നെന്മാറ: കൊല്ലങ്കോട്-തൃശൂർ റെയിൽവേ ലൈൻ യാഥാർഥ്യമാക്കാൻ കേന്ദ്രമന്ത്രിമാർക്ക് നിവേദനം നൽകി. കൊല്ലങ്കോട്-നെന്മാറ-തൃശൂർ റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാലക്കാട് എത്തിയ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും നേരിൽകണ്ട് നിവേദനം നൽകിയത്.
2010 മുതൽ പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി റെയിൽവേ ബോർഡ് കൊല്ലങ്കോട് നിന്നും നെന്മാറ വഴി തൃശൂർ പൂങ്കുന്നം വരെ 53 കിലോമീറ്റർ ദൂരം സർവേ നടത്തിയിരുന്നു. 2012 ലെ സർവേ പ്രകാരം 547.954 കോടി രൂപയ്ക്ക് പുതിയ ലൈൻ സ്ഥാപിച്ച് റെയിൽവേ സൗകര്യം ഒരുക്കാൻ കഴിയുമെന്ന് സർവേ റിപ്പോർട്ട് ലഭിച്ചതായി ആക്ഷൻ കൗൺസിലിലെ കേന്ദ്ര റെയിൽവേ ബോർഡ് അറിയിച്ചിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം ഇതു സംബന്ധിച്ച തുടർപ്രവർത്തനങ്ങൾ നടത്തിയില്ല.
ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലതവണ തുടർനിവേദനം നൽകിയെങ്കിലും ജനപ്രതിനിധികളും മറ്റും റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തിയില്ലെന്ന് ആക്ഷൻ കൗൺസിൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കൊല്ലങ്കോട് നിന്നും പാലക്കാട്, ഷൊർണൂർ ജംഗ്ഷനുകൾ ചുറ്റാതെ ചുരുങ്ങിയ സമയം കൊണ്ട് തൃശൂർ എത്താൻ കഴിയുമെന്നും, 25 പഞ്ചായത്തുകളിലായി 5 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ആക്ഷൻ കമ്മിറ്റി സെക്രട്ടറി എം. ഗിരിജാ വല്ലഭനും സെക്രട്ടറി അലാവുദ്ദീനും പറഞ്ഞു.
കൊല്ലങ്കോട് - തൃശൂർ ലൈൻ യാഥാർഥ്യമായാൽ ഇപ്പോൾ സഞ്ചരിക്കുന്ന 105 കിലോമീറ്ററിനു പകരം 53കിലോമീറ്റർ ആയി ചുരുങ്ങും. തമിഴ്നാട്ടിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ പഴനി, മധുര, വേളാങ്കണ്ണി, തഞ്ചാവൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കേരളത്തിൽനിന്ന് എളുപ്പത്തിൽ എത്താനും തിരിച്ച് തമിഴ്നാട്ടിൽ നിന്നും ഗുരുവായൂർ, തൃശൂർ, വൈക്കം, ശബരിമല തീർഥാടകർക്കും ഈ റൂട്ട് സൗകര്യപ്രദമാകും. ടൂറിസം മേഖലയായ പീച്ചി, നെല്ലിയാമ്പതി, കൊല്ലങ്കോട്, പറമ്പിക്കുളം, പഴനി, കൊടൈക്കനാൽ, വാൽപ്പാറ, ആനമല തുടങ്ങിയ പ്രദേശങ്ങളിലേക്കും നിർദിഷ്ട റെയിൽവേ ലൈൻ വൻ വികസനസാധ്യതയും യാത്രാസൗകര്യവും ഒരുക്കും. പാലക്കാട്, ഷൊർണൂർ, കോയമ്പത്തൂർ, പോത്തന്നൂർ ജംഗ്ഷനുകളിലെ തിരക്കും ഇതുമൂലം ഒഴിവാക്കാൻ കഴിയും.
തമിഴ്നാട്ടിലെയും കേരളത്തിലെയും ഐടി മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ഉന്നത വിദ്യാഭ്യാസത്തിനായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും കൊല്ലങ്കോട് നെന്മാറ -തൃശൂർ റെയിൽവേ സൗകര്യപ്രദമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി വിവിധ വ്യാവസായിക ഉത്പന്നങ്ങളും നിലവിൽ റോഡ് വഴി കൊച്ചി വരെ പോകുന്നത് ഒഴിവാക്കാനും റെയിൽവേ ലൈൻ കൊണ്ട് സഹായിക്കുമെന്നും ഇതുമൂലം റോഡ് ഗതാഗതത്തിൽ നിലവിൽ ഉണ്ടാകുന്ന തിരക്കും ഒഴിവാക്കാൻ കഴിയുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അയിലൂർ പൊന്നു, ആർ. ചന്ദ്രൻ, ആർ. ഉണ്ണികൃഷ്ണമേനോൻ, ഷാജി മുടപ്പല്ലൂർ എന്നിവർ കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി.