ഇടുക്കി; ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലും കൂടുതൽ ഇടിമിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കാനും മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്റേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
വാഗമണ്‍ മൊട്ടക്കുന്ന് , അഡ്വഞ്ചർ പാർക്ക്, ഏലപ്പാറ, പാറേമാവ്, പീരുമേട് അമിനിറ്റി സെന്ററുകൾ, പാഞ്ചാലിമേട് വ്യൂ പോയിന്റ് , രാമക്കൽമേട് ടൂറിസം സെന്റർ, അരുവിക്കുഴി ടൂറിസം സെന്റർ, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, മൂന്നാർ ചിൽഡ്രൻസ് പാർക്ക്, കുമളി ഡിഡി ഓഫീസ് വളപ്പ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റ് ജില്ലകളിൽനിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന പാഞ്ചാലിമേട് ടൂറിസം പദ്ധതി രണ്ടാം ഘട്ടം, ഇടുക്കിയിലെ എത്നിക് ടൂറിസം വില്ലേജ് എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
നിർമാണം പൂർത്തിയായ കുടിയേറ്റ സ്മാരകത്തോടനുബന്ധിച്ച് ജില്ലയുടെ ചരിത്രം വെളിവാക്കുന്ന ഡിജിറ്റൽ മ്യൂസിയം ഉടൻ സ്ഥാപിക്കും. ഇടുക്കി യാത്രി നിവാസിന്റെ നിർമാണജോലികൾ പൂർത്തിയായെങ്കിലും ജലലഭ്യത ഉറപ്പാക്കാൻ ഭൂമിയുടെ ആവശ്യമുള്ളതിനാൽ ഇതിനുള്ള നടപടികൾ റവന്യു വകുപ്പ് സ്വീകരിക്കും.
മലങ്കര ഡാമിനോടു ചേർന്ന് ചിൽഡ്രൻസ് പാർക്ക്, അരുവിക്കുഴി ടൂറിസം പദ്ധതി ഫേസ് 2 , മാട്ടുപ്പെട്ടി ഡാം വികസനവും സൗന്ദര്യവത്കരണവും ,ആലുങ്കപ്പാറ ടൂറിസം പദ്ധതി, രാമക്കൽമേട് ടൂറിസം പദ്ധതി നവീകരണം തുടങ്ങിയ പതിനാലോളം പദ്ധതികൾക്ക് സമിതി അംഗീകാരം നൽകി.
ഡിടിപിസി ജീവനക്കാരുടെ കുറഞ്ഞ വേതനം വർധിപ്പിക്കാനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. എംഎൽഎമാരായ എം.എം.മണി, എ.രാജ ,ജില്ലാ കളക്ടർ ഷീബ ജോർജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.