ഭരണിക്കാവ്: ഭരണിക്കാവ് പഞ്ചായത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധന യിൽ മലിനജലവും അജൈവ മാലിന്യവും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും അജൈവമാലിന്യങ്ങൾ കത്തിച്ചതിനും ഷവർ മേക്കർ റസ്റ്ററന്റിന് നോട്ടീസും 10,000 രൂപ പിഴയുമിട്ടു.
നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിനും അജൈവമാലിന്യവും ഭക്ഷണ മാലിന്യവും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ഓറഞ്ച് ലൈവ് റസ്റ്ററന്റിന് നോട്ടീസും 10,000 രൂപ പിഴയുമിട്ടു. ഹോട്ടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അനധികൃതമായി പാടത്തേക്ക് നിക്ഷേപിക്കുന്നതായും കണ്ടെത്തി. ഇതെല്ലാം സ്ക്വാഡ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഹോട്ടൽ ജീവനക്കാർ വളരെ മോശമായി സംസാരിച്ചു.
ഹോട്ടൽ പരിശോധിച്ച്,തുടർ നടപടികൾ ജില്ലാ ശുചിത്വ മിഷനെയും ജോയിന്റ് ഡയറക്ടറുടെ ഓഫീസിനെയും അറിയിക്കാൻ സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി. സ്ഥാപനത്തിന്റെ പിറകിലെ അജൈവ മാലിന്യം എത്രയും വേഗം നീക്കം ചെയ്യാൻ സ്ക്വാഡ് നിർദേശിച്ചു.വരുംദിവസങ്ങളിൽ സ്ഥാപനങ്ങൾ പരിശോധിച്ച്, നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും തുടർ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി.ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഭരണിക്കാവിലെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബ ആരോഗ്യ കേന്ദ്രം, ഗവ. യു.പി സ്കൂൾ അടക്കമുളള 22 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
എലൈറ്റ് ഫാമിലി റസ്റ്റോറന്റ്, ഗാനം സിനിമ തിയറ്റർ, കറ്റാനം മെഡിക്കൽ സെന്റർ എന്നിവയ്ക്ക് നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജോയിന്റ്് ബി ഡിഒ ബിന്ദു വി. നായർ,എക്സ്റ്റൻഷൻ ഓഫീസർ സറീന പി. എസ്, മലീനികരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദ്ഗധൻ അഖിൽ പി.ബി, ശുചിത്വ മിഷൻ പ്രതിനിധി നിഷാദ് എം.ബി, പഞ്ചായത്ത് പ്രതിനിധി അയ്യപ്പൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.