തൊടുപുഴ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കുറിഞ്ഞി കുഴിവേലി വളവിൽ സ്വകാര്യ അന്തർ സംസ്ഥാന സർവീസ് ബസ് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. ബംഗളുരു -തിരുവല്ല- ആലപ്പുഴ സർവീസ് നടത്തുന്ന എൻഎൽ 01 ബി -2673 നന്പർ സൂരജ് ബസാണ് അപകടത്തിൽപെട്ടത്.
രണ്ടു ഡ്രൈവർമാർ ഉൾപ്പെടെ 20 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ നിലന്പൂർ പുത്തൻവീട്ടിൽ സുനിൽ (32), സഹഡ്രൈവറായ വയനാട് കരുണക്കുറിശി സുബൈർ (43), കോട്ടയം അമയന്നൂർ സ്വദേശികളായ ആദർശ് അനിൽ (18), അമ്മ രാജി (50), പി.കെ. രജിമോൾ (53), പി.കെ.ചന്ദ്രശേഖരൻ (60) മകൻ വി.സി. അമൽ (18), മിനി (47), മകൾ അർച്ചന (17),
കോട്ടയം വടവാതൂർ സ്വദേശികളായ ജെമിലി കെ. തോമസ് (30), ജിജോ നൈനാൻ ഉതുപ്പ് (30), കോട്ടയം സ്വദേശി അഭിലാഷ് (41), കല്ലറ സ്വദേശി ആനന്ദ് (32), പത്തനംതിട്ട സ്വദേശി അതുൽ (24), പന്തളം സ്വദേശി അലൻ (22), തിരുവല്ല സ്വദേശി ശാലു (32) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഡ്രൈവർ സുനിലിന്റെ കഴുത്തിന് പരിക്കുണ്ട്. മിനിയുടെ മുഖത്തിനും സാരമായ പരിക്കുണ്ട്.
ബംഗളുരുവിൽനിന്ന് തിരുവല്ലയ്ക്ക് വരുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. ചെറിയ ഇറക്കമുള്ള കൊടുംവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ ബസ് സംരക്ഷണ വേലി തകർത്ത് കരിങ്കൽകെട്ടിലിടിച്ചാണ് നിന്നത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും വാഹനം ഇടിച്ചു. ബസ് അമിത വേഗതയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ശക്തമായ മഴ ഈ സമയം ഉണ്ടായിരുന്നു. കരിങ്കൽകെട്ടിനപ്പുറം 50 അടിയിലേറെ താഴ്ചയുള്ള പ്രദേശമാണ്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.
കുറിഞ്ഞി ജംഗ്ഷനിലേക്ക് പോകുകയായിരുന്ന നാട്ടുകാരനാണ് ബസ് മറിഞ്ഞത് കണ്ടത്. വിവരമറിഞ്ഞ് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നീട് രാമപുരം, കരിങ്കുന്നം പോലീസും തൊടുപുഴ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റിയിരുന്നു. തൊടുപുഴയിൽനിന്ന് പത്തോളം ആംബുലൻസുകളാണെത്തിയത്.
ബസിന്റെ ആറു ടയറുകളിൽ രണ്ടെണ്ണം തേഞ്ഞുതീർന്ന് നൂല് തെളിഞ്ഞ നിലയിലായിരുന്നു. ടയറുകളുടെ അവസ്ഥ പരിതാപകരമാണെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. മഴയും വളവും ടയറിന്റെ അവസ്ഥയും റോഡിലെ പരിചയക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണ് നിഗമനം. അപകടത്തെത്തു ടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.
പിന്നീട് ഒരു വശത്തുകൂടി ഗതാഗതം പുനഃക്രമീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്നോടെ രണ്ട് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റി ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.
മാണി സി. കാപ്പൻ എംഎൽഎയും തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോളും സ്ഥലത്തെത്തിയിരുന്നു. മോട്ടോർവാഹന വകുപ്പധികൃതർ പരിശോധന നടത്തി. ഇതേ വളവിൽ വർഷങ്ങൾക്കു മുന്പ് മറ്റൊരു സ്വകാര്യ അന്തർസംസ്ഥാന ബസ് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.