തലശേരി: വികസനപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന തലശേരി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരിയോടുള്ള നിരന്തരമായ റെയിൽവേ അവഗണനയിൽ പ്രതിഷേധിച്ച് തലശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ഏകദിന സൂചനാനിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര മലബാറിന്റെ തന്നെ സ്വപ്ന പദ്ധതിയായ നിർദിഷ്ഠ തലശേരി-മൈസൂരു റെയിൽപ്പാത യാഥാർഥ്യമാകുമെന്ന ഘട്ടം വരെ എത്തിയെങ്കിലും ഇപ്പോൾ ഒന്നും നടക്കുന്നില്ല. കേരളത്തിലെ അരഡസനോളം എ ക്ലാസ് സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്ക് 500 കോടി രൂപയ്ക്കു മുകളിൽ അനുവദിച്ചപ്പോൾ 123 വർഷങ്ങൾ പിന്നിട്ട എ ക്ലാസ് സ്റ്റേഷനായ തലശേരി സ്റ്റേഷന് ഇതുവരെ അനുവദിച്ച തുക 10 കോടിയിൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ സൗകര്യാർഥം പുതിയ ബസ് സ്റ്റാൻഡിൽനിന്നു സ്റ്റേഷനിലേക്ക് ഒരു അപ്രോച്ച് റോഡ് വേണം എന്ന ദശാബ്ദങ്ങളായുള്ള ആവശ്യം ഇതേവരെ നടപ്പിലാക്കിയിട്ടില്ല. ഭാരത് പദ്ധതിയിലൂടെ അനുവദിച്ചിട്ടുള്ള തുച്ഛമായ തുകയിലൂടെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പോലും ഇഴഞ്ഞുനീങ്ങുകയാണെന്നും ആർച്ച്ബിഷപ് ആരോപിച്ചു.
തലശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. തലശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി വിശിഷ്ടാതിഥിയായിരുന്നു. ട്രഷറർ സി.പി. അഷ്റഫ്,ഡോ. രാജീവ് നമ്പ്യാർ, തലശേരി ലയൺസ് ക്ലബ് പ്രസിഡന്റ് രാജഗോപാൽ, സജീവ് മാണിയത്ത്,പി.എം. അഷ്റഫ്, ബി. മുഹമ്മദ് കാസിം, എം.എം. രാജീവ്, രഞ്ജിത്ത് രാഘവൻ, നുച്ചിലകത്ത് അഹമ്മദ്, രാംദാസ് കരിമ്പിൽ, ദിലീപൻ, പി.സി. മുഹമ്മദലി, പി. സമീർ, കെ.പി.എം. റോഷൻ, അസീസ് വടക്കുമ്പാട്, മുനീസ് അറയിലകത്ത്, പി.എം. അബ്ദുൾ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.