ചേർപ്പ്: ഗാനഗന്ധർവൻ യേശുദാസിനുമാത്രമായി അഞ്ഞൂറോളം ഗാനങ്ങൾക്ക് വോയ്സ് ട്രാക്ക് പാടുവാൻ അവസരം ലഭിച്ച സംഗീതജ്ഞനാണ് നടേശ് ശങ്കർ. ആറാട്ടുപുഴ ഗ്രാമത്തിൽ സംഗീതപാരന്പര്യമുള്ള കുടുംബത്തിൽ ജനനം.
സംഗീതസംവിധായകൻ വിദ്യാധരൻമാസ്റ്ററുടെ സഹോദരനായ നടേശ് ശങ്കർ സംഗീതത്തിന്റെ പ്രാഥമികരംഗത്തേക്ക് പ്രവേശിക്കുന്നതു ചെന്നൈയിൽ സംഗീതലോകത്തെ പ്രഗത്ഭരുടെ സഹായത്തോ ടെയാണ്.
അന്തരിച്ച സംഗീതജ്ഞൻ ബി. ചിദംബരനാഥനുകീഴിൽ ശാസ്ത്രീയസംഗീതപഠനം. സംഗീതസംവിധായകരായ ജ്യേഷ്ഠൻ വിദ്യാധരൻ, രാജാമണി, ജോണ്സണ് എന്നിവരുടെ കീഴിൽ സംഗീതസംവിധാനരംഗത്ത് സഹായിയായി,
ജി. ദേവരാജൻ, എം.എസ്. വിശ്വനാഥൻ, സലിൽ ചൗധരി, എസ്.പി. വെങ്കിടേഷ്, രവീന്ദ്രൻ, ശരത് തുടങ്ങിയ നിരവധി സംഗീതസംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ ഗായികാഗായകന്മാർക്കുംവേണ്ടി വോയ്സ് ട്രാക്കുകൾ പാടിയ നടേശൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ട്രാക്ക് പാടിയിട്ടുണ്ട്.
കീരിടം ചലച്ചിത്രത്തിലെ "മധുരം ജീവാമൃത ബിന്ദു'എന്ന ഗാനത്തിന്റെ ട്രാക്ക് നടേശന്റേതാണ്. ആന്ദോളനം എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീത സംവിധായകനായിട്ടാണ് നടേശ് ശങ്കർ സംഗീത സംവിധാനരംഗത്തേക്കു കടന്നുവരുന്നത്. നിരവധി സിനിമകൾ, നാടകങ്ങൾ, ഗ്രാമീണഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ഓണപ്പാട്ടുകൾ, ആൽബങ്ങൾ തുടങ്ങിയവയിൽ സംഗീതം പകർന്നു. വിദേശത്തടക്കം വേദികളിൽ ഗായകനായും മ്യൂസിക് കന്പോസറായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നടേശനെ തേടിയെത്തി. ഇപ്പോൾ 76 ഗാനങ്ങൾ അടങ്ങിയ ലളിതചിന്ത ഗാനങ്ങളുടെ പണി പ്പുരയിലാണ് നടേശ് ശങ്കർ. ആറാട്ടുപുഴ പറത്തൂക്കം പറന്പിൽ ശങ്കരൻ - തങ്കമ്മു എന്നിവരുടെ മകനാണ് നടേശ് ശങ്കർ എന്ന സംഗീതമാധുര്യം.
ഭാര്യ: ഉഷ, മകൻ: ശ്രീശങ്കർ.