തീരദേശ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
1563815
Saturday, May 31, 2025 6:52 AM IST
വലിയതുറ: കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായി പെയ്യുന്ന മഴയിലും വീശിയടിക്കുന്ന കാറ്റിലും കടലോര മേഖലയില്‍ വ്യാപക നഷ്ടം. വള്ളക്കടവ്, പൂന്തുറ, ചെറിയതുറ, വലിയതുറ, കൊച്ചുവേളി , വെട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിലെ താണ പ്രദേശങ്ങളിലുളള നിരവധി വീടുകളില്‍ വെളളം കയറി.
വലിയതുറയില്‍ മാത്രം പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 250 ഓളം വീടുകള്‍ കടല്‍ ക്ഷോഭ ഭീഷണിയും നേരിടുകയാണ്. പൂന്തുറ, ചേരിയാമുട്ടം, ബീമാപളളി, ചെറിയതുറ, കൊച്ചുതോപ്പ് , വലിയതോപ്പ് , കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി തുടങ്ങിയ തീരപ്രദേശങ്ങളിലും ശക്തമായ വേലിയേറ്റമാണ് അനുഭവപ്പെടുന്നത്.
എയര്‍പോര്‍ട്ടിനു സമീപം കാരാളി ലെയ്നില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ശക്തമായ മഴയില്‍ വന്മരം കടപുഴകി ഇലക്ട്രിക് ലൈനില്‍ വീണു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും അധികൃതരെത്തി മുറിച്ചുമാറ്റി.
ഇന്നലെ രാവിലെ 11.40ന് വള്ളക്കടവ് മുട്ടത്തറ കല്ലുംമൂട്ടില്‍ ശ്യാമളയുടെ ഉടമസ്ഥതയിലുളള വീടിനുമുകളില്‍ വീണ വന്മരം ചാക്കയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം എത്തി മുറിച്ചുമാറ്റി. വള്ളക്കടവ്,മുട്ടത്തറ ഭാഗങ്ങളില്‍ പാര്‍വതി പുത്തനാറിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.