ഇരിട്ടി: നഗരത്തിൽ അടുത്തമാസം ഒന്നു മുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി നഗരത്തിലെ പാർക്കിംഗ് ഏരിയകളും ബസ്ബേകളും ഓട്ടോ - ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി 30ന് നഗരസഭ, പോലീസ്, ഗതാഗതവകുപ്പ്,ട്രേഡ് യൂണിയനുകൾ, വ്യാപാരി സംഘടനകൾ എന്നിവയുടെ സംയുക്ത പരിശോധന നടത്തും. ഇന്നലെ മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിലെ അംഗീകൃത പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളടെ പാർക്കിംഗ് അരമണിക്കൂറായി ക്രമീകരിക്കും. പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ ഇടതു വശം പാർക്കിംഗ് നിരോധിത മേഖലയാക്കും. വലത് വശം ഓട്ടോ സ്റ്റാൻഡായി നിലനിർത്തും.
താലൂക്ക് ഓഫീസ് ജംഗ്ഷൻ മുതൽ കല്യാൺ കട വരെ സ്വകാര്യ പാർക്കിംഗിനും മിൽമ ബുത്ത് മുതൽ കോഫി ഹൗസ് -ന്യു ഇന്ത്യാടാക്കീസ് കവല വരെ ഇരുചക്രവാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കും. അരമണിക്കൂറായിരിക്കും സമയം. സംയുക്ത പരിശോധനക്ക് ശേഷം നിലവിലുള്ള പാർക്കിംഗ് രീതിയിൽ ആവശ്യമായ മാറ്റം വേണ്ടതുണ്ടെങ്കിൽ പരിഗണിക്കും.
യോഗത്തിൽ വൈസ്ചെയർമാർ പി.പി. ഉസ്മാൻ രൂപരേഖ അവതരിപ്പിച്ചു. ഇരിട്ടി എസ്എച്ച്ഒ എ. കുട്ടികൃഷ്ണൻ, എഎംവി ഐ ഡി.കെ. ഷിജി, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻസിറ്റി മാനേജർ കെ.വി.രാജീവൻ, ഇബ്രാഹിം മുണ്ടേരി, പി.കെ. ജനാർദനൻ, ബാബുരാജ് പായം, അജയൻ പായം, പി.ഡി. ടൈറ്റസ്, ഷഫീക്ക്, അയ്യൂബ് പൊയിലൻ, പി. പ്രഭാകരൻ, പി.വി. ചന്ദ്രൻ, പിഡബ്യുഡി ഓവർസിയർ സി.വിവേക്, അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.