്ന വള്ളത്തിലെ ജോബ്, വിൻസൺ,ശേഖർ, അലോ ഷ്യസ് എന്നിവർ സുരക്ഷിതമായി കുളച്ചൽ തീരത്തണഞ്ഞ വാർത്ത പ്രതീക്ഷയ്ക്ക് വക നൽകി. ഉൾക്കടലിൽ നിയന്ത്രണം തെറ്റിയലഞ്ഞ ബോട്ടിലുണ്ടായിരുന്നവരെ തമിഴ്നാട് വള്ളക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ മറ്റ് രണ്ട് വള്ളക്കാരെക്കുറിച്ച് ഇന്നലെ രാവിലെവരെയും യാതൊരറിവുമില്ലാതായി. കോസ്റ്റ് ഗാർഡും വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങളും രാവിലെ മുതൽതിരച്ചിലിനിറങ്ങി. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും വിമാനങ്ങളുടെ സഹായവും അധികൃതർ തേടി. ഇതിനിടയിൽ രാവിലെ പത്തരയോടെ രണ്ടാമത്തെ ശുഭവാർത്തയെത്തി. എൻജിൻ തകരാറിലായി ഉൾക്കടലിൽ അലഞ്ഞ റോബിൻസന്റെ സഹായമാതാ ബോട്ടിലുള്ളവരുടെ സഹായത്തിനായുള്ള വിളി വന്നു.
ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ട് കടലിലേക്ക് കുതിച്ചു. വിഴിഞ്ഞം സ്വദേശികളായ റോബിൻസൺ,യേശുദാസൻ,ദാസൻ,ഡേവിഡ്സൺ എന്നിവരെ കണ്ടെത്തി. ഏറെ അവശരായ സംഘത്തെ വൈകുന്നേരം നാലോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു.
ഇവരെ പരിരക്ഷിക്കാൻ മെഡിക്കൽ സംഘം ഉൾപ്പെടെയുള്ളവർ തയാറെടുത്ത് നിന്നിരുന്നു.തുടർന്ന് ആംബുലൻസിൽ ഇവരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഴിഞ്ഞത്ത് നിന്നും 35 നോട്ടിക്കൽ മൈൽ അകലെ ശക്തമായ കാറ്റിലും മഴയിലും എൻജിൻ തകരാറായത് തുടർന്നാണ് തൊഴിലാളികൾ കടലിൽ കുടുങ്ങിയത്.
ഫിഷറീസ് അസി.ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഹാർബറിൽ നിന്ന് മറൈൻ റെസ്ക്യൂ യൂണിറ്റ് എന്ന റെസ്ക്യൂ യാനത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ ലൈഫ് ഗാർഡ്മാരായ ജോർജ്, ബാനൻഷിയാസ്,യൂജിൻ എന്നിവർ ചേർന്നാണ് ഡേവിഡ്സൺ, റോബിൻസൺ, ദാസൻ, യേശുദാസൻ എന്നി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.
ഇതിനിടയിൽ തന്നെ അടുത്ത സന്തോഷവാർത്തയും വിഴിഞ്ഞത്തു കാരെ തേടിയെത്തി. ലാസറിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എന്ന വള്ളത്തിലുള്ള പൊഴിയൂർ സ്വദേശികളായ ജോസഫ്, മത്യാസ്, പരുത്തിയൂർ സ്വദേശി മുത്തപ്പൻ, വിഴിഞ്ഞം സ്വദേശി ജോണി എന്നിവരെ തമിഴ്നാട് ബോട്ട് രക്ഷപ്പെടുത്തിയ വാർത്ത തീരത്ത് ആഹ്ലാദത്തിന് വഴിതെളിച്ചു.
ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന ബോട്ടിൽ പിടിച്ച് കിടന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ നാട്ടിൽ എത്തിക്കാൻ ബന്ധുക്കൾ തമിഴ്നാട്ടിലേക്ക് തിരിച്ചു.