വടക്കാഞ്ചേരി: കോൺഗ്രസിന്റെ യും, ബിജെപിയുടെയും പ്രതിഷേധത്തെത്തുടർന്ന് അരവിന്ദാക്ഷൻ നഗരസഭായോഗത്തിന് എത്തിയില്ല. കരുവന്നൂർ ബാങ്ക് അഴിമതിക്കേസിലെ പ്രതിയും, നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷൻ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിന് എത്തുമെന്നു പ്രതീക്ഷിച്ചിരുന്നു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അരവിന്ദാക്ഷന് പത്തുദിവസത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന നഗരസഭ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം ലഭിച്ചത്. കൗൺസിലർസ്ഥാനത്തേക്കുള്ളഅയോഗ്യത ഒഴിവാക്കാനാണ് പാർട്ടി നിർദേശപ്രകാരം കൗൺസിൽ യോഗത്തിൽ പങ്കെടുക്കുമെന്നു പറഞ്ഞിരുന്നത്.
അരവിന്ദാക്ഷൻ യോഗത്തിന് എത്തുമെന്ന ധാരണയിൽ വടക്കാഞ്ചേരി - മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും, ബിജെപിയുടെ നേതൃത്വത്തിലും നഗരസഭയ്ക്കുമുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു ഇസ്മായിൽ, സി.എച്ച്. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകരും പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
നഗരസഭ കൗൺസിലർ എസ്.എ.എ. ആസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ. അജിത് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പി.എൻ. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് നേതാക്കളായ പി.ജെ. രാജു, എൻ.ആർ. സതീശൻ, പി.ജി. ജയദീപ്, കെ.ആർ. കൃഷ്ണൻകുട്ടി, എ.എസ്. ഹംസ, ടി.വി. സണ്ണി, ശശി മംഗലം, സന്ധ്യ കൊടക്കാടത്ത്, ബുഷറ റഷീദ്, അഡ്വ. മുഹമ്മദ് ഷെഫീഖ്, ജോയൽ മഞ്ഞില, സി.കെ. ഹരിദാസ്, ബാബു കണ്ണനായ്ക്കൽ, എ.പി. ദേവസി, എ.പി. ജയപ്രകാശ്, കെ.എ. രാജീവ്, സി.ആർ. രാധാകൃഷ്ണൻ, കെ.എച്ച്. സിദ്ധിഖ്, കെ.എൻ. പ്രകാശ്, കെ.ഗോപാലകൃഷ്ണൻ, വിജീഷ് ഭാസ്കരൻ, രമണി പ്രേമദാസൻ, ജിജി സാംസൺ, നിജി ബാബു, ഉദയ ബാലൻ, നബീസ നാസറലി, അഡ്വ. ശ്രീദേവി രതീഷ്, കമലം ശ്രീനിവാസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
കൗൺസിൽ യോഗം കഴിയുന്നതുവരെ പ്രവർത്തകർ നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഉപരോധസമരത്തെതുടർന്ന് അരവിന്ദാക്ഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല. ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എസ് രാജു, കവിത കൃഷ്ണനുണ്ണി, ഇ.എം. രാമപ്രസാദ്, ഇ. കൃഷ്ണനുണ്ണി, കെ.കെ. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സംഭവത്തെ തുടർന്ന് വൻപോലീസ് സംഘമാണ് നഗരസഭയ്ക്കുമുന്നിൽ തമ്പടിച്ചിരുന്നത്.